ഉറങ്ങാതെ ദില്ലിയും ബെംഗളൂരുവും! അർദ്ധരാത്രി ഒരു മണിക്ക് കേസ് പരിഗണിച്ച് സുപ്രീംകോടതി...
പാതിരാത്രി കഴിഞ്ഞും നീണ്ട സുപ്രീംകോടതിയിലെ വാദങ്ങൾ, ഉറങ്ങാതെ കാത്തിരിക്കുന്ന പതിനായിരങ്ങൾ.
Recommended Video

ദില്ലി/ബെംഗളൂരു: ആകാംക്ഷയുടെ മണിക്കൂറുകൾ, പാതിരാത്രി കഴിഞ്ഞും നീണ്ട സുപ്രീംകോടതിയിലെ വാദങ്ങൾ, ഉറങ്ങാതെ കാത്തിരിക്കുന്ന പതിനായിരങ്ങൾ. കർണാടകയിൽ ആരു ഭരിക്കണമെന്ന തർക്കം സുപ്രീംകോടതി കയറിയപ്പോൾ ബെംഗളൂരുവും ദില്ലിയും ഒരു പോള പോലും കണ്ണടച്ചില്ല.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രൂപംകൊണ്ട കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വമാണ് ബുധനാഴ്ച രാത്രിയോടെ ആന്റ് ക്ലൈമാക്സിലെത്തിയത്. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ബിജെപി നേതാവ് യെദ്യൂരപ്പയും ജെഡിഎസും കഴിഞ്ഞദിവസവും ഗവർണറെ കണ്ടിരുന്നു. എന്നാൽ ബുധനാഴ്ച വൈകീട്ട് വരെ ഗവർണർ വാജുഭായ് വാല ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല.

ട്വീറ്റുകൾ...
ബിഎസ് യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി വക്താവ് എസ് സുരേഷ് കുമാർ ട്വീറ്റ് ചെയ്തതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഗവർണർ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയെന്നും കർണാടക ബിജെപിയും വ്യക്തമാക്കി. എന്നാൽ രാജ്ഭവനിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചില്ല.

ദില്ലിയിൽ...
അതിനിടെ കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തെയും ഗവർണറുടെ നടപടിയെയും ചോദ്യം ചെയ്ത് ദില്ലി എഐസിസി ആസ്ഥാനത്ത് മുതിർന്ന കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനം വിളിച്ചു. കർണാടക ഗവർണർ വാജുഭായ് വാല ഭരണഘടനയെ അട്ടിമറിക്കുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാക്കളായ പി ചിദംബരവും കപിൽ സിബലും ആരോപിച്ചത്. ഇതിനുപിന്നാലെ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുമെന്ന കർണാടക ബിജെപിയുടെ ട്വീറ്റ് അപ്രത്യക്ഷമായി. ബിജെപി വക്താവ് എസ് സുരേഷ് കുമാറും ട്വീറ്റ് പിൻവലിച്ചു.

കാത്തിരിക്കൂ...
എന്താണ് സത്യമെന്നറിയാൻ മാധ്യമപ്രവർത്തകരടക്കം രാജ്ഭവനിലേക്ക് കുതിച്ചെത്തിയെങ്കിലും ആദ്യഘട്ടത്തിൽ പ്രതികരണമുണ്ടായില്ല. തുടർന്ന് രാത്രി 9.30ഓടെ രാജ്ഭവനിൽ നിന്നും മറുപടി ലഭിച്ചു. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഗവർണർ തീരുമാനം അറിയിക്കുമെന്നായിരുന്നു മറുപടി. തൊട്ടുപിന്നാലെ രാജ്ഭവനിൽ നിന്നും ഗവർണർ വാജുഭായ് വാലയുടെ കത്ത് പുറത്തുവന്നു. കർണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ വ്യാഴാഴ്ച രാവിലെ 9 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതോടെ ബിജെപി നേതാവ് മുരളീധർ റാവുവും വാർത്താസമ്മേളനം വിളിച്ചുകൂട്ടി. ബിജെപി ഓഫീസുകളിൽ ആഹ്ലാദപ്രകടനങ്ങളും ആരംഭിച്ചിരുന്നു.

കോൺഗ്രസിന്റെ ചടുലനീക്കം...
ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചതിന് പിന്നാലെയാണ് രാജ്യം ഇതുവരെ കാണാത്ത ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്ക് ദില്ലിയിലും ബെംഗളൂരുവും സാക്ഷ്യംവഹിച്ചത്. യെദ്യൂരപ്പയ്ക്ക് അനുകൂലമായി ഗവർണർ തീരുമാനമെടുത്തതോടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ദില്ലിയിലും ബെംഗളൂരുവിലും യോഗം ചേർന്നു. തൊട്ടുപിന്നാലെ അഭിഷേക് സിങ്വിവിയുടെ നേതൃത്വത്തിൽ കോൺഗ്രസ് രാത്രിയിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. മിനിറ്റുകൾക്ക് ശേഷം സുപ്രീംകോടതിയിൽ പോവുകയാണെന്ന് കോൺഗ്രസ് നേതാക്കളും സ്ഥിരീകരിച്ചു.

മൂന്നംഗ ബെഞ്ച്...
രാത്രി 12 മണിക്ക് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസെടുക്കാൻ കോടതി ആദ്യം തയ്യാറായില്ല. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ സുപ്രീംകോടതി രജിസ്ട്രാറുമായും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും കൂടിക്കാഴ്ച നടത്തി. ഇതിനുപിന്നാലെ രാത്രി 12.30ഓടെ കേസ് പരിഗണിക്കാൻ കോടതി തയ്യാറായി. തുടർന്ന് രാത്രി ഒന്നരയോടെ ജസ്റ്റിസുമാരായ സിക്രി, അശോക് ഭൂഷൺ, ബോബ്ഡെ എന്നിവർ കേസിൽ വാദം കേൾക്കാൻ ആരംഭിച്ചു.

ഉറ്റുനോക്കി രാജ്യം..
രാജ്യചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന മുഹൂർത്തങ്ങൾക്കാണ് സുപ്രീംകോടതിയിലെ ആറാം നമ്പർ കോടതി മുറി വ്യാഴാഴ്ച രാത്രി സാക്ഷ്യംവഹിച്ചത്. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷം തെളിയിക്കാൻ നൽകിയ 15 ദിവസമെന്ന സമയപരിധി കുറയ്ക്കണമെന്നുമായിരുന്നു കോൺഗ്രസിന്റെ വാദം. അഭിഷേക് മനു സിങ്വിയാണ് കോൺഗ്രസിന് വേണ്ടി ഹാജരായത്. മുകുൾ റോത്തഗിയായിരുന്നു എതിർപക്ഷത്തെ അഭിഭാഷകൻ.

നിയമപോരാട്ടം...
വാശിയേറിയ വാദങ്ങളും പ്രതിവാദങ്ങളുമാണ് രാത്രി ഒന്നര മണി മുതൽ നാല് മണിവരെ സുപ്രീംകോടതിയിൽ അരങ്ങേറിയത്. കോടതിയും അഭിഭാഷകരും പലവട്ടം ക്ഷുഭിതരായി. എസ്ആർ ബൊമ്മ കേസും ഗോവയിലെ സംഭവങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അഭിഷേക് സിങ്വിവിയുടെ വാദങ്ങൾ പുരോഗമിച്ചത്. എന്നാൽ മുകുൾ റോത്തഗി ഇതിനെ ശക്തമായി എതിർത്തു. ഇതിനിടെ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്ന് ജസ്റ്റിസ് സിക്രി ഇരുവരെയും ഓർമ്മിപ്പിച്ചു. സുസ്ഥിര സർക്കാർ എന്നതിനാവണം ഗവർണർ മുൻകൈയെടുക്കേണ്ടതെന്നും ഗവർണറുടെ മുന്നിലുള്ള രേഖകൾ കാണാതെ എങ്ങനെ തീർപ്പുകൽപ്പിക്കുമെന്നും കോടതി ചോദിച്ചു.

അഞ്ച് മണിയോടെ...
പുലർച്ചെ നാലര വരെ നീണ്ട വാദങ്ങൾക്കൊടുവിലാണ് സുപ്രീംകോടതി ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയത്. ഗവർണറുടെ പദവിയെ ചോദ്യം ചെയ്യാനാവില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയാനാവില്ലെന്നും വ്യക്തമാക്കി. സത്യപ്രതിജ്ഞ കഴിഞ്ഞാലും കേസ് തുടരുമെന്നും വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഇനി കേസ് പരിഗണിക്കുമ്പോൾ യെദ്യൂരപ്പ നൽകിയ കത്ത് ഹാജരാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.












Click it and Unblock the Notifications