കുൽഗാം ആക്രമണം: കൊല്ലപ്പെട്ടവരിൽ തലയ്ക്ക് വിലയിട്ട ലഷ്കർ ഭീകരൻ, ഉദ്ധംപൂർ ആക്രമണത്തിലെ പ്രതി!!!
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ പോലീസ് അന്വേഷിക്കുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരനും. ശനിയാഴ്ച പോലീസ് പട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് പേരിൽ ഒരാൾ ഭീകരനും രണ്ട് പോലീസുകാരും മൂന്ന് നാട്ടുകാരുമായിരുന്നു. മിര്‍ ബസാര്‍ മേഖലയിലെ പോലീസുകാരുടെ പരിപാടിയെ ലക്ഷ്യം വെച്ചായിരുന്നു ഭീകരാക്രമണം. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ഭീകരൻ കൊല്ലപ്പെട്ടത്.
സേത എന്നറിയപ്പെടുന്ന ഫയാസ് അഹമ്മദ് അഷ് വാറാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2015ലെ ഉദ്ദംപൂര്‍ ഭീകരാക്രമണത്തെ തുടർന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഭീകരനാണ് ഇയാൾ. ജമ്മു കശ്മീരിലെ അനന്ദ്നാഗ് ജില്ലയിലായിരുന്നു ആക്രമണം.
പോലീസിന് നേരെ ആക്രമണം
മിർ ബസാറിലെ ഒരു റോഡ് അപകടം അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു പോലീസ് സംഘത്തിനെതിരെ അക്രമണമുണ്ടായതെന്ന് ജമ്മു കശ്മീർ ഡിജിപി പറഞ്ഞു.
പരിക്കേറ്റ് മരിച്ചു
പോലീസ് ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഭീകരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ വ്യക്തമാക്കുകയായിരുന്നു. പിന്നീടാണ് രണ്ട് തലയ്ക്ക് ലക്ഷം രൂപ വിലയിട്ട ലഷ്കർ ഇ ത്വയ്ബ ഭീകരനാണെന്ന് തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. 2015ലെ ഉദ്ധംപൂർ ഭീകരാക്രമണക്കേസിൽ എൻഐഎ ഇയാൾക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശ്രീനഗര്‍ - ജമ്മു ഹൈവേയില്‍ വച്ച് ബിഎസ്എഫ് വാഹന വ്യൂഹത്തെ ആക്രമിച്ച സംഭവത്തിൽ പാക് പൗരന്‍ നവേദും അറസ്റ്റിലായിരുന്നു.
അതിർത്തി കലുഷിതം
ജമ്മു കശ്മീരിലെ കൃഷ്ണ ഗാട്ടി സെക്ടറിൽ നിയന്ത്രണ രേഖ കടന്നെത്തിയ ബാറ്റ് സേനാംഗങ്ങള്‍ രണ്ട് ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയതിനെ തുടർന്ന് അസ്വാരസ്യങ്ങള്‍ നിലനിൽക്കുന്നതിനിടെയാണിത്. പാക് സൈന്യത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധവകുപ്പിന്‍റെ ചുമതലയുള്ള അരുൺ ജെയ്റ്റ് ലിയും ഇന്ത്യന്‍ സൈന്യവും വ്യക്തമാക്കിയിരുന്നു.
സര്‍ജിക്കല്‍ സ്ട്രൈക്ക്
ഉറി ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാക് അധീന കശ്മീരിലെ ഏഴ് ഭീകരകകേന്ദ്രങ്ങള്‍ ഇന്ത്യൻ സൈന്യം കഴിഞ്ഞ സെപ്തംബറില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിൽ ആക്രമിച്ചിരുന്നു. 45ഓളം ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ അപ്രതീക്ഷിത ആക്രമണത്തോടെ പാക് സൈനിക പോസ്റ്റുകളുടെ ഒത്താശയോടെ പ്രവര്‍ത്തിച്ചിരുന്ന ഭീകരകേന്ദ്രങ്ങൾ അതിർത്തിയിൽ പാകിസ്താൻരെ ഉൾപ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിച്ചിരുന്നു.