രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാന്‍ രഹസ്യനീക്കം... മണത്തറിഞ്ഞ് ബിജെപി; ആ തീരുമാനത്തിന് പിന്നിൽ...
ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ സ്ഥിരത ഉണ്ടായതിന് ശേഷം സര്‍ക്കാര്‍ രൂപീകരണം മതി എന്ന നിലപാടിലായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം. വിമതരില്‍ വിശ്വാസം അര്‍പിച്ച് സര്‍ക്കാരുണ്ടാക്കിയാല്‍ അത് തിരിച്ചടിയായേക്കും എന്നും അവര്‍ വിലയിരുത്തിയിരുന്നു.
യെഡിയൂരപ്പ എടുത്തുചാടിയത് വന്‍ കുഴിയിലേക്ക്? സത്യപ്രതിജ്ഞ ചെയ്താലും കഷ്ടകാലം മാറില്ല
ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടത്തി ഭരണം പിടിച്ചെടുക്കുകയും ചെയ്യുന്നതാകും ഉചിതം എന്നായിരുന്നു കേന്ദ്ര നേതൃത്വം തത്വത്തില്‍ എത്തിയിരുന്ന ധാരണ. എന്നാല്‍ പെട്ടെന്നായിരുന്നു യെഡിയൂരപ്പ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചത്.
എന്താണ് യെഡിയൂരപ്പയുടെ നീക്കത്തിന് അനുമതി നല്‍കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ പ്രചോദിപ്പിച്ചത്? കോണ്‍ഗ്രസ്സും ജെഡിഎസും ചേര്‍ന്ന് നടത്താന്‍ പദ്ധതിയിട്ട മറ്റൊരു നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരം ആണ് അതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് പദ്ധതി
കുമാരസ്വാമി വിശ്വാസവോട്ടിന് ശേഷം രാജിവയ്‌ക്കേണ്ടി വരും എന്ന് ഏറെക്കുറേ ആദ്യമേ ഉറപ്പായിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ മറ്റൊരു പദ്ധതിയായിരുന്നു കോണ്‍ഗ്രസിന്റെ ഉള്ളില്‍. അതിനോട് ജെഡിഎസ്സും ഐക്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാമലിംഗ റെഡ്ഡി മുഖ്യമന്ത്രിയായാല്‍
അംഗങ്ങള്‍ കൂടുതല്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ജെഡിഎസിന് നല്‍കിയതായിരുന്നു വിമതരുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. വിമതരില്‍ പ്രമുഖനായ മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കി, ഒരു മറുപദ്ധതിയ്ക്കായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒരുങ്ങിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൈവിട്ടുപോകാതിരിക്കാന്‍
രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കിയാല്‍ വിമതരില്‍ ഒരു വിഭാഗം തിരിച്ചുപോയേക്കും എന്ന ഭയം ബിജെപിയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തരം ഒരു സൂചന ലഭിച്ച ഉടന്‍ തന്നെ യെഡിയൂരപ്പയ്ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അയോഗ്യതാ ഭയം
രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരേയും ഒരു സ്വതന്ത്രനേയും സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയതും ബിജെപി തീരുമാനത്തെ സ്വാധീനിച്ചിരുന്നു. അയോഗ്യത ഭീഷണിയില്‍ വിമതര്‍ വീണുപോയാല്‍ വീണ്ടും ബിജെപിയുടെ പദ്ധതികള്‍ പൊളിയുമായിരുന്നു. ആ സാധ്യത അടക്കുക എന്നത് കൂടി സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയതിലൂടെ സാധ്യമായി എന്നാണ് ബിജെപി വിശ്വസിക്കുന്നത്.
ഓപ്പറേഷന്‍ റിവേഴ്‌സ് ലോട്ടസ്
രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ വിമതരില്‍ പലരും തിരിച്ചുവരും എന്ന് ഉറപ്പായിരുന്നു. വിമതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റെഡ്ഡി. അത് മാത്രമല്ല, ഇതോടെ ബിജെപിയില്‍ ആടി നില്‍ക്കുന്ന മൂന്നോ നാലോ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കുമോ എന്ന ഭയവും ബിജെപി നേതൃത്വത്തിന് ശക്തമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.