കമൽനാഥോ ജ്യോതിരാദിത്യ സിന്ധ്യയോ? മധ്യപ്രദേശിൽ ആരാകും കോൺഗ്രസ് മുഖ്യമന്ത്രി
ഭോപ്പാൽ: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എസ്പി, ബിഎസ്പി, മറ്റ് സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാനാകും എന്നാണ് കരുതുന്നത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുക. കമല്‍ നാഥ്, ദിഗ്വിജയ് സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്‍പേ തന്നെ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുളള മുറവിളികള്‍ കോണ്‍ഗ്രസിനകത്ത് തുടങ്ങിക്കഴിഞ്ഞു. സാധ്യതകളില്‍ ഒന്നാമത് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ച ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് തന്നെയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് താല്‍പര്യം മുതിര്‍ന്ന നേതാവ് കമല്‍നാഥിനെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുകളില്‍ ബോലേ നാഥ്, താഴെ കമല്‍ നാഥ് എന്നാണ് കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം. പലയിടത്തും കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുളള പോസ്റ്ററുകളും ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കണം എന്ന് ഒരു വശത്ത് നിന്നും ആവശ്യം ഉയരുന്നതിനെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് , വിധി വരട്ടെ അതിന് മുന്‍പ് തോക്കില്‍ കയറി വെടി വെയ്‌ക്കേണ്ടതില്ല എന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയാകാന്‍ പോവുകയാണ്. വീണ്ടും ഗ്രൂപ്പ് വഴക്കുകളിലേക്ക് മധ്യപ്രദേശ് കോണ്‍ഗ്രസ് പോവുകയാണോ എന്നാണ് ആശങ്ക. 2013ല്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാനുളള അവസരം നഷ്ടപ്പെടാനുളള കാരണം പോലും ഗ്രൂപ്പ് വിഭാഗീയത ആയിരുന്നു.