ഒമൈക്രോൺ ഭീതിയിൽ കർണാടക; നിയന്ത്രണം കടുപ്പിക്കുന്നു, മാളുകളിൽ പ്രവേശനം വാക്‌സിനെടുത്തവർക്ക് മാത്രം
ബംഗളൂരു: ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി കര്‍ണാടക. മാളുകളിലും തിയറ്ററുകളിലും പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തില്ലെങ്കില്‍ ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കര്‍ണാടക സംസ്ഥാനത്ത് ഒമിക്റോണിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനത്ത് പുതിയ വകഭേദത്തിന്റെ ആദ്യത്തെ കേസുകള്‍ കണ്ടെത്തിയതായി കേന്ദ്രം സ്ഥിരീകരിച്ചത്.
പുതിയ വകഭേദം ആഗോള ഭീതി സൃഷ്ടിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ഇന്ന് ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേര്‍ന്നു. ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്. പൂര്‍ണമായി കുത്തിവയ്പ് എടുത്തില്ലെങ്കില്‍ സംസ്ഥാനത്തെ മാളുകളിലും സിനിമാ ഹാളുകളിലും ആരെയും പ്രവേശിപ്പിക്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത കര്‍ണാടക റവന്യൂ സെക്രട്ടറി ആര്‍.അശോക് പറഞ്ഞു.

രക്ഷിതാക്കള്‍ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെ ഓഫ്ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. പുതിയ കോവിഡ് വകഭേദം ഒമൈക്റോണിന്റെ പശ്ചാത്തലത്തില്‍ എല്ലാ സാംസ്‌കാരിക പരിപാടികളും 2022 ജനുവരി 15 വരെ മാറ്റിവയ്ക്കാന്‍ സ്‌കൂളുകളോടും കോളേജുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വരുന്ന എല്ലാ യാത്രക്കാരെയും കൊവിഡ് പരിശോധന നടത്തും. പരിശോധനാ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ യാത്രക്കാരെ വിമാനത്താവളത്തിന്റെ പരിസരത്ത് നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കൂ. വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധനാ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റവന്യൂ സെക്രട്ടറി ആര്‍.അശോക് പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരുടെയും 65 വയസ്സിനു മുകളിലുള്ളവരുടെയും നിര്‍ബന്ധിത പരിശോധന സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം നിലവിലെ 60,000ല്‍ നിന്ന് ഒരു ലക്ഷമായി ഉയര്‍ത്താന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 250 രൂപയും മറ്റ് സ്ഥലങ്ങളില്‍ 100 രൂപയും പിഴ ഈടാക്കും. സംസ്ഥാനത്തെ എല്ല്ാ ആശുപത്രികളിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായുള്ള കിടക്കകള്‍ വര്‍ദ്ധിപ്പിക്കും.
ഒക്‌സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തും. നേരത്തെ രൂപീകരിച്ച സമിതികള്‍ ഓക്സിജന്റെ ലഭ്യത നിരീക്ഷിക്കുകയും സംസ്ഥാനത്തുടനീളം കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍ പുനരാരംഭിക്കുകയും ചെയ്യും. കൊവിഡ് മരുന്നുകളുടെ ക്ഷാമമില്ലെന്ന് ഉറപ്പാക്കാന്‍, വാക്‌സിനുകളും മരുന്നുകളും മുന്‍കൂട്ടി വാങ്ങുമെന്നും യോഗത്തില്‍ റവന്യൂ സെക്രട്ടറി പറഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ കേരളത്തിലെ ആരോഗ്യ വകുപ്പ് സജ്ജം. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തില്‍ കയറുന്നത് മുതല്‍ എയര്‍പോര്‍ട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
Recommended Video
എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയര്‍പോര്‍ട്ടുകളില്‍ 5 മുതല്‍ 10 വരെ കിയോസ്‌കുകള്‍ ഒരുക്കുന്നതാണ്. പി.പി.ഇ. കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം നല്‍കുക. ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, വയോജനങ്ങള്‍, ഇവരുമായി വരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സജ്ജീകരണങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.












Click it and Unblock the Notifications