കുടക് പാടേ തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം, 4500 പേരെ ഒഴിപ്പിച്ചു, തിരച്ചില്‍ തുടരുന്നു
മടിക്കേരി: കേരളത്തില്‍ താണ്ഡവമാടിയ മഴ കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശമായ കുടകിലും കനത്ത നാശമാണ് വിതച്ചത്. പലയിടത്തായി ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 4500ലധികം പേരെ സൈന്യവും ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിച്ചു. 41 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലെത്തിയെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കര, നാവിക സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. കനത്ത മണ്ണിടിച്ചിലാണ് കുടകിന്റെ ചില പ്രദേശങ്ങളിലുണ്ടായത്. റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. കര്‍ണാടകയില്‍ മഴ ഏറ്റവും നാശം വിതച്ചത് കുടക് ജില്ലയിലാണ്.
ഞായറാഴ്ച വൈകീട്ട് വരെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദുരന്തനിവാരണ വിഭാഗത്തിലേക്ക് ഒട്ടേറെ ഫോണ്‍ കോളുകള്‍ വന്നിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇത്തരം കോളുകള്‍ വന്നിട്ടില്ല. ഇപ്പോഴും ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് കരുതുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വിശദമാക്കി. എങ്കിലും സംശയനിവാരണത്തിന് വേണ്ടി തിരച്ചില്‍ തുടുരുന്നുണ്ട്.
മഴക്കെടുതിയിൽ കേരളം: കേരളത്തെ സഹായിക്കാനായി നമുക്ക് എന്തൊക്കെ ചെയ്യാം?
കുടകില്‍ എട്ട് പേരാണ് മഴക്കെടുതിയില്‍ മരിച്ചതെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഓഫീസ് പ്രതികരിച്ചു. പല ക്യാമ്പുകളിലും ആളുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ക്യാമ്പിലേക്ക് സഹായങ്ങളെത്തിക്കമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. വസ്ത്രം, മഴക്കോട്ടുകള്‍, അടുക്കള പാത്രങ്ങള്‍ എന്നിവയാണ് വേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.
പ്രളയം ശക്തമായ വേളയില്‍ കുടക് വഴി കേരളത്തിലേക്കുള്ള സര്‍വീസ് കര്‍ണാടക ആര്‍ടിസി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ എല്ലാം പുനരാരംഭിച്ചു. 123 കിലോമീറ്റര്‍ ദൂരത്തില്‍ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 800 വീടുകള്‍ നശിച്ചു.