സിദ്ദീഖ് കാപ്പന്‍ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായി; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെയുഡബ്ല്യുജെ
ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അനധികൃത കസ്റ്റഡി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ ആവശ്യം. ഉത്തര്‍ പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം സിദ്ദിഖ് കാപ്പന്‍ മര്‍ദ്ദനത്തിനും മറ്റ് പീഡനങ്ങള്‍ക്കും ഇരയായി എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കെയുഡബ്ല്യുജെ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ദിഖ് കാപ്പന് ബന്ധമില്ല. സംഘടനയുടെ ഓഫീസ് സെക്രട്ടറിയാണ് എന്ന യുപി പോലീസ് വാദം ശരിയല്ല. അറസ്റ്റ് ചെയ്യുമ്പോള്‍ വിവാദ ലഘുലേഖകള്‍ കണ്ടെടുത്തു എന്ന വാദവും തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കോളിളക്കം സൃഷ്ടിച്ച ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍ പ്രദേശിലെ മഥുരയിലെത്തിയ വേളയിലാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. 55 ദിവസത്തിന് ശേഷം കഴിഞ്ഞാഴ്ചയാണ് അദ്ദേഹം ജയിലില്‍ നിന്ന് കുടുംബത്തെ ഫോണില്‍ വിളിച്ചത്. പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് സിദ്ദീഖ് കാപ്പന് അഭിഭാഷകനെയും ഇപ്പോള്‍ കുടുംബത്തെയും ഫോണില്‍ വിളിക്കാന്‍ അവസരം ലഭിച്ചത്.
ഒക്ടോബര്‍ അഞ്ചിനാണ് മഥുരയില്‍ വച്ച് സിദ്ദിഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് അഭിഭാഷകനുമായ സംസാരിക്കാന്‍ യുപി ജയില്‍ അധികൃതര്‍ സിദ്ദിഖ് കാപ്പനെ അനുവദിച്ചു. 5 മിനുട്ടാണ് അഭിഭാഷകനുമായി സംസാരിച്ചത്. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. ദില്ലി ജേണലിസ്റ്റ് യൂണിയന്റെ ഭാരവാഹി ആയിരുന്നു. മറ്റു മൂന്ന് പേര്‍ക്കൊപ്പമാണ് കാപ്പനെ മഥുരയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. യുഎപിഎ നിയമ പ്രകാരമാണ് കാപ്പനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മറ്റു മൂന്ന് പേരും മഥുര കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കാപ്പന്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നില്ല. കാപ്പന് വേണ്ടി ജേണലിസ്റ്റ് യൂണിയനാണ് സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications