നിർബന്ധിത മതപരിവർത്തനം നടന്നെന്ന് ബിജെപി എംഎൽഎ; ഇല്ലെന്ന് തഹസിൽദാർ റിപ്പോര്‍ട്ട്, പിന്നാലെ സ്ഥലം മാറ്റം
ബംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന ബിജെപി എംഎല്‍എയുടെ അവകാശവാദങ്ങള്‍ പൊളിച്ചെഴുതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച കര്‍ണാടകയിലെ ഒരു തഹസില്‍ദാരെ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം മാറ്റി. ചിത്രദുര്‍ഗ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് ഹൊസദുര്‍ഗ തഹസില്‍ദാര്‍ വൈ. തിപ്പേസ്വാമി ഡിസംബര്‍ ഒന്നിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോർട്ടിനെ തുടർന്നാണ് തഹസിൽദാരെ സ്ഥലം മാറ്റിയെന്നാണ് ആക്ഷേപം ഉയരുന്നത്. വിശദാംശങ്ങളിലേക്ക്...
പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നോക്ക വിഭാഗം (ഒബിസി) സമുദായങ്ങളില്‍ നിന്നുള്ള ആളുകളെ നിര്‍ബന്ധിതമായി ക്രിസ്ത്യാനികളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്നാണ് ബിജെപി എംഎല്‍എ ഗൂളിഹട്ടി ശേഖറിന്റെ ആരോപണം. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ നല്‍കിയത്. ഇതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാവാം സ്ഥലം മാറ്റമെന്നാണ് ഉയരുന്ന ആക്ഷേപം.
എന്നാല്‍ സ്ഥലം മാറ്റത്തില്‍ മറ്റ് കാരണങ്ങള്‍ ഒന്നുമില്ലെന്നും, പതിവ് സ്ഥലം മാറ്റമാണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷമായി അദ്ദേഹം ഹൊസദുര്‍ഗയില്‍ തഹസില്‍ദാരായിട്ട് ജോലി ചെയ്യുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം. മത പരിവരിവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടുമായി അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ചിത്ര ദുര്‍ഗയിലെ ഡെപ്യൂട്ടി കമ്മിഷണര്‍ കവിത എസ്.മണ്ണിക്കേരി പറഞ്ഞു.
അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയായി വൈ. തിപ്പേസ്വാമിയുടെ ആരോഗ്യനില മോശമായതാണ് സ്ഥലംമാറ്റത്തിന് കാരണമായതെന്ന് തഹസില്‍ദാറുടെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. ഉദ്യോഗസ്ഥന് ഇതുവരെ ബദല്‍ തസ്തികയൊന്നും നല്‍കിയിട്ടില്ല. അതേസമയം, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് ബിജെപി എംഎല്‍എ പറഞ്ഞു. അതിനിടെ, ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുന്‍തൂക്കം ചൂണ്ടിക്കാട്ടി വിവാദ മതപരിവര്‍ത്തന വിരുദ്ധ ബില്‍ കര്‍ണാടക സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.
ഈ വരുന്ന ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിനുള്ള നിയമങ്ങളുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച നിരവധി കേസുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിയമം കൊണ്ടുവരുന്നതെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ വ്യക്തമാക്കി. ഒരു സമുദായത്തിലെയും അംഗങ്ങളും ഉപദ്രവിക്കപ്പെടുമെന്ന് ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് മതപരിവര്‍ത്തന വിരുദ്ധ ബില്ലിനെച്ചൊല്ലിയുള്ള രൂക്ഷമായത്. നവംബര്‍ 28 ന് 25 ഓളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒരു പള്ളിയില്‍ അതിക്രമിച്ച് കയറുകയും പ്രാര്‍ത്ഥനാ യോഗം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വര്‍ഷം മുതല്‍ ക്രിസ്ത്യാനികള്‍ക്കെതിരെ 39 വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടന്നതായി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുമുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മതപരിവര്‍ത്തന ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
Recommended Video