കർണാടകയിൽ തിളച്ച് മറിഞ്ഞ് പാർലമെന്റ്! വൻ പ്രതിഷേധമുയർത്തി കോൺഗ്രസ്, ഇറങ്ങിപ്പോയി!
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ഏതാണ്ടുറപ്പായിരിക്കുകയാണ്. കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിക്കഴിഞ്ഞു. സര്‍ക്കാരുണ്ടാക്കാനുളള നീക്കത്തിലേക്കാണ് ബിജെപി കടക്കുന്നത്. നിലവില്‍ 14 ഭരണകക്ഷി എംഎല്‍എമാരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. മുംബൈയിലെ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന എംഎല്‍എമാരെ അനുനയിപ്പിക്കാനുളള കോണ്‍ഗ്രസ് നീക്കം അപ്പാടെ പാളി.
കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ 18 എംഎല്‍എമാരാണ് പങ്കെടുക്കാതെ വിട്ട് നിന്നത്. ഇവരില്‍ ആറ് പേര്‍ വിശദീകരണ കത്ത് നല്‍കിയിട്ടുണ്ട്. അതില്ലാത്ത 12 പേരെ അയോഗ്യരാക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ് നീക്കം. അതിനിടെ കര്‍ണാടക വിഷയം പാര്‍ലമെന്റിലെ ഇരുസഭകളേയും പ്രക്ഷുബ്ധമാക്കി.

ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്. എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ സ്പീക്കര്‍ കോണ്‍ഗ്രസ് അംഗങ്ങളെ ശാസിച്ചു. സഭയ്ക്കുളളില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തരുത് എന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മാത്രമല്ല പ്രതിഷേധം തുടര്‍ന്നാണ് നടപടിയെടുക്കുമെന്നും സ്പീക്കര്‍ നിലപാടെടുത്തു.
സ്പീക്കറുടെ നിലപാടിനെ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യം ചെയ്തതോടെ സഭയില്‍ വാക്ക് തര്‍ക്കമായി. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. കര്‍ണാടക വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശൂന്യവേളയിലാവാം എന്നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്തമാക്കിയത്. മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു. 2 മണി വരെ രാജ്യസഭ നിര്‍ത്തി വെച്ചിരിക്കുകയാണ്.












Click it and Unblock the Notifications