ഉത്തർപ്രദേശ് പിടിക്കാൻ കോൺഗ്രസിന്റെ മിഷൻ 30; പുതിയ തന്ത്രങ്ങൾ, 30 മണ്ഡലങ്ങൾ
ലക്നൗ: പ്രദേശിക പാർട്ടികളെ ഒപ്പം നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോൺഗ്രസ് നീക്കത്തിന് ഉത്തർപ്രദേശിൽ വൻ തിരിച്ചടിയാണുണ്ടായത്. കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തി മായാവതിയും അഖിലേഷും കൈകൊടുത്തപ്പോൾ കോൺഗ്രസ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഉത്തർപ്രദേശിൽ കോൺഗ്രസിനും ചിലത് ചെയ്യാനുണ്ടെന്നും ഞങ്ങളെ വിലകുറച്ച് കാണേണ്ടെന്നുമാണ് രാഹുൽ ഗാന്ധി അന്ന് പറഞ്ഞത്. പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനം മനസിൽവെച്ചുകൊണ്ടാവാം രാഹുൽ ഗാന്ധി അന്ന് അങ്ങനെ പ്രതികരിച്ചത്.
80 സീറ്റുകളുള്ള ഉത്തർപ്രദേശ് നിർണായകമാണ്. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിലെ മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസിൻരെ തീരുമാനം. 80 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുന്നുണ്ടെങ്കിലും 30 സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്ത് 30 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയിരിക്കുന്നു കോൺഗ്രസ്.

മിഷൻ 30
മിഷൻ 30 എന്ന് പദ്ധതി ഉത്തർപ്രദേശിൽ പയറ്റാനാണ് കോൺഗ്രസിന്റെ തീരുമാനം. 2014 തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താണ് വിജയ പ്രതീക്ഷയുള്ള 30 മണ്ഡലങ്ങളെ തിരഞ്ഞെടുത്തത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽ പരം വോട്ടുകൾ നേടാനായ മണ്ഡലങ്ങളിലാണ് മിഷൻ 30 കേന്ദ്രീകരിക്കുന്നത്.

ഗുണം ചെയ്യുമോ?
കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമായ തീരുമാനമാണ് 30 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം. കോൺഗ്രസിനും ബിഎസ്പി സഖ്യത്തിനുമായി വോട്ട് വിഭജിച്ച് പോകുന്ന സാഹചര്യമുണ്ടായാൽ ഈ നീക്കം ബിജെപിക്കാകും ഗുണം ചെയ്യുക. ഇത് വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങൾ നോക്കാം.

ഷഹരാൺപൂർ മണ്ഡലത്തിൽ സംഭവിച്ചത്
2014ൽ ഷഹരാൺപൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നാല് ലക്ഷത്തിൽ പരം വോട്ടുകൾ നേടിയെങ്കിലും രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി നേടിയത് 4.77 ലക്ഷം വോട്ടുകളാണ്. ബിഎസ്പിയും എസ്പിയും കൂടി ആകെ നേടിയത് 3 ലക്ഷത്തോളം വോട്ടുകളാണ്. ഇത്തവണ എസ്പിയും ബിഎസ്പിയും ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു. പ്രതിപക്ഷനിരയിൽ വോട്ടുകൾ വിഭജിച്ചാൽ ഗുണം ബിജെപിക്കാകും.

പ്രിയങ്ക വന്നാൽ കളി മാറും
പ്രിയങ്ക ഗാന്ധിയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചതിന് പിന്നിൽ വലിയ കണക്ക് കൂട്ടലുകളാണ് കോൺഗ്രസിനുള്ളത്. ഭരണത്തുടർച്ചയ്ക്ക് വേണ്ടി പോരാടുന്ന പബിജെപിയേയും കോൺഗ്രസിനെ പടിക്ക് പുറത്ത് രൂപികരിച്ച എസ്പി-ബിഎസ്പി സഖ്യത്തെയും പ്രതിരോധിക്കുകയാണ് പ്രിയങ്കയുടെ ദൗത്യം. പ്രിയങ്കയുടെ വരവ് അണികൾക്കും ആവേശം പകർന്നിട്ടുണ്ട്.

ലക്ഷ്യം 30 അല്ല
30 സീറ്റുകൾ മാത്രമല്ല കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പക്ഷേ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ സീറ്റുകൾക്ക് പ്രധാന്യം നൽകുകയാണ് ചെയ്യുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി. 2009ൽ കോൺഗ്രസ് നേടിയ 21 സീറ്റുകളും ഈ മുപ്പതിൽ ഉൾപ്പെടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള മണ്ഡലങ്ങളാണിത്. 1.9 ലക്ഷം വോട്ടുകൾ നേടിയ ഗാസിയാബാദും 1.56 ലക്ഷം വോട്ടുകൾ നേടിയ രാംപൂരും ഇത്തവണ കോൺഗ്രസ് പ്രധാന്യം നൽകുന്ന മണ്ഡലങ്ങളാണ്.

ആർഎൽഡിയുടെ സാന്നിധ്യം
2014ൽ കോൺഗ്രസ് ആർഎൽഡിയുമായി സഖ്യത്തിലായിരുന്നു. അതുകൊണ്ട് തന്നെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ വോട്ടുവിഹിതത്തിന്റെ ഒരു ഭാഗം ആർഎൽഡിക്ക് അവകാശപ്പെട്ടതാണ്. ഇത്തവണ എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമാണ് ആർഎൽഡി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ 8 സീറ്റുകളിൽ ആർഎൽഡിയും ബാക്കിയുള്ളതിൽ കോൺഗ്രസുമായിരുന്നു സ്ഥാനാർത്ഥികളെ നിർത്തിയത്.

മുതിർന്ന നേതാക്കൾ
ഷഹരാൺപൂർ, ഗാസിയാബാദ്, രാംപൂർ തുടങ്ങിയ മണ്ഡലങ്ങളിലെ കോൺഗ്രസ് വോട്ടുകൾക്ക് കാരണം അവിടെ നിന്ന സ്ഥാനാർത്ഥികൾ കൂടിയാണ്. കോൺഗ്രസിലെ ജനപ്രിയരായ മുതിർന്ന നേതാക്കളായിരുന്നു ഇവിടെ സ്ഥാനാർത്ഥികളായത്. കിഴക്കൻ ഉത്തർപ്രദേശിൽ കൗശിഗനർ മണ്ഡലത്തിലാണ് കോൺഗ്രസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുതിർന്ന നേതാവ് ആർപിഎൻ സിംഗ് കഴിഞ്ഞ വട്ടം 2.85 വോട്ടുകളാണ് ഇവിടെ നേടിയത്. മിർസാപൂരിൽ 1.52 വോട്ടുകളും നേടി.

വാരണാസിയിൽ
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ മൂന്നാം സ്ഥാനത്തായിരുന്നു കോൺഗ്രസ്. അരവിന്ദ് കെജ്രിവാളായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. 75,000ൽഅധികം വോട്ടുകൾ കോൺഗ്രസിന്റെ അജയ് റായി നേടി. നിലവിൽ അമേത്തിയും റായ്ബറേലിയും മാത്രമാണ് കോൺഗ്രസിനുള്ളത്. മിഷൻ 30ൽ രാഹുലിന്റെ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും ഉൾപ്പെട്ടിട്ടുണ്ട്. റായ് ബറേലിയിൽ ഇക്കുറി പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.












Click it and Unblock the Notifications