ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമം മൂലം നിരോധിച്ചിട്ടില്ല; സാമൂഹിക അംഗീകാരം വർധിച്ച് വരികയാണെന്നും കോടതി
ദില്ലി; വിവാഹിതരാകാതെ പങ്കാളിയുമായി ലിവ് ഇൻ റിലേഷൻഷിപ്പ് തുടരാനുമുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് ഹരിയാന-പഞ്ചാബ് ഹൈക്കോടതി.ലിവ് ഇൻ റിലേഷൻഷിപ്പിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കമിതാക്കളുടെ ഹർജി പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ദമ്പതികളുടെ ജീവിതത്തിനോ സ്വാതന്ത്ര്യത്തിനോ യാതൊരു തരത്തിലുള്ള തടസവും ഉണ്ടാകരുതെന്നും പോലീസിനോട് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് സുധീർ മിത്തൽ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ലിവ് ഇൻ റിലേഷൻഷിപ്പ് തുടരുന്നതിനെ പെൺകുട്ടിയുടെ വീട്ടുകാർ എതിർക്കുകയാണെന്നും സംരക്ഷണം വേണമെന്നുമായിരുന്നു കമിതാക്കളുടെ ആവശ്യം. നേരത്തേ പോലീസിൽ പരാതി നൽകിയിട്ടും അവർ യാതൊരു നടപടിയും എടുത്തില്ലെന്നും ഹർജിയിൽ പറയുന്നു.
ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമം മൂലം നിരോധിച്ചിട്ടില്ല.കുറ്റകരവുമല്ല. അതുകൊണ്ട് തന്നെ രാജ്യത്തെ മറ്റേതൊരു പൗരനുമുള്ള നിയമസംരക്ഷണത്തിനുള്ള അവകാശം അവർക്കും ഉണ്ടെന്ന് കോടതി വ്യക്തമാക്കി.ഭരണഘടനയാണ് രാജ്യത്തിന്റെ പരമോന്നത നിയമമെന്ന് ഹർജി പരിഗണിച്ച കോടതി പറഞ്ഞു.
ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിൽ ഇഷ്ടമുള്ള പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു. വിവാഹത്തിലൂടെ പങ്കാളിയുമായുള്ള ബന്ധം ഔപചാരികമാക്കാനോ ലിവ് ഇൻ ബന്ധത്തിന്റെ അനൗപചാരിക സമീപനം സ്വീകരിക്കാനോ വ്യക്തിക്ക് അവകാശമുണ്ട്. മാത്രമല്ല ലിവ് ഇൻ റിലേഷൻഷിപ്പുകൾക്ക് സാമൂഹിക അംഗീകാരം വർധിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
നേരത്തേ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ രണ്ട് വ്യത്യസ്ത സിംഗിൾ ബെഞ്ചുകൾ ഇതേ ആവശ്യവുമായി എത്തിയ മറ്റൊരു കമിതാക്കളുടെ ഹർജി തള്ളിയിരുന്നു. വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് ധാര്‍മികമായും സാമൂഹ്യമായും അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.












Click it and Unblock the Notifications