കൃത്രിമ ഗർഭധാരണ ക്ലിനിക്കുകളുടെ നിയന്ത്രണം; ബിൽ ലോക്സഭ പാസാക്കി
ദില്ലി; കൃത്രിമ ഗർഭധരണ ക്ലിനിക്കുകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യുൽപാദന സാങ്കേതിക സഹായവിദ്യ (എആർടി) നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി. ഈ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ ക്ലിനിക്കുകൾക്കും മെഡിക്കൽ പ്രൊഫഷണലുകൾക്കുമായി ഒരു ദേശീയ രജിസ്ട്രി, രജിസ്ട്രേഷൻ അതോറിറ്റി എന്നിവ ഉൾപ്പെടെ നിർദ്ദേശിക്കുന്നതാണ് ബിൽ. ശബ്ദവോട്ടിലൂടെയാണ് ബിൽ പാസായത്.
നിയമനിർമ്മാണത്തിനായി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിരവധി നിർദ്ദേശങ്ങൾ സർക്കാർ പരിഗണിച്ചിട്ടുണ്ടെന്ന് ബിൽ അവതരിപ്പിക്കവേ ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. വന്ധ്യതനിവാരണ ക്ലിനിക്കുകളുടെ നിയന്ത്രണവും,എആർടി മേഖലയിലെ പ്രഫഷനലുകൾക്കും ക്ലിനിക്കുകൾക്കും ദേശീയ റജിസ്ട്രേഷനും,സുരക്ഷിതമായ നടപടികൾ ഉറപ്പാക്കുന്നതുമാണ് ബിൽ എന്നും മന്ത്രി വിശദീകരിച്ചു.
ഈ രംഗത്ത് പ്രവർത്തിക്കുന്ന പല ക്ലിനിക്കുകളും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.ലിംഗ നിർണ്ണയം നടത്തുന്ന, അനധികൃത ഭ്രൂണ വ്യാപാരം നടത്തി കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന ഏജൻസികൾ, റാക്കറ്റുകൾ എന്നിവയ്ക്കെതിരെ കർശന നടപടിയും ബിൽ നിർദ്ദേശിക്കുന്നുണ്ട്. അഞ്ചു മുതല്‍ 12 വരെ വര്‍ഷം തടവും അഞ്ചു ലക്ഷം മുതല്‍ 25 ലക്ഷം വരെ രൂപ പിഴയുമാണ് ബില്ല് നിർദ്ദേശക്കുന്നത്. പരിശോധനകള്‍ക്കായി ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തണമെന്നും ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്. വിവാഹിതയായ 3 വയസ് പൂർത്തിയായ കുഞ്ഞെങ്കിലും ഉള്ള സ്ത്രീകളിൽ നിന്ന് മാത്രമേ അണ്ഡം സ്വീകരിക്കാവൂയെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ബില്ലിലെ മറ്റ് വ്യവസ്ഥകൾ
എആർടി ക്ലിനിക്കുകളും ബാങ്കുകളും നാഷണൽ രജിസ്ട്രി ഓഫ് ബാങ്കുകളുടെയും ക്ലിനിക്കുകളുടെയും കീഴിൽ രജിസ്റ്റർ ചെയ്യണമെന്നും കേന്ദ്ര ഡാറ്റാബേസായി പ്രവർത്തിക്കണമെന്നും ബില്ലിൽ പറയുന്നു.
രജിസ്ട്രേഷൻ പ്രക്രിയ സുഗമമാക്കുന്നതിന് സംസ്ഥാന സർക്കാരുകൾ രജിസ്ട്രേഷൻ അതോറിറ്റികളെ നിയമിക്കും. രജിസ്ട്രേഷൻ അഞ്ച് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും കൂടാതെ അഞ്ച് വർഷത്തേക്ക് കൂടി പുതുക്കാവുന്നതാണ്.
21 നും 55 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ നിന്ന് ശുക്ലവും 23 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അണ്ഡം സ്വീകരിക്കാം
ഒരു സ്ത്രീയിൽ നിന്ന് 7 അണ്ഡങ്ങളിൽ കൂടുതൽ സ്വീകരിക്കരുത്
ART സേവനങ്ങൾ തേടുന്ന കക്ഷി ഓസൈറ്റ് ദാതാവിന് ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടതുണ്ട് (ദാതാവിന് സംഭവിക്കുന്ന നഷ്ടം അല്ലെങ്കിൽ മരണം എന്നിവയ്ക്ക്).
കുട്ടിയുടെ ലിംഗ നിർണയം മുൻകൂട്ടി നടത്താൻ പാടില്ല.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ബിൽ ലോക്സഭയിൽ സർക്കാർ അവതരിപ്പിച്ചത്. എന്നാൽ പ്രതിപക്ഷം എതിർപ്പ് ശക്തമാക്കി. പിന്നീട് വിഷയം പഠിക്കാൻ ഒരു സ്റ്റാന്റിങ് കമ്മിയെ നിയോഗിച്ചു ഈ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
Recommended Video
സ്ത്രീകളോടും എല്‍ ജി ബി ടി സമൂഹത്തോടും വിവേചനം കാട്ടുന്ന വ്യവസ്ഥകളാണ് ബില്ലിൽ ഉള്ളതെന്ന് കോൺഗ്രസ് എം പി കാർത്തി ചിദംബരം ആരോപിച്ചു. സമഗ്രമായ ബില്ലാണ് അവതരിപ്പിക്കേണ്ടതെന്ന് ആർ എസ് പി അംഗം എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. വാടക ഗർഭപാത്രം സംബന്ധിച്ച ബിൽ ഇപ്പോൾ രാജ്യസഭയിൽ പരിഗണനയിലാണ്. വൈദ്യശാസ്ത്രപരമായ ഗര്‍ഭച്ഛിദ്രത്തിന് വ്യവസ്ഥചെയ്യുന്ന നിയമം നിലവിലുണ്ട്. ഇത് കൂടാതെയാണ് പുതിയ ബിൽ ആയി കൃത്രിമ പ്രത്യുത്പാദന സാങ്കേതിക ബില്‍ കൊണ്ടുവരുന്നത്. എല്ലാം ചേർത്ത് സമഗ്രമായ ബില്ലാണ് അവതരിപ്പിക്കേണ്ടതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. എന്നാൽ ലോക്സഭ ബിൽ പാസാക്കിയതിനാൽ പുതിയ ബിൽ കൊണ്ടുവരുന്നതിൽ പ്രശ്നമില്ലെന്നായിരുന്നു സ്പൂക്കറുടെ റൂളിങ്ങ്.