കൊറോണ വ്യാപനം തടയാൻ കർശന നിർദേശം: നിർദേശം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് കർണാടക സർക്കാർ
ബെംഗളൂരു: കോറോണ വൈറസ് ബാധ തടയാൻ കർശന നിർദേശങ്ങളുമായി കർണ്ണാടക സർക്കാർ. എന്നാൽ 1897ലെ പകർച്ചാവ്യാധി നിയമത്തിലെ രണ്ട്, മൂന്ന്, നാല് വകുപ്പുകൾ പ്രകാരം കൊറോണ വ്യാപനം തടയുന്നതിനായി സർക്കാർ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കർണാടക എപ്പിഡെമിക് ഡിസീസസ് കൊവിഡ് 19 റെഗുലേഷൻസ് 2020 എന്ന പേരിലാണ് കർണാടക സർക്കാർ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് കൊറോണ വൈറസ് അടിയന്തരാവസ്ഥയില്ലെന്നും സ്കൂളുകൾ സാധാരണ രീതിയിൽ തുറന്നു പ്രവർത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വില്ലേജ്, നഗരം, സിറ്റി, വാർഡ്, കോളനി എന്നിവയ്ക്ക് പുറമേ ആൾപ്പാർപ്പുള്ള ഇടങ്ങൾ എന്നിവിടങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞാൽ ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന് നടപ്പിലാക്കാനുള്ള നിർദേശങ്ങളാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടുള്ളത്. രോഗ വ്യാപനം തടയുന്നതിനായി സ്കൂളുകൾ അടച്ചിടാനും പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്താനുമുള്ള അധികാരം ജില്ലാ ഭരണകൂടത്തിന് ഉണ്ടായിരിക്കും.
ഒരു പ്രത്യേക ഭൂപ്രദേശം അടച്ചുപൂട്ടി മുദ്ര വെയ്ക്കുക. രോഗം സ്ഥിരീകരിച്ച പ്രദേശത്തേക്ക് ആളുകൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുക, പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തുക. എന്നിവയ്ക്ക് പുറമേ സ്കൂളുകൾ അടച്ചിടുക, വാഹന ഗതാഗതത്തിന് വിലക്കേർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളാണ് കർണാടക സർക്കാർ മുന്നോട്ടുവെക്കുന്നത്. ഇതിന് പുറമേ രോഗം സ്ഥിരീകരിച്ചവരെ പാർപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ളതോ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ ആയ കെട്ടിടങ്ങൾ ഐസോലേഷൻ കേന്ദ്രമായി പ്രഖ്യാപിക്കുക.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി എല്ലാ സർക്കാർ വകുപ്പുകളിലേയും ജീവനക്കാർക്കും ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന് ചുമതലകൾ ഏൽപ്പിച്ചുനൽകാനും സംസ്ഥാന സർക്കാർ നിർദേശത്തിൽ പറയുന്നു. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ സംഘടനയോ ഈ നിർദേശങ്ങൾ ലംഘിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരം ശിക്ഷാർഹമാണെന്നും നിർദേശത്തിൽ പറയുന്നു.
Recommended Video
ലോകാരോഗ്യ സംഘടന നൽക്കുന്ന കണക്ക് പ്രകാരം മാർച്ച് 11 വരെ 1.18 ലക്ഷം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 4291 പേർ കൊറോണയെത്തുടർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 1000 ഓളം പേരാണ് നിരീക്ഷണത്തിലുള്ളത്. 446 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിട്ടുള്ളത്. കേരളത്തിലെ 17 പേരുൾപ്പെടെ രാജ്യത്ത് 56 പേർക്കാണ് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി കുടുംബത്തിൽ നിന്ന് രോഗബാധയേറ്റിട്ടുള്ളവരാണ് കേരളത്തിലെ പത്തനംതിട്ടയും കോട്ടയവും എറണാകുളവും ഉൾപ്പെടെയുള്ള ജില്ലകളിൽ ചികിത്സയിൽ കഴിയുന്നത്.