ജമ്മു കശ്മീരിലെ സമ്പദ് വ്യവസ്ഥയിൽ കനത്ത നഷ്ടം; 15,000 കോടിയുടെ നഷ്ടമെന്ന് കണക്കുകൾ!!
ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ സാമ്പത്തിക വ്യവസ്ഥയിൽ കനത്ത നഷ്ടമെന്ന് റിപ്പോർട്ട്. ആഗസ്ത് അഞ്ച് മുതൽ 15,000 കോടി നഷ്ടമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കശ്മീർ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി പ്രസിഡന്റ് ഷെയ്ഖ് ആഷിഖ് ഹുസൈനാണ് നഷ്ടക്കണക്ക് മാധ്യമങ്ങളുമായി പങ്കുവെച്ചത്.
ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് മൂലമുള്ള തൊഴിൽ നഷ്ടം ഇതിന് മുകളിലാണ്. പ്രതിഷേധങ്ങളും സമരങ്ങളും കൂടുതൽ ആശങ്കപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയായിരുന്നു കേന്ദ്ര സർക്കാർ ചെയ്തത്. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെയാണ് പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചത്.

ഇതിന് പിന്നാലെ പ്രതിഷേധങ്ങൾ പൊട്ടി പുറപ്പെടുകയും സ്ത്രീകളെയും കുട്ടികളെയും അടക്കം പോലീസും പട്ടാളവും തടങ്കലിലാക്കുന്ന സംഭവവും ഉണ്ടായിരുന്നു. ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും വീട്ടു തടങ്കലിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റർനെറ്റ് സേവനങ്ങൾ അടക്കമുള്ളവ വിച്ഛേദിച്ചത്. എന്നാൽ ഇതുകൊണ്ട് വൻ നഷ്ടം മാത്രമാണ് ജമ്മു കശ്മീരിൽ സംഭവിച്ചത്.
ഇന്റർനെറ്റ് സംവിധാനം റദ്ദാക്കിയത് മൂലം വൻ തൊവഴിൽ നഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. കരകൗശലം, വിനോദ സഞ്ചാരം, ഇ-കൊമേഴ്സ് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് വ്യവസായത്തിൽ 30,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇ-കൊമേഴ്സ് സെക്ടറിൽ പതിനായിരത്തോളം പേർക്കണ് ജോലിയില്ലാതായത്. സഞ്ചാരികളുടെ വരവ് പഴയത് പോലെ ആകാത്തത് ആശങ്ക വർധിക്കുന്നുണ്ടെന്നും ഷെയ്ഖ് ആഷിഖ് ഹുസൈൻ പറഞ്ഞു.












Click it and Unblock the Notifications