റെക്കോർഡ് ഭൂരിപക്ഷം ഉന്നമിട്ട് രാഹുൽ! അദ്വാനിയെ പുറത്താക്കിയ ഗാന്ധി നഗറിൽ അമിത് ഷായുടെ കന്നിയങ്കം!
രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമായ ഘട്ടമാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്. രാജ്യത്തെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ്. ആകെ 97 സീറ്റുകള്‍. ഈ ഘട്ടത്തില്‍ തന്നെയാണ് ഏറെ പ്രമുഖരായ പല നേതാക്കളും മത്സരിക്കുന്നതും.
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗാന്ധി നഗറില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുളളവര്‍ ഇന്ന് ജനവിധി തേടി. റെക്കോര്‍ഡ് ഭൂരിപക്ഷമാണ് വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കന്നി അങ്കത്തിനിറങ്ങിയ അമിത് ഷായ്ക്കും വലിയ പ്രതീക്ഷകളുണ്ട്.
റെക്കോർഡ് ഭൂരിപക്ഷം
അമേഠിക്ക് പുറമേ രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വന്നത് വിജയം ഉറപ്പിച്ച് തന്നെയാണ്. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ രാഹുല്‍ ഗാന്ധി ഭൂരിപക്ഷം നേടും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അതേസമയം വണ്ടൂര്‍, ഏറനാട്, നിലമ്പൂര്‍ എന്നീ ലീഗ് കോട്ടകളില്‍ പോളിംഗ് കുറഞ്ഞത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിരിക്കുന്നു.
അദ്വാനിയുടെ മണ്ഡലത്തിൽ
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഇത്തവണ എന്ന പ്രത്യേകതയുണ്ട്. ബിജെപി കോട്ടയായ ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നാണ് അമിത് ഷായുടെ കന്നിയങ്കം. മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ സീറ്റില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയാണ് അമിത് ഷാ മത്സരിക്കുന്നത്.
ഭാഗ്യം തേടി വരുൺ
ബിജെപി എംപി വരുണ്‍ ഗാന്ധിയും മൂന്നാം ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖരുടെ പട്ടികയിലുണ്ട്. ഇത്തവണ സ്വന്തം മണ്ഡലമായ സുല്‍ത്താന്‍ പൂര്‍ വിട്ട് അമ്മ മനേക ഗാന്ധിയുടെ മണ്ഡലമായ പിലിഭിത്തിലാണ് വരുണ്‍ മത്സരിച്ചത്. സുല്‍ത്താന്‍പൂരില്‍ തോല്‍ക്കുമെന്ന ആശങ്കയെ തുടര്‍ന്നായിരുന്നു അമ്മയും മകനും മണ്ഡലം വെച്ച് മാറിയത്.
എസ്പി കോട്ടയിൽ മുലായം
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും ഇന്ന് ജനവിധി തേടി. എസ്പിയുടെ ശക്തി കേന്ദ്രമായ മെയിന്‍പുരി മണ്ഡലത്തിലാണ് മുലായം ജനവിധി തേടിയത്. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്കും രാഷ്ട്രീയ ലോക് ദളിനുമൊപ്പം മുന്നണിയായാണ് ഇവിടെ എസ്പി മത്സരിക്കുന്നത്. ബദ്ധവൈരിയായ മായാവതി മുലായത്തിന് വോട്ട് പിടിക്കാന്‍ ഇവിടെ എത്തിയിരുന്നു.
സുപ്രിയയും ഖാർഗെയും
ഇവരെ കൂടാതെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകളായ സുപ്രിയ സൂലെ ബാരമതിയില്‍ നിന്ന് മത്സരിക്കുന്നു. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഗുല്‍ബര്‍ഗയില്‍ നിന്നും കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെ ഉത്തര കന്നടയില്‍ നിന്നും, നടി ജയപ്രദ രാംപുരില്‍ നിന്നും ഇന്ന് ജനവിധി തേടിയ പ്രമുഖരുടെ കൂട്ടത്തിലുണ്ട്.
ജയപ്രദയും അസംഖാനും
സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ ജയപ്രദയ്ക്ക് എതിരെ രാംപുരിയില്‍ നിന്ന് മത്സരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിയും ശിവസേന നേതാവുമായ അനന്ത് ഗീഥേ, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, കര്‍ണാടകയിലെ മുന്‍ ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്ര എന്നിവരും ഇന്ന് ജനവിധി തേടി.
വടകരയിൽ കെ മുരളീധരന് സ്വന്തം വോട്ടില്ല! സുരേഷ് ഗോപിക്കും സമ്പത്തിനും സ്വന്തം വോട്ടില്ല!
വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ ആസൂത്രിതം, ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ!