ബിജെപി പരാജയപ്പെടും; വില്ലൻ വിജയ് വർഗിയ, ലക്ഷ്യം സിന്ധ്യ, വൻ വെളിപ്പെടുത്തൽ
ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ചൂട് പിടിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി അവസാനിച്ചാൽ ഏത് നിമിഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് കൂറുമാറിയെത്തിയ 22 എംഎൽഎമാരുടേയും മറ്റ് രണ്ട് സീറ്റിലും ഉൾപ്പെടെ 24 ഇടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ നിലനിൽപ്പനെ തന്നെ ബാധിക്കുമെന്നതിനാൽ ബിജെപിയേയും കോൺഗ്രസിനേയും സംബന്ധിച്ച് നിർണായകമാണ് തിരഞ്ഞെടുപ്പ്. എന്നാൽ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നാണ് വെളിപ്പെടുത്തുകയാണ് മുൻ ബിജെപി എംഎൽഎ. നേതാവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ബിജെപി നേതൃത്വം.
ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ
ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 കോൺഗ്രസ് എംഎൽഎമാർ ബിജെപിയലേക്ക് ചേക്കേറിയതോടെയാണ് മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തന്റെ മുഖ്യമന്ത്രി കസേര ഉറപ്പിക്കണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ കുറഞ്ഞത് 9 സീറ്റുകൾ എങ്കിലും ജയിച്ചേ മതിയാകൂ.
Recommended Video
സിറ്റിംഗ് സീറ്റ്
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 22 മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്നത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ്. അതേസമയം ഇതിൽ 16 വരെ സീറ്റുകൾ ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയാർ-ചമ്പൽ പ്രദേശത്താണ്. സിന്ധ്യയുടെ സ്വാധീനത്തിലാണ് ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ച് കയറിയത്.
ആത്മവിശ്വാസത്തിൽ ബിജെപി
ഇക്കുറി സിന്ധ്യ തങ്ങൾക്ക് ഒപ്പമാണെന്നത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. മാത്രമല്ല കൂറുമാറിയെത്തിയ 22 പേരെ തന്നെയാണ് ബിജെപി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതും തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. എന്നാൽ ബിജെപി എത്ര തന്ത്രങ്ങൾ മെനഞ്ഞാലും പാർട്ടി ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് വെളിപ്പെടുത്തുകയാണ് ബിജെപി എംഎൽ.
വെളിപ്പെടുത്തൽ
ബിജെപി നേതാവും മുൻ ബദ്നാവാർ എംഎൽഎയുമായ ബൻവാർ സിംഗ് ശെഖാവത്തിന്റേതാണ് വെളിപ്പെടുത്തൽ. പരാജയം ഉറപ്പാക്കാനായി ബിജെപിയുടെ മുതിർന്ന നേതാവും ദേശീയ ജനറൽ സെക്രട്ടറിയുമായ വിജയ് വർഗിയയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന് ശെഖാവത്ത് ആരോപിച്ചു. കടുത്ത ആരോപണമാണ് വിജയ് വർഗിയക്കെതിരെ ശെഖാവത്ത് ഉയർത്തിയത്.
തെറ്റായ പാതയിലേക്ക്
പാർട്ടിയെ തെറ്റായ പാതയിലേക്കാണ് വിജയ് വർഗിയ നയിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മാറ്റുകയെന്നതാണ് വർഗിയയുടെ ലക്ഷ്യം. ശെഖാവത്ത് പറഞ്ഞു. ചൗഹാനെ മാറ്റി മുഖ്യമന്ത്രി സ്ഥാനം കൈക്കലാക്കാനാണ് വിജയ് വർഗിയ ശ്രമിക്കുന്നത്. സുമിത്ര മഹാജനും കൈലാഷും ചേർന്ന് ഇൻഡോറിൽ ആദിപത്യം സ്ഥാപിക്കാനുള്ള നീക്കമാണ് നടത്തുമെന്നും ശെഖാവത്ത് കുറ്റപ്പെടുത്തി
പരാജയത്തിലേക്ക്
ഇന്റോറിൽ നിന്നും ഉഷ താക്കൂറിനെ ഉരുവരും ചേർന്ന് മോവോ മണ്ഡലത്തിലേക്ക് മാറ്റി. തന്നെ ബദ്നാവാറിലേക്ക് മാറ്റി. മകൻ അഖിലേഷിനെ രാഷ്ട്രീയത്തിൽ അവതരിപ്പിക്കുന്നതിനായാണ് വിജയ് വർഗിയ ഇത് ചെയ്തത്. വിജയ് വർഗിയയുമായി തനിക്ക് യാതൊരു തർക്കവുമില്ല. പക്ഷേ പാർട്ടിയെ പരാജയത്തിലേക്ക് നയിക്കുന്നവരെ അദ്ദേഹം പാർട്ടിയുടെ ഭാഗമാക്കരുതെന്നും ശെഖാവത്ത് പറഞ്ഞു.
കോൺഗ്രസിലെ തർക്കം
മധ്യപ്രദേശിൽ ബിജെപിക്ക് അധികാരം നേടാൻ കഴിഞ്ഞത് കോൺഗ്രസിനുള്ളിലെ തർക്കം മാത്രമാണ്. എന്നാൽ തന്റെ മുന്നറിയിപ്പുകൾ പാർട്ടി നേതൃത്വം പരിഗണിച്ചില്ലേങ്കിൽ 3 മാസത്തെ ഭരണത്തിൽ നിന്ന് ബിജെപി മധ്യപ്രദേശിൽ താഴെയിറങ്ങും, ശെഖാവത്ത് ഓർമ്മിപ്പിച്ചു.
5 സീറ്റുകൾ
ഉപതിരഞ്ഞെടുപ്പിൽ കൈലാഷിന് 5 സീറ്റുകളുടെ ചുമതലയാണ് ഉള്ളത്. ഹാട്പിപിലിയ, ബദ്നാവർ, സാൻവേർ, കൂടാതെ മറ്റ് രണ്ട് സീറ്റുകളും. ഇവിടങ്ങളിൽ കൂറുമാറിയെത്തവരുടെ പരാജയം ഉറപ്പാക്കാനാണ് വർഗിയ ശ്രമിക്കുന്നത്. അതുവഴി തന്റെ ശത്രുവായ സിന്ധ്യയുടെ പരാജയം ഉറപ്പാക്കാനാണ് വർഗിയ ശ്രമിക്കുന്നതെന്നും ശെഖാവത്ത് ആരോപിച്ചു.
രാഷ്ട്രീയ ഭാവി
സിന്ധ്യയുടെ വരവിനെതിരെ സംസ്ഥാന നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിയാണ് പുകയുന്നത്. സിന്ധ്യയെ ശത്രുവായി പ്രഖ്യാപിച്ചവരാണ് ബിജെപിയിലെ മുതിർന്ന നേതാക്കളിൽ പലരും. സിന്ധ്യയുടേയും കൂട്ടരുടേയും വരവ് തങ്ങളുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ.
ശെഖാവത്തിന്റെ വെളിപ്പെടുത്തൽ
ഇതോടെ ഗ്വാളിയാർ -ചമ്പൽ മേഖലയിൽ സിന്ധ്യയ്ക്കെതിരെ ബിജെപി നേതാക്കൾ പടയൊരുക്കം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അതിനിടെയാണ് ബിജെപി നേതൃത്വത്തെ പ്രതികൂട്ടിലാക്കിക്കൊണ്ടുള്ള ശെഖാവത്തിന്റെ വെളിപ്പെടുത്തൽ. അതേസമയം തുടക്കം മുതൽ തന്നെ കടുത്ത ആരോപണമാണ് ശെഖാവത്ത് പാർട്ടി നേതൃത്വത്തിനെതിരെ ഉയർത്തുന്നത്.
മത്സരിക്കാൻ താതാപര്യം പ്രകടിപ്പിച്ചു
ബദ്നാവാരയിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം ശെഖാവത്ത് പാർട്ടിയെ അറിയിച്ചിരുന്നുവെങ്കിലും കൂറുമാറിയെത്തിയ എംഎൽഎ രാജ്വർധൻ സിംഗ് ദത്തിഗാവോൺ ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. 2018 ൽ ശെഖാവത്തിനെയാണ് ദത്തിഗാവോൺ പരാജയപ്പെടുത്തിയത്.41,000 വോട്ടുകൾക്കായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിൽ ശെഖാവത്ത് മണ്ഡലത്തിൽ പരാജയപ്പെട്ടത്.
സ്വന്തം ലാഭത്തിന്
സ്വന്തം ലാഭത്തിന് വേണ്ടി ദത്തിഗാവോൺ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ജനം ദത്തിഗോവണിന് മറുപടി നൽകുമെന്നും ശെഖാവത്ത് പറഞ്ഞു. അതേസമയം പാർട്ടി നേതൃത്വവുമായി ഇടഞ്ഞ ശെഖാവത്ത് ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്.
കോൺഗ്രസിലേക്ക്?
അതേസമയം ഇത്തരം വാർത്തകൾ ശെഖാവത്ത് തള്ളി. തന്നെ നിരവധി കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ട്. പലരുമായും തനിക്ക് അടുത്ത ബന്ധമുണ്ട്. എന്നാൽ ബിജെപി വിടാൻ താൻ ഒരുക്കമല്ലെന്നും ശെഖാവത്ത് പ്രതികരിച്ചു. അതിനിടെ ഉപതിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ നേതാക്കളെ ബിജെപിയിൽ നിന്ന് മറുകണ്ടം ചാടിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.