സെറിലാകില്‍ പുഴു; നെസ്ലെ വീണ്ടും കുരുക്കില്‍
ന്യൂഡല്‍ഹി: മാഗിക്കു പിന്നാലെ കോടിക്കണക്കിന് രൂപ നേടിത്തരുന്ന തങ്ങളുടെ മറ്റു പ്രൊഡക്റ്റുകളും വിപണിയില്‍ നിന്നും പിന്‍വലിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകാണ് ബഹുരാഷ്ട്ര കമ്പനി നെസ്ലെ. കുട്ടികളുടെയും മുതര്‍ന്നവരുടെയും ഇഷ്ടഭക്ഷണമായ മാഗിയില്‍ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചതിന് പിന്നാലെ കുട്ടികളുടെ ഭക്ഷണം സെറിലാകില്‍ പുഴുക്കളെ കണ്ടെത്തി.
കോയമ്പത്തൂരിലെ ശ്രീറാം എന്ന എഞ്ചിനീയറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടിക്ക് വാങ്ങിയ സെറിലാക് കഴിഞ്ഞദിവവസം തുറന്നപ്പോള്‍ പുഴുക്കളെ കണ്ടെത്തുകയായിരുന്നു. ഉടന്‍ നെസ്ലെയുടെ കസ്റ്റമര്‍ കെയറില്‍ പരാതിപ്പെട്ടെങ്കിലും പരാതി വേണ്ടരീതിയില്‍ പരിഗണിക്കാതിരുന്നതോടെ ശ്രീറാം ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ പരാതി നല്‍കി.
പാക്കറ്റ് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഇവയുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കവറിനു പുറത്ത് കലാവധിക്ക് ഇനിയും മാസങ്ങള്‍ ഉള്ളപ്പോഴാണ് പഴകിയ സെറിലാക് വിതരണത്തിനെത്തിച്ചതെന്ന് ശ്രീറാം ആരോപിക്കുന്നു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ കതിരവന്‍ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്നും ലാബിലേക്ക് അയച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കമെന്നും അദ്ദേഹം പറഞ്ഞു. പഴകിയ സാധനങ്ങളില്‍ സാധാരണ കാണപ്പെടുന്ന ചെള്ളുകള്‍ സെറിലാക്കില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോയമ്പത്തൂരില്‍ ഒരാഴ്ച മുന്‍പ് മറ്റൊരാള്‍ക്ക് നെസ്ലെ പാല്‍പൊടിയില്‍ നിന്നും പുഴുവിനെ കണ്ടെത്തിയിരുന്നു.