ബിജെപിയെ വീഴ്ത്തിയേ തീരു; 18 അടവും പുറത്തെടുത്ത് കോൺഗ്രസ്, തീരുമാനം ഇങ്ങനെ
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റു വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി കോൺഗ്രസ്. ഇത്തവണ പാർട്ടിക്ക് ഏറെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ മാത്രമായിരിക്കും കോൺഗ്രസ് മത്സരിക്കുക. 280 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 543 സീറ്റുകളിൽ 421 ഇടത്തായിരുന്നു കോൺഗ്രസ് മത്സരിച്ചിരുന്നത്. ഇക്കുറി സഖ്യ രൂപീകരണത്തിന് മുൻപേ തന്നെ സീറ്റുകളിൽ കടുംപിടിത്തം കാണിക്കില്ലെന്ന് നേതൃത്വം നിലപാട് എടുത്തിരുന്നു. നിരവധി സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഏകേദശം ധാരണ ആയെങ്കിലും രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഹിമാചൽപ്രദേശ്, ഛത്തീസ്ഗഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ചർച്ചകൾ പൂർത്തിയാക്കേണ്ടതുണ്ട്.

രാജ്യതലസ്ഥാനത്ത് നിലവിൽ 7 ൽ 3 സീറ്റാണ് കോൺഗ്രസിന് ലഭിച്ചേക്കുക. മൂന്ന് സീറ്റുകൾ നൽകാമെന്ന് ആം ആദ്മി ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഏതൊക്കെ സീറ്റുകൾ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ഈസ്റ്റ് ഡൽഹി, നോർത്ത് ഡൽഹി, ചാന്ദ്നി ചൗക്ക് എന്നീ മണ്ഡലങ്ങളാണ് കോൺഗ്രസിന് താത്പര്യം. പഞ്ചാബിൽ 6 സീറ്റുകൾ കോൺഗ്രസിന് ലഭിച്ചേക്കും. ആം ആദ്മിയും 7 സീറ്റിലായിരിക്കും ഇവിടെ മത്സരിക്കുക. ഈ സീറ്റ് ചർച്ചകൾ വിജയിച്ചാൽ കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ 3 സീറ്റുകൾ കോൺഗ്രസ് ആം ആദ്മിക്ക് നൽകിയേക്കും. ഗുജറാത്തിൽ ആം ആദ്മിയും കോൺഗ്രസും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്. ഇവിടെ ഒരു സീറ്റ് ലഭിക്കുമെന്നാണ് ആം ആദ്മി പ്രതീക്ഷിക്കുന്നത്.
ബി ജെ പിക്ക് ഏറ്റവും വെല്ലുവിളിയായ സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ ജെ ഡിയുവിനും ആർ ജെ ഡിക്കും 17 സീറ്റുകൾ വീതമാണ് ലഭിക്കുക. കോൺഗ്രസിന് നാല് സീറ്റുകളും ലഭിക്കും. ബാക്കി വരുന്ന രണ്ട് സീറ്റിൽ ഇടതുപാർട്ടികൾ മത്സരിക്കും. എന്നാൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം ഇടതുപാർട്ടികൾ മുന്നോട്ട് വെച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 18 സീറ്റുകൾ കോൺഗ്രസിന് ലഭിക്കും. അതേസമയം യുപിയിൽ കോൺഗ്രസ് 20 സീറ്റുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ എസ് പി ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. സീറ്റ് ചർച്ച ചെയ്യാൻ നാളെ വീണ്ടും യോഗം ചേരും. ഗോവയിൽ രണ്ട് സീറ്റെന്ന ആവശ്യത്തിലാണ് കോൺഗ്രസ്. എന്നാൽ ഒരു സീറ്റ് ആം ആദ്മി ആവശ്യപ്പെടുന്നുണ്ട്. ബംഗാളിൽ 42 ൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് 10 സീറ്റുകളാണ്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്തണമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്.












Click it and Unblock the Notifications