കർണാടക വിധാൻ സൗധയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ.. സഭാനടപടികൾ തത്സമയം
ബെംഗളൂരു: പ്രൊടെം സ്പീക്കറുടെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ കർണാടക നിയമസഭയിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു. കോൺഗ്രസ്, ബിജെപി, ജെഡിഎസ്, സ്വതന്ത്ര എംഎൽമാരാണ് കർണാടക വിധാൻ സൌധയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. 222 അംഗങ്ങളാണ് എങ്കിലും കുമാരസ്വാമി രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിച്ചത് കൊണ്ട് സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ എണ്ണം കുറയുന്നു. വിവാദ എംഎൽഎമാരായ ആനന്ദ് സിംഗും പ്രതാപ് പാട്ടീലും സഭയിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ അംഗബലം വീണ്ടും 219 ആയി കുറയുന്നു. കോൺഗ്രസ് എംഎൽമാരായ ഇവർ ബിജെപി ക്യാമ്പിലെത്തിയതായി നേരത്തെ തന്നെ അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ആനന്ദ് സിംഗ് ദില്ലിയിലാണെന്നും വിശ്വാസ വോട്ടെടുപ്പിന് മുൻപ് സഭയിൽ എത്തുമെന്നുമാണ് ഏറ്റവും പുതിയ വിവരം.
വിശ്വാസ വോട്ടെടുപ്പിന്റെ സമയം നാല് മണിക്ക് നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന് മുൻപ് തന്നെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കേണ്ടതുണ്ട്. അഞ്ചോളം എംഎൽഎമാർ ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബിജെപി മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ആദ്യം എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തത്.
വിശ്വാസ വോട്ടെടുപ്പും അംഗങ്ങളുടെ സത്യപ്രതിജ്ഞയും മാത്രമാണ് സഭാ നടപടികളുടെ അജണ്ടയിൽ ഉള്ളത്. കെജി ബൊപ്പയ്യ തന്നെ പ്രൊടെം സ്പീക്കറായി തുടരാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തിൽ സഭാ നടപടികൾ ബൊപ്പയ്യ തന്നെ നിയന്ത്രിക്കുന്നു. നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം നടത്താനും റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിശ്വാസ വോട്ടെടുപ്പിന് മുൻപ് തന്നെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഗവർണർ വാജുഭായ് വാല സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ചതിന് പിന്നാലെ നേരത്തെ ബിഎസ് യെദ്യൂരപ്പ മാത്രം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ് ഉണ്ടായത്. മന്ത്രിമാരോ എംഎൽഎമാരോ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.