ബംഗാളിലും കോണ്‍ഗ്രസ് തനിച്ച്; തൃണമൂല്‍ ബന്ധം വേണ്ടെന്ന് നേതാക്കള്‍, കാരണം ഇതാണ്
ദില്ലി: ലോക്‌സഭാ തിഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് പോലെ പശ്ചിമ ബംഗാളിലും കോണ്‍ഗ്രസ് തനിച്ച് ജനവിധി തേടിയേക്കും. സഖ്യസാധ്യതകള്‍ കോണ്‍ഗ്രസ് ഇപ്പോഴും ആരായുന്നുണ്ടെങ്കിലും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വികാരം മാനിക്കാനാണ് സാധ്യത. ആരുമായും സഖ്യമുണ്ടാക്കേണ്ട എന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.
ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. അതുകൊണ്ടുതന്നെ ബിജെപി ബംഗാളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എന്തു തീരുമാനമെടുക്കുമെന്നത് നിര്‍ണായകമാണ്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയാല്‍ ബിജെപി നിലംതൊടില്ല. പക്ഷേ, തൃണമൂലുമായി സഖ്യമുണ്ടാക്കേണ്ടെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നു. അതിന് കാരണവുമുണ്ട്....
ഒറ്റയ്ക്ക് മല്‍സരിച്ചേക്കും
തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍ ബംഗാളിലെ മുതിര്‍ന്ന നേതാക്കള്‍ തൃണമൂല്‍ സഖ്യം വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. എഐസിസി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ നിലപാട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചേക്കും.
രാഹുല്‍ ഗാന്ധിയുടെ നിലപാട്
തൃണമൂലുമായി സഖ്യമുണ്ടാക്കിയാല്‍ ദൂരവ്യാപകമായ പ്രതിസന്ധി കോണ്‍ഗ്രസ് നേരിടേണ്ടി വരുമെന്ന് ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് പൂര്‍ണമായും ഇല്ലാതാകാന്‍ ഇതു കാരണമാകുമെന്നാണ് നേതാക്കളുടെ ആശങ്ക. സംസ്ഥാനത്തെ നേതാക്കളുടെ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.
കേന്ദ്ര പ്രതിനിധികളുടെ നിലപാട്
കേന്ദ്ര പ്രതിനിധികള്‍ തൃണമൂലുമായി സഖ്യമുണ്ടാക്കണമെന്ന് അഭിപ്രായമുള്ളവരാണ്. സഖ്യമുണ്ടാക്കിയാല്‍ ബിജെപിയെ എളുപ്പത്തില്‍ പരാജയപ്പെടുത്താമെന്നും കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള ബിജെപിയുടെ മോഹം ഇല്ലാതാക്കാമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ സംസ്ഥാന നേതാക്കള്‍ ഭിന്ന അഭിപ്രായം പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ സഖ്യചര്‍ച്ച വേഗത്തില്‍ വേണ്ടെന്ന് എഐസിസി തീരുമാനിച്ചു.
കാരണങ്ങള്‍ ഇതാണ്
തൃണമൂല്‍ ബന്ധം വേണ്ടെന്ന് അഭിപ്രായപ്പെടുന്ന ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങള്‍ പിടിച്ചടക്കാന്‍ തൃണമൂല്‍ ശ്രമിക്കുന്നുണ്ട്. സഖ്യം നിലവില്‍ വന്നാല്‍ ബിജെപി പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായി വളരും. തൃണമൂലിന്റെ ആക്രമണത്തിന് ഇരയായ പ്രവര്‍ത്തകരോട് ചെയ്യുന്ന അനീതിയാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
മൂന്ന് ജില്ലകള്‍
മുര്‍ഷിദാബാദ്, നോര്‍ത്ത് ദിനാജ്പൂര്‍, മാള്‍ഡ എന്നീ ജില്ലകള്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ്. ഇവിടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. മൂന്ന് ജില്ലകളിലും കോണ്‍ഗ്രസും തൃണമൂലും കടുത്ത മല്‍സരത്തിലാണ്. ഈ സാഹചര്യത്തില്‍ സഖ്യം വന്നാല്‍ തൃണമൂലിന് ഗുണം ചെയ്യുമെന്ന കോണ്‍ഗ്രസ് ഭയപ്പെടുന്നു.
പ്രമുഖരുടെ നിലപാട്
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സോമന്‍ മിത്ര, ആധിര്‍ ചൗധരി, ദീപ ദാസ് മുന്‍ഷി എന്നിവര്‍ തൃണമൂല്‍ സഖ്യം വേണ്ടെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മാള്‍ഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി എബികെ ചൗധരി, മഅ്‌സം നൂര്‍ എന്നിവരും ഇതേ നിലപാടാണ് സ്വീകരിച്ചത്.
സിപിഎം നീക്കം
അതേസമയം, സിപിഎം നേതൃത്വം കോണ്‍ഗ്രസിന്റെ കേന്ദ്രനേതാക്കളുമായി സഖ്യസാധ്യതകള്‍ ആരായുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ സിപിഎം നേതാക്കള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
തമിഴ്‌നാട്ടില്‍ സഖ്യം
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ സിപിഎം കക്ഷി ചേര്‍ന്നേക്കും. ഈ സാഹചര്യത്തില്‍ ബംഗാളിലും സഖ്യം ആകാമെന്നാണ് സിപിഎം നിലപാട്. തൃണമൂലിനൊപ്പം സിപിഎം ഒരിക്കലും ചേരില്ല. ബിജെപി പരാജയപ്പെടണമെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സിപിഎമ്മിന് ഏക സാധ്യത കോണ്‍ഗ്രസുമായി സഖ്യം ചേരലാണ്.
നിലപാടുകള്‍ ഇങ്ങനെ
തൃണമൂലുമായി സഖ്യം വേണ്ടെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ സിപിഎം സഖ്യത്തിന് അനുകൂലമാണ്. എന്നാല്‍ എല്ലാവരും അനുകൂലിക്കുന്നുമില്ല. തൃണമൂലിനേക്കാള്‍ നല്ലത് സിപിഎം ആണെന്ന് ചിലര്‍ പറയുന്നു. തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരകളാണ് കോണ്‍ഗ്രസും സിപിഎമ്മും. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാണ് സിപിഎം എടുത്ത നിലപാട്.
2014ല്‍ സംഭവിച്ചത്
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു. 42ല്‍ 34 സീറ്റ് തൃണമൂല്‍ നേടി. കോണ്‍ഗ്രസിന് നാല് സീറ്റ് ലഭിച്ചു. സിപിഎമ്മിനും ബിജെപിക്കും രണ്ടു സീറ്റുകളും കിട്ടി. ബിജെപി ഇത്തവണ 22 സീറ്റ് നേടുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് തടയണമെന്ന തൃണമൂലും കോണ്‍ഗ്രസും സിപിഎമ്മും അഭിപ്രായപ്പെടുന്നു.
പിസി ജോര്‍ജ് യുഡിഎഫില്‍ തിരിച്ചെത്തുമോ? നിര്‍ണായക യോഗം 17ന്, സാധ്യതകള്‍ ഇങ്ങനെ...