കര്‍ണാടക ഫലം: ബിജെപിക്ക് അടികിട്ടിയത് മര്‍മ്മത്തില്‍; വോട്ട് വിഹിതം കുത്തനെ കുറഞ്ഞു, തിരിച്ചുവരവ് സങ്കീര്‍ണ്ണം
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ടത് കനത്ത പരാജയം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരെ മുന്നണിയില്‍ നിര്‍ത്തിയാണ് ബി ജെ പി കര്‍ണാടകയില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സര്‍വ്വസന്നാഹങ്ങളും അണിനിരന്നിട്ടും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയത് ബി ജെ പി ക്യാംപിനെ പോലും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ബി ജെ പി ഇതര സര്‍ക്കാരുകളാണ് ഭരിക്കുന്നത്. അതിനാല്‍ ബി ജെ പിക്ക് കര്‍ണാടകയിലേത് അഭിമാനപോരാട്ടമായിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ദക്ഷിണേന്ത്യയില്‍ കാലുറപ്പിക്കാനുള്ള ഭഗീരഥ യത്‌നത്തിലായിരുന്നു ബി ജെ പി.

എന്നാല്‍ കര്‍ണാടകയില്‍ ഗ്രിപ്പ് നഷ്ടമാകുന്നത് ബി ജെ പിയുടെ ഈ സ്വപ്‌നങ്ങള്‍ക്ക് മേലാണ് കരിനിഴല്‍ വീഴ്ത്തുന്നത്. കോണ്‍ഗ്രസിന് കേരളം പോലെ ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് കര്‍ണാടക. അതിനാല്‍ തന്നെ കോണ്‍ഗ്രസിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ ഭരണം ലഭിക്കുന്നത് ബി ജെ പിയുടെ സ്വാധീനത്തെ ഗണ്യമായി കുറക്കുമോ എന്ന ആശങ്കയും പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്.
കാരണം 2013 ല്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ നേടിയതിന് സമാനമായ ജയമാണ് ഇത്തവണ നേടാന്‍ പോകുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 104 സീറ്റാണ് ബി ജെ പിക്ക് ലഭിച്ചിരുന്നത്. അതില്‍ നിന്ന് നിലവിലെ ലീഡ് നില പ്രകാരം ബി ജെ പി 65 ല്‍ താഴെ സീറ്റ് മാത്രമെ ലഭിക്കൂ എന്നാണ് കണക്ക്. ജാതി രാഷ്ട്രീയവും പണാധിപത്യവും സമമായി വാഴുന്ന കര്‍ണാടക രാഷ്ട്രീയത്തില്‍ ഇവ രണ്ടും ആവശ്യം പോലെ എടുത്ത് പയറ്റാന്‍ മടിയില്ലാത്ത ബി ജെ പിയാണ് തോല്‍ക്കുന്നത്.
2018 ല്‍ 36.35 ശതമാനം വോട്ട് ഷെയറാണ് ബി ജെ പിക്ക് ലഭിച്ചിരുന്നത്. 80 സീറ്റ് നേടിയ കോണ്‍ഗ്രസ് ആകട്ടെ 38.14 ശതമാനം വോട്ട് ഷെയറും നേടിയിരുന്നു. ഇത്തവണ ബി ജെ പിയുടെ വോട്ട് ഷെയറില്‍ വലിയ ഇടിവുണ്ടാകും എന്ന കാര്യം തീര്‍ച്ചയാണ്. അങ്ങനെ വന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സംസ്ഥാനത്ത് നിന്ന് നേരിടാന്‍ പോകുന്നത് കടുത്ത പരീക്ഷണമാകും.












Click it and Unblock the Notifications