ബിജെപിക്കെതിരെ ആഞ്ഞടിച്ച് ക്രിസ്ത്യന്‍ സഭ... അവസരം മുതലെടുക്കാന്‍ ക്രിസ്ത്യാനികളെ ഇറക്കി കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പ് തൊട്ടരികിലെത്തിയ മേഘാലയിലും നാഗാലാന്റിലും ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുനട്ട ബിജെപിക്കെതിരെ ആഞ്ഞടിച്ച് ക്രിസ്ത്യൻ സഭ. യേശുവിന്റെ ഹൃദയത്തിൽ കുത്താൻ പറഞ്ഞവരുടെ ഭരണത്തിന് അടിയറ വയ്ക്കരുതെന്ന ആഹ്വാനവുമായാണ് നാഗാലാന്റ് ബാപ്സ്റ്റിക് ചർച്ചസ് കൗൺസിൽ രംഗത്തുവന്നിരിക്കുന്നത്.
ഇരുംസംസ്ഥാനങ്ങളിലും ഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ സഭയുടെ നിലപാട് തിരിച്ചടിയാവുമോയെന്ന ഭയത്തിലാണ് ബിജെപി. അവസരം മുതലെടുക്കാൻ കേരളത്തിൽ നിന്നടക്കം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാക്കന്മാരെ രംഗത്തിറക്കുകയാണ് കോൺഗ്രസ്.

അവർ അടിച്ചമർത്തി
നാലാഗാലാന്റിൽ എല്ലാ പാർട്ടി പ്രവർത്തകർക്കുമായുള്ള തുറന്നകത്തിലാണ് ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി ക്രിസ്ത്യന്‍ സഭ രംഗത്തുവന്നിട്ടുള്ളത്. ബി.ജെ.പി മാതൃരാജ്യത്ത് നിന്ന് ക്രിസ്ത്യൻ സമൂഹത്തെ ഇല്ലായ്മ ചെയ്യാൻ ആഹ്വാനം ചെയ്തെന്നും അടിച്ചമർത്തുന്ന നടപടികളുമായാണ് മുന്നോട്ടുപോവുന്നതെന്നും സഭ കുറ്റപ്പെടുത്തുന്നു. ബീഫ് നിരോധവും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അടിച്ചമർത്തലുകളുമെല്ലാം സഭയുടെ കത്തിൽ തുറന്നുകാട്ടുന്നുണ്ട്

ഉമ്മൻചാണ്ടി മേഘാലയിൽ
ക്രിസ്ത്യൻ സഭയുടെ എതിർപ്പ് ബിജെപിയെ പ്രതിരോധത്തിലാക്കിയപ്പോൾ കേരളത്തിൽ നിന്നടക്കം ക്രിസ്ത്യൻ നേതാക്കളെ കോൺഗ്രസ് ഇതിനകം കളത്തിലിറക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും കേരളത്തിന്റെ കോൺഗ്രസിന്റെ തലതൊട്ടപ്പനുമായ ഉമ്മൻചാണ്ടിയോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടപ്രകാരം അദ്ദേഹം ഇന്ന് മേഘാലയത്തിലെത്തിയിട്ടുണ്ട്. മുൻമന്ത്രി കെ.സി. ജോസഫ്, ആന്റോ ആന്റണി എം.പി, ഡൊമനിക് പ്രസന്റേഷൻ എം.എൽ.എ എന്നിവരാണ് കേരളത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണ സംഘം. 29 സീറ്റുകളുമായി കോൺഗ്രസാണ് അധികാരത്തിൽ.

ബി.ജെ.പിയ്ക്ക് കണ്ണന്താനം
കേന്ദ്ര മന്ത്രിസഭയിലെ ഏക ക്രിസ്ത്യൻ മന്ത്രിയും കേരളത്തിൽ നിന്നുമുള്ള അൽഫോൺസ് കണ്ണന്താനത്തിനാണ് ബിജെപിയുടെ പ്രചാരണ ചുമതല. കേന്ദ്രമന്ത്രിസഭയിൽ കണ്ണന്താനത്തെ ഉൾപ്പെടുത്തിയതും ക്രിസ്ത്യൻ സമുദായത്തിലേക്ക് കടന്നുചെല്ലാനുള്ള അവസരമായി കൂടിയാണ്. തിരഞ്ഞെടുപ്പിന് മുമ്പെ തന്നെ മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിൽ കണ്ണന്താനം നിരന്തരം സന്ദർശനം നടത്തിയിരുന്നു. കണ്ണന്താനം ഇതിനകം തന്നെ മേഘാലയിൽ പ്രചാരണത്തിൽ സജീവമാണ്.

മൂന്നും നിര്‍ണായകം
ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ സംബന്ധിച്ചെടുത്തോളം നിർണ്ണായകമാണ്. കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം തുടർച്ചയായുണ്ടായ വൻവിജയങ്ങൾക്ക് ശേഷം രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പിൽ മാത്രമാണ് ബി.ജെ.പിയ്ക്ക് തിരിച്ചടി ഉണ്ടായത്. രാജസ്ഥാനിൽ ഇതിനകം പാർട്ടിക്കുള്ളിൽ കലാപം തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിക്ക് അനുകൂലമായി വീശിയ കാറ്റ് മാറി വീശാൻ തുടങ്ങിയതിന്റെ തെളിവായാണ് കോൺഗ്രസ് ഇതിനെ ഉയർത്തിക്കാട്ടുന്നത്. ഇതോടെ കോൺഗ്രസിന്റെ പ്രചാരണം തെറ്റാണെന്ന് തെളിയിക്കാൻ തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിൽ മികച്ച വിജയം ബിജെപിക്ക് അനിവാര്യമാണ്.












Click it and Unblock the Notifications