238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
തിരഞ്ഞെടുപ്പ് എത്തിക്കഴിഞ്ഞു. വിജയം ഉറപ്പാക്കാനായി എല്ലാ സ്ഥാനാർത്ഥികളും പ്രചാരണവും തുടങ്ങി. എന്നാൽ വിജയമൊന്നും വിഷയമല്ല ഈ ഒരു സ്ഥാനാർത്ഥിക്ക്. 238 തവണയാണ് ഇദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. എന്നാൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ ഒരുങ്ങുകയാണ് കെ പത്മരാജൻ.
65 കാരനായ ടയർ റിപ്പയർ ഷോപ്പ് ഉടമ ആണ് ഇദ്ദേഹം. 1988 ൽ തൻ്റെ ജന്മനാടായ തമിഴ്‌നാട്ടിലെ മേട്ടൂരിൽ നിന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുടങ്ങിയത്. എല്ലാവർക്കും ഇത് തമാശയായി തോന്നി. എന്നാൽ സാധാരണക്കാരനും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമെന്ന് പത്മരാജൻ തെളിയിച്ചു. എത്ര തവണ പരാജയപ്പെട്ടാലും കൊമ്പൻ മീശയുള്ള പത്മരാജന് അത് ഒരു വിഷയമല്ല.

അദ്ദേഹത്തെ സംബന്ധിച്ച് വിജയിക്കുന്നതിൽ അല്ല പങ്കെടുക്കുന്നതിലാണ് കാര്യം. തോൽവിയും സന്തോഷിക്കുന്ന വ്യക്തിയാണ് പത്മരാജൻ.
"തോൽവിയിലും സന്തോഷിക്കുന്നു", അദ്ദേഹം പറഞ്ഞു. ഈ വർഷം, ഏപ്രിൽ 19 ന് ആരംഭിക്കുന്ന ആറാഴ്ച നീണ്ടുനിൽക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ ഒരു പാർലമെൻ്റ് സീറ്റിലാണ് മത്സരിക്കുക.
"തിരഞ്ഞെടുപ്പ് രാജാവ്" എന്ന പേരിലാണ് പത്മരാജൻ ഇപ്പോൾ അറിയപ്പെടുന്നത്. രാജ്യത്തുടനീളം പ്രസിഡൻ്റ് മുതൽ പ്രാദേശിക തിരഞ്ഞെടുപ്പ് വരെയുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രിമാരായ അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിംഗ്, കോൺഗ്രസ് പാർട്ടിയുടെ പിൻഗാമി രാഹുൽ ഗാന്ധി എന്നിവർക്കെതിരെയൊക്കെ മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട് പത്മരാജൻ. ആരാണ് തനിക്ക് എതിരെ മത്സരിക്കുന്നതെന്നൊന്നും പത്മരാജന് ഒരു വിഷയമല്ല. തോൽവിയുടെ പരമ്പര നീട്ടുക എന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി.
എന്നാൽ മത്സരിക്കുക എന്നത് ചെറിയ കാര്യമല്ല, മൂന്ന് പതിറ്റാണ്ടിലേറെയായി നോമിനേഷൻ ഫീസായി ഇദ്ദേഹം ചെലവഴിച്ച തുക ചെറുതല്ല.
ഇപ്പോൾ ₹ 25,000 ആണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടത്. 16 ശതമാനത്തിലധികം വോട്ട് നേടിയില്ലെങ്കിൽ ആ പണം തിരിച്ച് ലഭിക്കുകയില്ല.
ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരാജയപ്പെട്ട സ്ഥാനാർത്ഥിയായി ഇടം നേടിയതാണ് അദ്ദേഹത്തിൻ്റെ ഒരു വിജയം. 2011ൽ മേട്ടൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതാണ് പത്മരാജൻ്റെ ഏറ്റവും മികച്ച പ്രകടനം. അദ്ദേഹം 6,273 വോട്ടുകൾ നേടി. വിജയിക്ക് 75,000-ത്തിലധികം വോട്ടുകൾ ലഭിച്ചു.












Click it and Unblock the Notifications