അമ്പരിപ്പിച്ച് കോണ്‍ഗ്രസ്; നേതാക്കള്‍ ഉള്‍പ്പടെ 600 ലേറെ ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍
ഭോപ്പാല്‍: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ തകൃതിയാവുന്നു. സംസ്ഥാന ഭരണം നഷ്ടമായെങ്കിലും ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നിന്നും നിരവധി നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ 22 വിമത എംഎല്‍എമാരുടെ സഹായത്തോടെയാണ് കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരത്തിലേറിയതെങ്കിലും ഇവര്‍ തന്നെ ഇപ്പോള്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു എന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി.

പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്
കോണ്‍ഗ്രസില്‍ നിന്ന് കടന്നു വന്ന നേതാക്കളെ അംഗീകരിക്കാന‍് പാര്‍ട്ടിയിലെ ഒരു വിഭാഗം ഇപ്പോഴും തയ്യാറാല്ല. വര്‍ഷങ്ങളോളം തങ്ങളെ എതിര്‍ത്ത നേതാക്കള്‍ക്ക് വേണ്ടി പെട്ടൊന്നൊരു സുപ്രഭാതത്തില്‍ പ്രവര്‍ത്തിക്കുക എന്ന് പറയുന്നത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. രാഷ്ട്രീയത്തേക്കാള്‍ പലര്‍ക്കും വ്യക്തിപരമായ എതിര്‍പ്പും ഉണ്ട്

കൊഴിഞ്ഞു പോക്ക്
പുതുതായി വന്നവര്‍ക്ക് ബിജെപി അമിത പരിഗണന നല്‍കുന്നുവെന്ന ആരോപണവും ശക്തമാണ്. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കും ശക്തമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മുന്‍എപി, മുന്‍ മന്ത്രി, നിരവധി ജില്ലാ നേതാക്കള്‍ എന്ന് തുടങ്ങിയ നിരവധി നേതാക്കളാണ് ബിജെപി വിട്ടത്.

അറുന്നൂറോളം
ബിജെപി വിട്ട ഈ നേതാക്കളെല്ലാം കോണ്‍ഗ്രസിലെത്തുന്നു എന്നതാണ് ശ്രദ്ധേയം. ശനിയാഴ്ച മാത്രം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ അറുന്നൂറിലേറെ ബിജെപി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ധാര്‍ ജില്ലയിലെ ബദ്‌നവാർ നിയമസഭാ സീറ്റിൽ ഉൾപ്പെടുന്ന നാഗ്ദയിൽ നിന്നാണ് 600 ലേറെ വരുന്ന ബിജെപി പ്രവർത്തകർ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അംഗത്വം നൽകി
പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ കാന്റിലാൽ ഭൂരിയ, മുൻ ആഭ്യന്തരമന്ത്രി ബാല ബച്ചൻ, ഹണി ബാഗേൽ എന്നിവര്‍ പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് അംഗത്വം നൽകി. കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്ന ബിജെപി നേതാവും ബിന്ദ് മുൻ ജില്ലാ പ്രസിഡന്‍റുമായി സഞ്ജു ജാതവിന്റെ പേരും അഗംത്വം നല്‍കിയവരില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

സഞ്ജു ജാതവ്
സഞ്ജു ജാതവ് ബുധനാഴ്ച ബിജെപി വിട്ടത്. ബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച ഉടന്‍ തന്നെ ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. നൂറ് കണക്കിന് അനുയായികള്‍ക്കൊപ്പാണ് സഞ്ജു ജാതവ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്‍റെ സാന്നിധ്യത്തില്‍ സഞ്ജുവിന് കോണ്‍ഗ്രസ് ഗംഭീര വരവേല്‍പ്പ് നല്‍കുകയും ചെയ്തു.

അവഗണന
ബിജെപിയില്‍ കടുത്ത അവഗണനയാണ് നേരിട്ടത്. ഗ്രൂപ്പിസം ശക്തമായതോടെ മികച്ച പ്രവര്‍ത്തക്കരെ തഴയുകയും നേതാക്കളുടെ താല്‍പര്യത്തിന് മുന്‍തൂക്കം ലഭിക്കുകയും ചെയ്തു.തന്നെ പാര്‍ട്ടിയില്‍ ഒതുക്കുന്ന സമീപനമാണ് ഒരു വിഭാഗം നേതാക്കള്‍ കാണിക്കുന്നതെന്നും സിന്ധ്യയുടെ ശക്തി മേഖലയായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുള്ള നേതാവായ സഞ്ജു പറഞ്ഞു.

പ്രേം നാരായണ മീനയും
റൈസന്‍ ജില്ലയിലെ പ്രമുഖ ബിജെപി നേതാവായ പ്രേം നാരായണ മീനയും അനുയായികളും നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. റൈസൻ ജില്ലയുടെ മുൻ ഗ്രാമീണ ഡിവിഷണൽ പ്രസിഡന്‍റ് കൂടിയായ ഇദ്ദേഹത്തിനൊപ്പം രണ്ട് ഡസനിലധികം വരുന്ന അനുയായികളും കോണ്‍ഗ്രസ് അഗംത്വം സ്വീകരിച്ചു. ഇവരില്‍ പലരും പ്രാദേശിക നേതാക്കള്‍ കൂടിയാണ്.

പ്രമുഖര്‍
ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവും മുന്‍ മന്ത്രിയുമായ ബാലേന്ദു ശുക്ല, മുന്‍ എംപി പ്രേമചന്ദ്ര ഗുഡ്ഡു എന്നിവരും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ പ്രമുഖരാണ്. ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംപി പ്രേമചന്ദ്ര ഗുഡ്ഡുവിനെ സന്‍വര്‍ നിയസഭ മണ്ഡലത്തില്‍ സിലാവത്തിനെതിരെ ഗുഡ്ഡുവിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ചൊടിപ്പിക്കുന്നു
കഴിഞ്ഞ തവണ പോലും തങ്ങള്‍ മത്സിച്ച സീറ്റുകളില്‍ ഇത്തവണ പുതുതായി വന്നവര്‍ മത്സരിക്കും എന്ന അവസ്ഥയാണ് പ്രധാനമായും നേതാക്കളെ ചൊടിപ്പിക്കുന്നു. ഭരണി വിരുദ്ധ വികാരത്തില്‍ നഷ്ടമായ സീറ്റുകളാണ് പലതും. ഈ സീറ്റുകള്‍ പുതുതായി വന്നവര്‍ക്ക് വിട്ടുകൊടുത്താല്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി തന്നെ അസ്ഥമിക്കുമെന്നാണ് പലരും കണക്ക് കൂട്ടുന്നത്.

എതിര്‍പ്പ് ശക്തം
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് വന്ന നേതാക്കളെ ഉപതിഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ ഭൂരിപക്ഷ മണ്ഡലങ്ങളിലും എതിര്‍പ്പ് ശക്തമാണ്. ഉപതിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും സിന്ധ്യ പക്ഷക്കാര്‍ക്ക് അവസരം നല്‍കുമെന്ന് പറഞ്ഞ ബിജെപി തീരുമാനത്തില്‍ നിന്ന് പിന്നോട് പോയതിന്‍റെ പ്രധാന കാരണം ഈ എതിര്‍പ്പാണ്.

22 പേര്‍
22 പേരാണ് ജ്യോതിരാധിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വന്നത്. ഇവര്‍ രാജിവെച്ചതടക്കം 24 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. ഏറ്റവും അവസാനായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 12 സീറ്റുകളില്‍ മാത്രമായിരിക്കും കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ക്ക് ബിജെപി സീറ്റ് നല്‍കുക എന്നാണ് സൂചന.












Click it and Unblock the Notifications