ബാങ്കില്‍ പണമില്ല, കോണ്ടം വില്‍പനയിലും ഇടിവ്; ചുവന്ന തെരുവില്‍ നോട്ട് നിരോധനം കനത്ത തിരിച്ചടി
കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവായ പശ്ചിമ ബംഗാളിലെ സോനാഗച്ചിയില്‍ നോട്ട് നിരോധനം നല്‍കിയത് കനത്ത തിരിച്ചടി. നോട്ട് നിരോധനത്തിന്റെ ആദ്യ നാളുകള്‍ ലൈംഗികത്തൊഴിലാളികള്‍ പിടിച്ചുനിന്നെങ്കിലും നോട്ട് നിരോധിച്ച് മൂന്ന് മാസം കഴിയുമ്പോള്‍ തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കോപ്പറേറ്റീവ് ബാങ്ക് സ്ഥിതി ചെയ്യുന്നത് സോനാഗച്ചിയിലാണ്. ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി തുടങ്ങിയ ബാങ്ക് ആണിത്. തങ്ങളുടെ വരുമാനം നിക്ഷേപിക്കുന്നതും ലോണ്‍ വാങ്ങുന്നതുമെല്ലാം ഈ ബാങ്കില്‍ നിന്നുമായിരുന്നു. എന്നാല്‍, കറന്‍സി നിരോധനത്തിനുശേഷം ബാങ്കിന്റെ സ്ഥിതി പരിതാപകരമാണ്.
ലൈംഗിക തൊഴിലാളികള്‍ക്ക് കോണ്ടം വില്‍പന നടത്തി വലിയൊരു വരുമാനമുണ്ടാക്കുന്നുണ്ട് ബാങ്ക്. സബ്‌സിഡി നിരക്കില്‍ ഒരു കോണ്‍ത്തിന് 80 പൈസയ്ക്കാണ് കോണ്ടം വില്‍പന. എയ്ഡ്‌സ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്. കറന്‍സി നിരോധനത്തിന് മുന്‍പ് മാസം 4,00,00ത്തോളം കോണ്ടമാണ് വില്‍പന നടത്തിയിരുന്നത്. എന്നാല്‍ നിരോധനത്തിനുശേഷം 1,00,000ത്തോളം കോണ്ടം മാത്രമാണ് വില്‍പന നടക്കുന്നത്.
4,00,000ത്തോളം ദിവസവും നിക്ഷേപമെത്തിയിരുന്ന ബാങ്കില്‍ ഇപ്പോഴെത്തുന്നതാകട്ടെ 1,00,000ത്തോളം രൂപമാത്രം. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ക്ക് ക്രിഡിറ്റ് നല്‍കാനോ ലോണ്‍ അനുവദിക്കാനോ ബാങ്കിന് കഴിയുന്നില്ല. ക്രഡിറ്റ് ലഭിക്കാത്തതിനാല്‍ ലൈംഗിക തൊഴിലാളികള്‍ ബാങ്കിലെത്തി വഴക്കുകൂടുന്നതും പതിവായിട്ടുണ്ട്. കറന്‍സി നിരോധനത്തിനുശേഷം കസ്റ്റമേഴ്‌സ് കുറഞ്ഞത് വലിയ തിരിച്ചടിയായെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പരിതാപകരമായ തങ്ങളുടെ ജീവിതം സാധാരണ നിലയിലെത്താന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് സോനാഗച്ചിയിലെ ലൈംഗിക തൊഴിലാളികള്‍.