ഭരണം പിടിക്കാൻ അവസാനവട്ട ശ്രമം, മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാന്റെ വീട്ടിൽ നിർണായക യോഗം
Recommended Video
ഭോപ്പാല്‍: രാജസ്ഥാനിലും ഛത്തീസ്ഗഡിയും ഭരണം കൈവിട്ട് കളഞ്ഞ ബിജെപിക്ക് ഇനി ചെറിയ പ്രതീക്ഷയെങ്കിലും അവശേഷിക്കുന്നത് മധ്യപ്രദേശിലാണ്. മധ്യപ്രദേശില്‍ എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ. ഏറ്റവും വലിയ ഒറ്റക്കക്ഷി ആരാകും എന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ലീഡ് മാറി മറിയുന്നത് വോട്ടെണ്ണലിന്റെ ഈ അവസാന മണിക്കൂറുകളിലും തുടരുന്നു.
മധ്യപ്രദേശില്‍ ഏത് വിധേനെയും സര്‍ക്കാരുണ്ടാക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. കേവല ഭൂരിപക്ഷം ലഭിച്ചില്ല എങ്കില്‍ ബിഎസ്പിയുടേയും എസ്പിയുടേയും പിന്തുണ കോണ്‍ഗ്രസിന് ലഭിക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സ്വവസതിയില്‍ പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുളള അവസാന വട്ട ശ്രമത്തിലാണ് ബിജെപി. നേരത്തെ ബിഎസ്പിയുടെ പിന്തുണയ്ക്ക് വേണ്ടി ബിജെപി ശ്രമം നടത്തിയിരുന്നു. മാത്രമല്ല ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ നേരിട്ട് ബിഎസ്പി നേതാവ് മായാവതിയെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് കൂട്ടരും പിന്തുണ കോണ്‍ഗ്രസിനാണെന്ന് അറിയിച്ചു.
ഈ ഘട്ടത്തിലാണ് സ്വതന്ത്രരെ കൂടെ നിര്‍ത്താനുളള ശ്രമങ്ങള്‍. എന്നാല്‍ മധ്യപ്രദേശില്‍ വിജയിച്ചിരിക്കുന്ന സ്വതന്ത്രരുടെ പിന്തുണ കോണ്‍ഗ്രസിനൊപ്പമാണ് എന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍. അതിനിടെ കോണ്‍ഗ്രസ് നേതൃത്വവും തിരക്കിട്ട യോഗങ്ങളിലാണ്. കോണ്‍ഗ്രസ് ഓഫീസില്‍ യോഗം ചേര്‍ന്ന് പരിപാടികള്‍ ചര്‍ച്ച ചെയ്യുകയാണ് കമല്‍നാഥും, ജ്യോതിരാധിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗും അടക്കമുളള നേതാക്കള്‍. വിജയം ഉറപ്പിക്കാനാവാത്തത് കൊണ്ട് തന്നെ കോണ്‍ഗ്രസ് ക്യാംപ് ജാഗരൂകരാണ്.