കർണാടകത്തിൽ വീണ്ടും ബിജെപിയുടെ പിന്മാറ്റം.. കോൺഗ്രസിന്റെ കെആർ രമേശ് കുമാർ സ്പീക്കർ
Recommended Video
ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ കെആര്‍ രമേശ് കുമാറിനെ കര്‍ണാടക നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. ബിജെപിയുടെ സുരേഷ് കുമാര്‍ മത്സരത്തില്‍ നിന്നും പിന്മാറിയ സാഹചര്യത്തില്‍ മത്സരമില്ലാതെയാണ് രമേശ് കുമാറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രോംടേം സ്പീക്കറായ ബിജെപിയുടെ കെജി ബൊപ്പയ്യയ്ക്ക് പകരം രമേശ് കുമാര്‍ ഇനി നിയമസഭാ നടപടികള്‍ നിയന്ത്രിക്കും. രമേശ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് എച്ച്ഡി കുമാരസ്വാമി സഭയില്‍ വിശ്വാസ വോട്ട് തേടുക.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് കെആര്‍ രമേശ് കുമാറിന്റെ പേര് നിര്‍ദേശിച്ചത്. ഉപമുഖ്യമന്ത്രി ജി പരമേശ്വര്‍ പിന്താങ്ങി. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥ പത്രിക പിന്‍വലിച്ചതിനാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നില്ല.
രമേശ് കുമാറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് ഐക്യകണ്‌ഠേനെ തെരഞ്ഞെടുത്തതില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സഭയെ നന്ദി അറിയിച്ചു. മുന്‍പും കര്‍ണാടക നിയമസഭാ സ്പീക്കറായി ഇരുന്നിട്ടുള്ള വ്യക്തിയാണ് രമേശ് കുമാര്‍. നേരത്തെ വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിക്കാതെ ബിഎസ് യെദ്യൂരപ്പ രാജി വെച്ച് ഒഴിഞ്ഞതിന് പിന്നാലെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നു ബിജെപി വിട്ട് നിന്നിരിക്കുന്നത്. യെദ്യൂരപ്പ അധികാരമേറ്റതിന് ശേഷം വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ബിജെപിയുടെ കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്തത് വിവാദത്തിലായിരുന്നു.