ഭരണവിരുദ്ധ വികാരം അലയടിച്ച് മധ്യപ്രദേശ്, ബിജെപിയുടെ പ്രമുഖ മന്ത്രിമാരെല്ലാം പിന്നില്‍!
ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായിരിക്കുന്നു. ഓരോ നിമിഷവും ലീഡ് നില മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഒരു ഘടത്തില്‍ ബിജെപി കേവല ഭൂരിപക്ഷം മറികടക്കുക പോലുമുണ്ടായി. ബിജെപി 110, കോണ്‍ഗ്രസ് 109 എന്ന തരത്തില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പായിരുന്നു അതിന് ശേഷം ഇരുകൂട്ടരും. എന്നാൽ വീണ്ടും കോൺഗ്രസ് മുന്നേറ്റം നടത്തുകയാണ് മധ്യപ്രദേശിൽ. 117 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ ബിജെപി ലീഡ് 102ലേക്ക് താഴ്ന്നിരിക്കുന്നു. ബിഎസ്പി 5 സീറ്റുകളില്‍ മുന്നേറുന്നു. മറ്റുളളവര്‍ 6 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
കടുത്ത ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന് വിലയിരുത്തപ്പെട്ട മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം പിന്നിലാണ്. ധനമന്ത്രി ജയന്ത് മലൈയ പിന്നിലാണ്. മറ്റൊരു മന്ത്രിയായ ലാല്‍ സിംഗ്, വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷി, പൊതുമരാമത്ത് മന്ത്രി രാംപാല്‍ എന്നിവരും തോൽവി മണക്കുന്നുണ്ട്.
അതേസമയം മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനാവും എന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസുളളത്. ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ് എന്നാണ് ജനവിധി നല്‍കുന്ന സൂചനയെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. കോണ്‍ഗ്രസ് തന്നെ മധ്യപ്രദേശ് ഭരിക്കുമെന്നും അക്കാര്യത്തില്‍ ഇനി സംശയമില്ലെന്നും സിന്ധ്യ പറഞ്ഞു.
മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് കമല്‍നാഥ് വിലയിരുത്തുന്നു. വിജയം ഉറപ്പിക്കാമെന്നും എന്നാല്‍ അല്‍പം കൂടി കാത്തിരിക്കണമെന്നും കമല്‍നാഥ് പറഞ്ഞു. വലിയ ഭൂരിപക്ഷ ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും കമല്‍നാഥ് പ്രതികരിച്ചു.
Home Minister Rajnath Singh on #AssemblyElections2018: Nothing is yet clear from the trends. Congratulations to the MLA candidates and the political parties that are winning. But Mahagathbandhan has failed terribly in Telangana pic.twitter.com/ttONAvgGeq
— ANI (@ANI) December 11, 2018