ബിജെപിയുടെ പ്രശ്‌നങ്ങള്‍ ലൗഡ് സ്പീക്കറിലൂടെ വിളിച്ചു പറയും, യുപിയില്‍ പുതിയ പ്ലാനുമായി അഖിലേഷ്
ദില്ലി: മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ പുതിയ നിലപാടുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. തന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ജനങ്ങളെ യഥാര്‍ത്ഥ വിഷയങ്ങള്‍ ലൗഡ് സ്പീക്കറിലൂടെ അറിയിക്കുമെന്ന് അഖിലേഷ് പ്രഖ്യാപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന പരിപാലനം തുടങ്ങിയവയാണ് ജനങ്ങള്‍ അറിയേണ്ട യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. അവ ലൗഡ് സ്പീക്കറിലൂടെ പ്രവര്‍ത്തകര്‍ വഴി ജനങ്ങളിലെത്തിക്കുമെന്നാണ് അഖിലേഷ് പറയുന്നത്. യുപിയില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സജീവമായി കളത്തിലിറങ്ങിയിരിക്കുകയാണ് അഖിലേഷ് യാദവ്.
എസ്പിയുടെ സ്ഥിരം വോട്ടര്‍മാരെ നഷ്ടമാകാതിരിക്കാന്‍ എംപി സ്ഥാനവും രാജിവെച്ച് യുപിയില്‍ തന്നെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അഖിലേഷിന്റെ പ്ലാന്‍. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ നടക്കുന്നുണ്ട്. യോഗിയെ നേരിട്ടതിനേക്കാള്‍ കടുപ്പമാണ് മോദിയെ നേരിടുന്നത്. അതുകൊണ്ട് ശക്തമായ അടിത്തറ എസ്പിക്ക് ഒരുക്കുകയാണ് അഖിലേഷ് പ്ലാന്‍ ചെയ്യുന്നത്. 20 സീറ്റില്‍ അധികം പിടിക്കാന്‍ യുപിയില്‍ സാധിച്ചാല്‍ അത് അഖിലേഷിന്റെ തിരിച്ചുവരവായും വിലയിരുത്തപ്പെടാം. എന്നാല്‍ അത് എളുപ്പമല്ലാത്ത കാര്യമാണ്. എസ്പി മുസ്ലീങ്ങളുടെ പാര്‍ട്ടിയല്ലെന്ന് കാണിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ്.
ഇതിനുള്ള ആദ്യ ശ്രമമാണ് സാധാരണക്കാരുമായി ബന്ധപ്പെടാനുള്ള ശ്രമം. വാരണാസിയില്‍ എസ്പി പ്രവര്‍ത്തകര്‍ ഇത്തരമൊരു ശ്രമം നടത്തിയതിന്റെ വീഡിയോ അഖിലേഷ് ട്വീറ്റ് ചെയ്തു. രാജ്യത്ത് വിലക്കയറ്റവും, തൊഴിലില്ലായ്മയും, ക്രമസമാധാന പ്രശ്‌നങ്ങളും രൂക്ഷമാണ്. അതിനെതിരെ തീര്‍ച്ചയായും എസ്പി ലൗഡ് സ്പീക്കറിലൂടെ ശബ്ദമുയര്‍ത്തുമെന്നും അഖിലേഷ് പ്രഖ്യാപിച്ചു. എസ്പി പ്രവര്‍ത്തകനായ രവികാന്ത് വിശ്വകര്‍മയുടെ വീഡിയോയാണ് അഖിലേഷ് പങ്കുവെച്ചത്. ലൗഡ്‌സ്പീക്കറും, അതിലൂടെ ആരതി ഗാനങ്ങള്‍ വരുന്നതുമെല്ലാം ഒരു വിഷയമേ അല്ലെന്ന് രവികാന്ത് പറയുന്നു. ചിലയാളുകള്‍ യഥാര്‍ത്ത പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും രവികാന്ത് പറഞ്ഞു.
വഴിതിരിച്ച് വിടാന്‍ ശ്രമങ്ങള്‍ നടന്നാലും, സമാജ് വാദി പാര്‍ട്ടി ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കും. തന്റെ വീടിന്റെ മുകളില്‍ ലൗഡ് സ്പീക്കര്‍ സ്ഥാപിച്ചിട്ടുണ്ട്. തന്റെ ചുറ്റുവട്ടത്തുള്ളവരെ എന്താണ് യഥാര്‍ത്ഥ വിഷയമെന്ന് ഇതിലൂടെ ബോധ്യപ്പെടുത്തുമെന്ന് രവികാന്ത് വിശ്വകര്‍മ പ്രഖ്യാപിച്ചു. നേരത്തെ യുപിയില്‍ ആരോഗ്യ മേഖലയുടെ മോശം അവസ്ഥയില്‍ ബിജെപി സര്‍ക്കാരിനെതിരെ അഖിലേഷ് രംഗത്ത് വന്നിരുന്നു. യുപിയിലെ ആരോഗ്യ സേവനങ്ങള്‍ തകര്‍ന്നിരിക്കുകയാണ്. കൊവിഡ് കാലത്ത് ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ദൈവത്തിന്റെ ദയക്കായി വിട്ടു നല്‍കുകയായിരുന്നു. ഇത്രയൊക്കെയായിട്ടും ഒരു മാറ്റവും അതില്‍ ഇല്ല. ചികിത്സയുടെ അഭാവം കാരണം ദരിദ്രര്‍ ഇപ്പോഴും മരിക്കുകയാണ്. സാഹചര്യങ്ങള്‍ വളരെ മോശമായിരിക്കുകയാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
ദിയോറിയയിലെ ആശുപത്രിയില്‍ മരുന്നുകളുടെ വലിയ അഭാവമുണ്ട്. കനോജില്‍ രോഗികള്‍ കുടിവെള്ളത്തിനായി കരയുകയാണ്. കനോജിലെ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ രക്തമൊന്നും അവശേഷിക്കുന്നില്ല. രോഗികള്‍ക്ക് രക്തം ലഭിക്കുന്നതായി ദീര്‍ഘ ദൂരമാണ് യാത്ര ചെയ്യേണ്ടി വരുന്നത്. പലയിടത്തും ചികിത്സ തടസ്സപ്പെട്ടിരിക്കുകയാണ് അഖിലേഷ് പറഞ്ഞു. ആഗ്ര മെഡിക്കല്‍ കോളേജില്‍ വരെ ചികിത്സ തടസ്സപ്പെട്ടു. എന്തൊക്കെ നിര്‍ദേശമുണ്ടായിട്ടും ഒന്നും മാറിയിട്ടില്ല. ചില രോഗികള്‍ക്ക് സ്‌ട്രെച്ചറുകളോ വീല്‍ചെയറുകളോ പോലും ലഭിക്കുന്നില്ല. ചിലയിടത്ത് ഡോക്ടര്‍മാര്‍ പോലുമില്ല. സ്‌ട്രെച്ചറുകളില്‍ നിരവധി രോഗികള്‍ മരിച്ചിട്ടുണ്ടെന്നും അഖിലേഷ് അവകാശപ്പെട്ടു.
ബിജെപി സര്‍ക്കാര്‍ കുറച്ച് കുത്തക മുതലാളിമാരുമായി മാത്രമാണ് സൗഹൃദം പുലര്‍ത്തുന്നു എന്നതാണ് സത്യമെന്ന് അഖിലേഷ് പറയുന്നു. ബിജെപിയുടെ നയത്തിലും, കാര്യങ്ങള്‍ ചെയ്യാനുള്ള ഉദ്ദേശ ശുദ്ധിയിലും വലിയ പാളിച്ചകള്‍ ഉണ്ട്. സ്വകാര്യ ആഢംബര നഴ്‌സിംഗ് ഹോമുകതളും ആശുപത്രികളും യുപിയില്‍ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ മോശം ചികിത്സയുടെയും നയങ്ങളുടെയും പേരില്‍ പാവപ്പെട്ടവര്‍ ഇരകളാവുകയാണെന്നും അഖിലേഷ് പറഞ്ഞു.
Recommended Video