എഎപിക്കെതിരെ ബിജെപിയുടെ 'കുറ്റപത്രം', നല്ല നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്ന് കെജ്രിവാൾ
ദില്ലി: ബിജെപിയിൽ നിന്നാണെങ്കിൽ പോലും വിമർശനങ്ങളെ എപ്പോഴും തുറന്ന മനസോടെയാണ് സ്വീകരിക്കുന്നതെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ആം ആദ്മി സർക്കാരിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം 'കുറ്റപത്രം' പുറത്തിറക്കിയതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.
സ്വാതന്ത്ര്യ സമരത്തെ ഒറ്റിയവര്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം ചോദിക്കുന്നു; ബിജെപിക്കെതിരെ ഗെഹ്ലോട്ട്
''ഞങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾ കർശനമായ വിലയിരുത്തലുകൾ നടത്തണമെന്നും പോരായ്മകൾ കണ്ടെത്തണമെന്നും കൂടുതൽ മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കണമെന്നുമാണ് താൽപര്യപ്പെടുന്നത്. വിമർശകരെ കൂടെ നിർത്തുന്നതാണ് നമ്മുടെ സംസ്കാരം. ബിജെപിയുടെ എല്ലാ വിമർശനങ്ങളും ഞാൻ വായിക്കും, നല്ല നിർദ്ദേശങ്ങളുണ്ടെങ്കിൽ അത് നടപ്പിലാക്കും- അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ആം ആദ്മി സർക്കാർ കഴിഞ്ഞ 5 വർഷക്കാലമായി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും 2015ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ നടത്തിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ബിജെപി കുറ്റപത്രത്തിൽ ആരോപിക്കുന്നു. അടുത്ത വർഷം ആദ്യം ദില്ലിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ ആരോപണം. 70ൽ 70 0എന്ന മുദ്രാവാക്യം ഉയർത്തിയാണ് ആം ആദ്മി ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്.
2015ൽ 70 സീറ്റുകളിൽ 67ലും ആം ആദ്മി വിജയിച്ചിരുന്നു. ദില്ലി തിരഞ്ഞെടുപ്പ് ഫലം ആം ആദ്മിക്ക് അനുകൂലമായേക്കുമെന്ന് സൂചന നൽകുന്ന ചില അഭിപ്രായ സർവേകൾ ഇതിനിടെ പുറത്ത് വന്നിരുന്നു. രാം ലീല മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു.