ലഖിംപൂര്‍ ഖേരി: നടുക്കുന്ന പുതിയ വീഡിയോ പുറത്ത്, ആശിഷ് മിശ്രയുമായി ബന്ധമുളള 2 പേർ അറസ്റ്റിൽ
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തി സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ലവ്കുഷ് റാണ, ആശിഷ് പാണ്ഡെ എന്നിവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരുടെ പ്രതിഷേധ പ്രകടനത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് കര്‍ഷകരാണ് കൊല്ലപ്പെട്ടത്.
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അറസ്റ്റിലായ രണ്ട് പേരും ആശിഷ് മിശ്രയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.

അറസ്റ്റിലായവര്‍ക്ക് മേല്‍ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേന്ദ്ര മന്ത്രിയുടെ മകനെ കേസില്‍ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. ആശിഷ് മിശ്രയെ ചോദ്യം ചെയ്യലിന് വേണ്ടി വിളിപ്പിച്ചതായി ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു. ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഓടിച്ച് കയറ്റുന്നതിന്റെ ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. സംഭവത്തിന്റെ മറ്റൊരു വീഡിയോ കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ആദ്യം പുറത്ത് വന്ന വീഡിയോയില്‍ നടന്ന് പോകുന്ന കര്‍ഷകരെ പിന്നില്‍ നിന്നും ജീപ്പ് വന്ന് ഇടിച്ച് തെറിപ്പിച്ച് പോകുന്നത് കാണാം. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ഇതിന്റെ ദൈര്‍ഘ്യമേറിയ വീഡിയോ ആണ്. ജീപ്പ് കര്‍ഷകരെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോകുന്നതും പിന്നാലെ രണ്ട് കാറുകള്‍ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ശേഷം കര്‍ഷകര്‍ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്നതും ഈ പുതിയ വീഡിയോയില്‍ കാണാം.

ജീപ്പിന് പിന്നാലെ വന്ന കറുപ്പും വെളുപ്പും നിറത്തിലുളള എസ്യുവികള്‍ക്ക് സ്ഥലത്ത് നിന്ന് രക്ഷപ്പെടാനായി. എന്നാല്‍ ജീപ്പിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം നിര്‍ത്തേണ്ടി വന്നു. ലഖിംപൂരില്‍ കൊല്ലപ്പെട്ട ഒന്‍പത് പേരില്‍ ഒരാള്‍ ജീപ്പ് ഓടിച്ചിരുന്ന ഹരിഓം എന്ന വ്യക്തിയാണ്. ജീപ്പ് കയറി നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അടക്കം മറ്റ് നാല് പേരും കൊല്ലപ്പെട്ടു.

പ്രതിഷേധക്കാര്‍ അപകടമുണ്ടാക്കിയ ജീപ്പിന് തീയിട്ടു. ജീപ്പില്‍ ഉണ്ടായിരുന്ന മറ്റുളളവരും ആക്രമിക്കപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര ആ വാഹനങ്ങളിലൊന്നില്‍ ഉണ്ടായിരുന്നു എന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ ആശിഷ് മിശ്രയും അജയ് മിശ്രയും ഈ ആരോപണം നിഷേധിക്കുന്നു. നേരത്തെ പ്ലാന്‍ ചെയ്ത മറ്റൊരു പരിപാടിയിലായിരുന്നു ആ സമയത്ത് ആശിഷ് മിശ്ര എന്നാണ് ഇവര്‍ വാദിക്കുന്നത്.

ആശിഷ് മിശ്ര മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു എന്നതിന് ആയിരക്കണക്കിന് ആളുകള്‍ സാക്ഷികളായുണ്ടെന്നും പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്നും അജയ് മിശ്ര പറയുന്നു. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അജയ് മിശ്രയെ പുറത്താക്കണം എന്നാണ് കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. എന്നാല്‍ അജയ് മിശ്ര രാജി വെയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി
Recommended Video

ലഖിംപൂര്‍ ഖേരി അപകടത്തിന്റെ പുതിയതായി പുറത്ത് വന്ന വീഡിയോ ബിജെപി എംപിയായ വരുണ്‍ ഗാന്ധി അടക്കം പങ്കുവെച്ചിട്ടുണ്ട്. ആദ്യം പുറത്ത് വന്ന വീഡിയോയും വരുണ്‍ ഗാന്ധി പങ്കുവെച്ചിരുന്നു. ഈ വീഡിയോ വളരെ വ്യക്തമാണെന്ന് വരുണ്‍ ഗാന്ധി ട്വീറ്റില്‍ പറയുന്നു. കൊല ചെയ്തുകൊണ്ട് പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ല. നിഷ്‌കളങ്കരായ കര്‍ഷകരുടെ ചിന്തിയ ചോരയ്ക്ക് കണക്കുണ്ടായിരിക്കണം. അസഹിഷ്ണുതയുടേയും ക്രൂരതയുടേയും സന്ദേശം കര്‍ഷകരുടെ മനസ്സിലേക്ക് എത്തുന്നതിന് മുന്‍പ് നീതി നടപ്പാക്കിയിരിക്കണം എന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications