ഭോപ്പാലിൽ ദ്വിഗ് വിജയ് സിംഗിന് ദയനീയ തോൽവി, വൻ ഭൂരിപക്ഷത്തിൽ പ്രഗ്യാ സിംഗ് താക്കൂർ
ഭോപ്പാൽ: ബിജെപിയുടെ ഉരുക്ക് കോട്ടയിൽ പ്രഗ്യാ സിംഗ് താക്കൂറിനോട് ദയനീയ തോൽവി ഏറ്റുവാങ്ങി ദ്വിഗ് വിജയ് സിംഗ്. ഭോപ്പാൽ മണ്ഡലത്തിൽ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രഗ്യാ സിംഗ് താക്കൂർ വിജയിച്ചു. മധ്യഭാരതം മാത്രമല്ല രാജ്യം മുഴുവൻ ആകാംഷയോടെ വീക്ഷിച്ച ഭോപ്പാലിൽ ഇരു പാർട്ടികൾക്കും അഭിമാനപ്പോരാട്ടമായിരുന്നു നടന്നത്.
രാഷ്ട്രീയ ചാണക്യനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദ്വിഗ് വിജയം സിംഗിനെ കാവിക്കോട്ട പിടിക്കാൻ കളത്തിലിറക്കിയ കോൺഗ്രസിന്റെ തന്ത്രം ഫലം കണ്ടില്ല. മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യാ സിംഗിനെ ഭോപ്പാലിൽ മത്സരിപ്പിച്ച ബിജെപി വിജയത്തിൽ കുറഞ്ഞൊന്നും ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല.

കാവിക്കോട്ടയിൽ
കഴിഞ്ഞ 30 വർഷമായി താമര വിരിയുന്ന ബിജെപിയുടെ ഉറച്ച് കോട്ടയാണ് ഭോപ്പാൽ. 1989 മുതൽ 2014 വരെ മറ്റൊരു പാർട്ടിക്കും ഇവിടെ ജയിക്കാനായിട്ടില്ല. ഓരോ തവണയും ബിജെപി സ്ഥാനാർത്ചികൾ മണ്ഡലത്തിൽ ഭൂരിപക്ഷം ഉയർത്തുകയും ചെയ്യുന്നു. 2014ൽ അശോക് സജഞാറാണ് ഇവിടെ നിന്നും വിജയിച്ചത്. കോൺഗ്രസിന്റെ പ്രകാശ് ശർമ്മയ്ക്കെതിരെ മുന്നേ മുക്കാലിൽ പരം വോട്ടുകൾക്കായിരുന്നു അശോകിന്റെ വിജയം.

നാല് തവണ മാത്രം കോൺഗ്രസ്
1957ലാണ് ഭോപ്പാൽ മണ്ഡലം രൂപികരിക്കുന്നത്. ഇതുവരെ നാല് തവണ മാത്രമാണ് ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായിട്ടുള്ളു. ബിജെപിയുടെ സുശീൽ ശർമയാണ് 1989ൽ ജയിച്ചത്. 1999 വരെ അദ്ദേഹമായിരുന്നു ഭോപ്പാലിലെ എംപി. പിന്നീട് 1999ൽ ഉമാ ഭാപതി ഭോപ്പാലിൽ നിന്നും വിജയിച്ചു. 2004 മുൽ 2014 വരെ കൈലാഷ് ജോഷിയിലൂടെ ബിജെപി ഭോപ്പാൽ മണ്ഡലം നിലനിർത്തി.

പ്രഗ്യാ സിംഗ് ഭോപ്പാലിലേക്ക്
മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യാ സിംഗ് താക്കൂറിനെ ഭോപ്പാലിൽ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കൃതൃമായ കണക്കുകൂട്ടലുകളോടെയായിരുന്നു ബിജെപിയുടെ നീക്കം. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപത്തിന് പിന്നാലെ വിവാദങ്ങളും പ്രഗ്യാ സിംഗിനെ പിന്തുടരുകയായിരുന്നു.

വിവാദ പ്രസ്താവനകൾ
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വിവാദ പ്രസ്താവനകളുടെ പേരിൽ നിരവധി തവണയാണ് പ്രഗ്യാ സിംഗ് താക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകിയത്. എടിഎസ് തലവനായിരുന്ന ഹേമന്ത് കർക്കറെയുടെ മരണം തന്റെ ശാപം മൂലമാണെന്നും ബാബ്റി മസ്ദിദ് പരാമർശവുമെല്ലാം ഒന്നിന് പുറകെ ഒന്നായി വൻ വിവാദങ്ങളുടെ കെട്ടഴിച്ച് വിടുകയായിരുന്നു. എന്നാൽ പ്രഗ്യാ സിംഗിന് പ്രതിരോധം തീർക്കാൻ ബിജെപി നേതാക്കൾ ഒന്നിച്ച് നിന്നു. ഹിന്ദുത്വ വിഷയമുയർത്തി ധ്രുവീകരണമൊരുക്കുകയെന്ന ലക്ഷ്യമായിരുന്നു ബിജെപിയുടെ മുന്നിലുണ്ടായിരുന്നത്. വിവാദങ്ങളൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചതേയില്ലെന്നാണ് പ്രഗ്യാ സിംഗിന്റെ കൂറ്റൻ ഭൂരിപക്ഷം വ്യക്തമാക്കുന്നത്.

കള്ളക്കേസിൽ കുടുക്കി
കോൺഗ്രസ് കള്ളക്കേസിൽ കുടുക്കി ക്രൂര പീഡനം ഏൽപ്പിച്ച സന്യാസിനി എന്ന പരിവേഷമാണ് ബിജെപി പ്രഗ്യാ സിംഗിന് നൽകുന്നത്. വികസന വിഷയങ്ങളേക്കാൾ ഹിന്ദുത്വ നിലപാടുകൾ മാത്രം ഉയർത്തിക്കാട്ടിയായിരുന്നു പ്രഗ്യാ സിംഗിന്റെ പ്രചാരണം. കനത്ത സുരക്ഷയിൽ സന്യാസിമാരുടെ സംഘത്തോടൊപ്പമായിരുന്നു പ്രഗ്യാ സിംഗിന്റെ പ്രചാരണം. ഭോപ്പാലിൽ നടക്കുന്നത് ധർമ്മയുദ്ധമാണെന്നായിരുന്നു പ്രഗ്യാ സിംഗ് അവകാശപ്പെട്ടത്. . നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിൽ അയോധ്യയിലെ ക്ഷേത്ര നിർമാണത്തിനായി തയാറാക്കിയ വെള്ളിപൂശിയ ഇഷ്ടിയകയുമുണ്ടെന്ന് രേഖപ്പെടുത്തിയത് കൃത്യമായ ലക്ഷ്യത്തോടുകൂടിയായിരുന്നു.

എതിർത്ത് ദ്വിഗ് വിജയ് സിംഗ്
വികസന വിഷയങ്ങളെക്കാൾ ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയായിരുന്നു കോൺഗ്രസ് ക്യാംപും പ്രചാരണം നടന്നത്. തങ്ങൾ ഹിന്ദുത്വത്തിന് എതിരല്ലെന്ന് സ്ഥാപിച്ചെടുക്കുകയായിരുന്നു ഭോപ്പാലിൽ കോൺഗ്രസിന്റെ ആദ്യ ലക്ഷ്യം. 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ വർഷം മധ്യപ്രദേശിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ ആത്മ വിശ്വസത്തിലാണ് ഭോപ്പാലിൽ ഇക്കുറി ദ്വിഗ് വിജയ് സിംഗിനെ ഇറക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഭോപ്പാലിലെ 8 നിയമസഭാ മണ്ഡലങ്ങളിൽ മൂന്നിടത്ത് വിജയിക്കാനായും കോൺഗ്രസിന്റെ ആത്മവിശ്വസം വർദ്ധിപ്പിച്ചിരുന്നു.












Click it and Unblock the Notifications