രാജ്യദ്രോഹി, മതവിരോധി.. കൊല്ലപ്പെട്ടേക്കാം.. ബലാത്സംഗം ചെയ്യപ്പെട്ടേക്കാം! പിന്നോട്ടില്ലെന്ന് ദീപിക
തൃപ്രയാര്‍: ദീപിക സിംഗ് രജാവത്- രാജ്യത്തിന് അഭിമാനമാണ് ഈ പേര്. കത്വ കൂട്ടബലാത്സംഗക്കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായ ശേഷം സുപ്രീം കോടതിയില്‍ നിന്നും ദീപിക സിംഗ് രജാവത് പുറത്തേക്ക് വരുന്ന ഒരു ചിത്രമുണ്ട്. ചില ത്രില്ലര്‍ സിനിമകളിലെ നായകന്റെ ഹീറോയിക് എന്‍ട്രി പോലൊന്ന്. മുന്നോട്ട് തന്നെയാണ് താനെന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന ഒരു വരവ്. നാലുപാട് നിന്നും വേട്ടയാടപ്പെട്ടപ്പോഴും കത്വ പെണ്‍കുട്ടിക്ക് നീതി നേടി നല്‍കാതെ പിന്നോട്ടില്ലെന്ന അവരുടെ ആ നിശ്ചയദാര്‍ഢ്യത്തിന് രാജ്യം സല്യൂട്ട് നല്‍കി.
അതേ ദീപിക സിംഗ് രജാവത് കേരളത്തിലെത്തിയിരിക്കുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ കഴിമ്പ്രം ഡിവിഷന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്‌ക്കാര ചടങ്ങിന് എത്തിയതായിരുന്നു ദീപിക. ചടങ്ങിൽ ദീപിക സിംഗ് രജാവത് നടത്തിയ പ്രസംഗത്തില്‍ തീപ്പൊരി ചിതറുന്നുണ്ട്. ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താൻ നോക്കേണ്ട എന്ന മുന്നറിയിപ്പും.
നീതിക്ക് വേണ്ടിയുള്ള പോരാട്ടം
കത്വയിലെ ഒന്‍പത് വയസ്സുകാരി മുസ്സീം പെണ്‍കുട്ടിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കളഞ്ഞവര്‍ക്ക് വേണ്ടി ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ വരെ തെരുവില്‍ ഇറങ്ങി മുദ്രാവാക്യം വിളിക്കുന്നത് രാജ്യം കണ്ടു. മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് അധികാര വര്‍ഗത്തിന് തോന്നാത്തപ്പോഴാണ് ദീപിക സിംഗ് രജാവത്ത് അടക്കമുള്ളര്‍ രംഗത്ത് ഇറങ്ങുന്നത്. കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ദീപിക ഉള്‍പ്പെടെ ഉള്ളവരുടെ പോരാട്ടം കൊണ്ട് സാധിച്ചു.
രൂക്ഷമായ വേട്ടയാടൽ
ഇതേത്തുടര്‍ന്ന് ദീപകയ്ക്ക് നേരെയും രൂക്ഷമായ വേട്ടയാടലാണ് നടന്നത്. കൊല്ലപ്പെട്ടേക്കാം താനെന്ന് അവര്‍ തന്നെ പല തവണയായി ആശങ്ക പങ്കുവെച്ചു. ജീവന്‍ പോയാലും നിലപാടുകള്‍ തിരുത്താനോ പിന്നോട്ട് പോകാനോ തയ്യാറല്ലെന്ന് വീണ്ടും ഉറക്കെ പ്രഖ്യാപിക്കുന്നു ഈ അഭിഭാഷക. കത്വ കേസ് ഏറ്റെടുത്തതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ തന്നേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുകയാണെന്ന് ദീപിക പറയുന്നു.
രാജ്യദ്രോഹിയും മതവിരുദ്ധയും
തന്റെ അനുജത്തിയെ മോശമായി ചിത്രീകരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം കാണുകയുണ്ടായി. തന്നെ രാജ്യദ്രോഹിയും മതവിരുദ്ധയായും ചിത്രീകരിക്കുകയാണ്. എന്നാല്‍ ഇതുകൊണ്ടൊക്കെ തന്നെ ഭയപ്പെടുത്താന്‍ സാധിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി. സ്വന്തം നാടായ ജമ്മു കശ്മീരില്‍ തനിക്ക് ലഭിക്കുന്നത് പൂമാലകളല്ലെന്നും ദീപിക പറയുന്നു.
കേരളം പ്രതീക്ഷയാണ്
പൂമാലകളേക്കാള്‍ ചെരുപ്പേറുകളും കല്ലേറുകളാണ് ജമ്മു കശ്മീരില്‍ നിന്നും തനിക്ക് ലഭിക്കുന്നത്. എന്നാല്‍ കേരളത്തില്‍ എത്തിയപ്പോള്‍ ലഭിച്ച സ്‌നേഹം ഏറെ സന്തോഷിപ്പിക്കുന്നു. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയാണെന്നും ദീപിക പറഞ്ഞു. കേരളത്തിലെ പ്രതിജ്ഞാബദ്ധരായ സമൂഹം പ്രതീക്ഷയാണ് രാജ്യത്തിന് സമ്മാനിക്കുന്നതെന്നും ദീപിക സിംഗ് രജാവത് കൂ്ട്ടിച്ചേര്‍ത്തു.
തനിക്കും ഒരു മകളുണ്ട്
കത്വ കൂട്ടബലാത്സംഗക്കേസിലെ പെണ്‍കുട്ടിയുടെ പ്രായത്തിലുള്ള ഒരു മകള്‍ തനിക്കുമുണ്ട്. അതുകൊണ്ട് തന്നെ ആ സംഭവം തന്റെ ഉറക്കം കെടുത്തിയിരുന്നു. അതുകൊണ്ടായിരിക്കണം മരിക്കാന്‍ ഭയമില്ലാതെ പൊരുതാനുള്ള തീരുമാനമെടുക്കാന്‍ സാധിച്ചത്. വധഭീഷണികള്‍ നിരവധിയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. തനിക്കും കുടുംബത്തിനും എതിരായ സൈബര്‍ ആക്രമണവും ഒരു വശത്ത് നടക്കുന്നു.
അഭിമാനിക്കാന്‍ അവകാശമില്ല
പിഞ്ചുകുഞ്ഞുങ്ങള്‍ കണ്‍മുന്നില്‍ ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു രാജ്യത്തെ എങ്ങനെയാണ് വികസിതമെന്ന് വിളിക്കാന്‍ സാധിക്കുകയെന്ന് ദീപിക ചോദിക്കുന്നു. കശ്മീരില്‍ നടന്ന് ഏറ്റവും അപമാനകരമായ സംഭവമാണ്. എന്നിട്ടും നാം മിണ്ടാതിരിക്കുന്നു. ഇന്ത്യയില്‍ പിറന്ന് വീഴുന്ന ഒരു കുഞ്ഞ് പോലും ഇത്തരത്തില്‍ ആക്രമിക്കപ്പെടാത്ത അവസ്ഥ ഉണ്ടാവാത്തത് വരെ നമുക്ക് അഭിമാനിക്കാന്‍ അവകാശമില്ല.
താൻ കൊല്ലപ്പെട്ടേക്കാം
എന്നിട്ടും നമ്മള്‍ അഭിമാനികളാണ് എന്ന് നടിക്കുകയാണ് ചെയ്യുന്നത്. എന്റെ മതം ഇന്ത്യയുടെ ഭരണഘടനയാണ്. ഈ മണ്ണാണ് എന്റെ മതം. അത്തരമൊരു ഐക്യത്തിലൂടെ മാത്രം ഇത്തരം ആക്രമണങ്ങളെ തടയാന്‍ സാധിക്കൂ എന്നും ദീപിക വ്യക്തമാക്കുന്നു. അതിന് മുന്‍പ് താന്‍ കൊല്ലപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്‌തേക്കാം. എന്നാലും മുന്നോട്ട് തന്നെയാണ് എന്നാണ് ദീപിക സിംഗ് രജാവതിന്റെ ഉറച്ച തീരുമാനം.
നിലപാടുകളിൽ ഉറച്ച് തന്നെ മുന്നോട്ട്
കത്വ കേസിൽ ബാർ അസോസിയേഷൻ പോലും പ്രതികൾക്കൊപ്പമായിരുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടിക്ക് വേണ്ടി ഹാജരാകാൻ അഭിഭാഷകയായ ദീപിക സ്വയം മുന്നോട്ട് വന്നത്. അതിന്റെ പേരിൽ ജമ്മു ബാർ അസ്സോസ്സിയൻ നേതാക്കളുടെ ഭീഷണിയും ദീപികയ്ക്ക് നേരെയുണ്ടായി. പോലീസ് സുരക്ഷയിലാണ് ദീപിക കേസ് വാദിച്ചത് തന്നെ. വർഷങ്ങൾക്ക് മുൻപ് ഒരു 12 വയസ്സുകാരിയുടെ കൊലക്കേസിൽ ഹാജരായതിന്റെ പേരിൽ അസോസിയേഷൻ അംഗത്വം ദീപികയ്ക്ക് നഷ്ടപ്പെട്ടിരുന്നു.