ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കുമോ! കശ്മീരിലേക്ക് കൂടുതല്‍ സൈന്യമെത്തുമ്പോള്‍ ഭീതിയില്‍ ജനങ്ങൾ...
ശ്രീനഗര്‍: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദര്‍ശനത്തിന് ശേഷം ആയിരുന്നു ജമ്മു കശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത്. ഇത് പലതരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ക്കും ആണ് വഴിവച്ചിരിക്കുന്നത്. കശ്മീരികള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തുകളഞ്ഞേക്കുമോ എന്നാണ് പലരുടേയും ആശങ്ക.
കശ്മീര്‍ വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുക എന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇത് വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ നീക്കങ്ങള്‍ ആര്‍ട്ടിക്കിള്‍ 35 എ എടുത്തുകളയുന്നതിന്റെ മുന്നോടിയാണോ എന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കുന്നത്.

ജനങ്ങളും ഭീതിയിലാണ് ഇപ്പോള്‍. ആളുകള്‍ അവശ്യസാധനങ്ങള്‍ ശേഖരിച്ചുവച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ കശ്മീര്‍ സാക്ഷ്യം വഹിക്കുക വലിയ പ്രക്ഷോഭങ്ങള്‍ക്കായിരിക്കും.
എന്നാല്‍ അധിക സൈനിക വിന്യാസത്തില്‍ എന്തെങ്കിലും അസ്വാഭാവികത കാണേണ്ടതില്ലെന്നാണ് ജമ്മു കശ്മീരിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കലാപങ്ങള്‍ ചെറുക്കുന്നത് ശക്തിപ്പെടുത്തുന്നതിനായാണ് അധികമായി പതിനായിരം സുരക്ഷാസൈനികരെ നിയോഗിച്ചിരിക്കുന്നത് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ക്രമസമാധാനപാലനം മാത്രമാണ്. സൈനിക വിന്യാസത്തിന് പിന്നില്‍ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 35 എടുത്തുകളഞ്ഞേക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന അധികൃതരോ കേന്ദ്ര സര്‍ക്കാരോ ഒരു വിശദീകരണവും നല്‍കുന്നില്ല എന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളേയും ജനങ്ങളേയും ആശയക്കുഴപ്പത്തിലാക്കുന്നത്. ആര്‍ട്ടിക്കിള്‍ 35 എ നീക്കം ചെയ്യാന്‍ നിന്നാല്‍ അത് അതിസാഹസികമായ ഒരു കാര്യം ആയിക്കും എന്നാണ് പലരുടേയും പ്രതികരണം.












Click it and Unblock the Notifications