മധ്യപ്രദേശിൽ എല്ലാ കണ്ണുകളും രാജ്ഭവനിലേക്ക്, കോൺഗ്രസ് നേതാക്കൾ ഗവർണറെ കാണും, 12 മണിക്ക് കൂടിക്കാഴ്ച
Recommended Video
ഭോപ്പാല്‍: മധ്യപ്രദേശില്‍ പന്ത് ഇനി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ കോര്‍ട്ടിലാണ്. 114 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാനുളള അവകാശ വാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് കോൺഗ്രസുമായുളള കൂടിക്കാഴ്ചയ്ക്ക് ഗവർണർ സമയം അനുവദിച്ചിട്ടുണ്ട്. അതിനിടെ സര്‍ക്കാരുണ്ടാക്കാനുളള അവകാശ വാദവുമായി ബിജെപിയും ഗവര്‍ണറെ കാണാനുളള നീക്കത്തിലാണ്. ഇതോടെ എല്ലാ കണ്ണുകളും രാജ്ഭവനിലേക്ക് നീണ്ടിരിക്കുന്നു.
ആരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണം എന്നുളളത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. കേവല ഭൂരിപക്ഷം ആര്‍ക്കുമില്ല എന്നതാണ് രാജ്ഭവന്റെ തീരുമാനത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. രണ്ട് കക്ഷികളും 116 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാനാകുമെന്ന് അവകാശപ്പെടുന്നു. കോൺഗ്രസ് ബിഎസ്പി പിന്തുണയോടെ തന്നെ 116 കടക്കും. എസ്പിയുടെ പിന്തുണ കൂടിയാകുമ്പോൾ അത് 117 ആകും. പിസിസി അധ്യക്ഷൻ കമൽനാഥ് അവകാശപ്പെടുന്നത് പോലെ 4 സ്വതന്ത്രർ കൂടി പിന്തുണച്ചാൽ കോൺഗ്രസിന് 121 സീറ്റുകളാകും.
ആനന്ദിബെന്‍ പട്ടേല്‍ എന്ന മധ്യപ്രദേശിലെ ഗവര്‍ണര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേണ്ടപ്പെട്ടയാളാണ്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമാണ്. 2014 മുതല്‍ 2016 വരെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു ആനന്ദി ബെന്‍ പട്ടേല്‍. ഇതൊക്കെയാണ് കോണ്‍ഗ്രസ് ക്യാംമ്പുകളെ ആശങ്കയിലാഴ്ത്തുന്നത്. കര്‍ണാടകയിലേയും ഗോവയിലേയും ഗവര്‍ണര്‍മാര്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതെ ബിജെപിയെ ക്ഷണിച്ച അനുഭവവും മറക്കാറായിട്ടില്ല.
ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ നിലവിലെ സാഹചര്യത്തിലും ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം ഉപയോഗിച്ച് സാധിക്കും. സര്‍ക്കാരുണ്ടാക്കിയതിന് ശേഷം നിശ്ചിത ദിവസത്തിന് ശേഷം ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയാകും. കുതിരക്കച്ചവടത്തില്‍ പല സംസ്ഥാനങ്ങളിലും മികവ് തെളിയിച്ചിട്ടുളള ബിജെപിക്ക് 4 സ്വതന്ത്രരേയും ബിഎസ്പി, എസ്പി എംഎല്‍എമാരേയും ചാക്കിലാക്കേണ്ടി വരും. നിലവില്‍ 109 സീറ്റുകളാണ് മധ്യപ്രദേശില്‍ ബിജെപിക്കുളളത്.