'രണ്ട് ഉപമുഖ്യമന്ത്രിമാർ'; മധ്യപ്രദേശിൽ ട്വിസ്റ്റ്, ചൗഹാന് കടുംവെട്ടുമായി ബിജെപി കേന്ദ്ര നേതൃത്വം!!
ഭോപാൽ; മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന് മുൻപ് മന്ത്രിസഭ വികസനം നടത്തേണ്ടത് ബിജെപിയുടെ ആവശ്യമാണ്. കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തിയ 22 പേരെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തിരുമാനം പാർട്ടിയിൽ വലിയ ഭിന്നതയ്ക്കാണ് വഴിവെച്ചത്. ഇത് മറികടക്കണമെങ്കിൽ അതൃപ്തരായ മുതിർന്ന നേതാക്കളെ കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കണം, വൈകിയാൽ ഒരുപക്ഷേ ഉപതിരഞ്ഞെടുപ്പിൽ ബിജെപി നക്ഷത്രമെണ്ണിയേക്കും, പാർട്ടി നേതാക്കൾ എണ്ണിച്ചേക്കും എന്ന് പറയുന്നതാവും കൂടുതൽ ശരി. എന്നാൽ ബിജെപിയുടെ കണക്ക് കൂട്ടലുകൾ എല്ലാം അസ്ഥാനത്താക്കിയിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ.
തലപുകഞ്ഞ് നേതാക്കൾ
15 വർഷം ഭരിച്ച മധ്യപ്രദേശ് കോൺഗ്രസ് പിടിച്ചെടുത്തത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും അധികാരം പിടിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഓപ്പറേഷൻ താമര പയറ്റി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയേയും ഒപ്പമുള്ള 22 എംഎൽഎമാരേയും മറുകണ്ടം ചാടിച്ച് ഒടുവിൽ ബിജെപി ഭരണം തിരിച്ചു പിടിച്ചു.
അതൃപ്തി രൂക്ഷം
എന്നാൽ സിന്ധ്യയുടേയും കൂട്ടരുടേയും വരവ് സംസ്ഥാനത്ത് ബിജെപി നേതൃത്വത്തിന്റെ പ്രാണനെടുക്കുകയാണ്. തുടക്കം മുതൽ തന്നെ സിന്ധ്യയുടെ വരവിനെ ബിജെപിയിലെ മുതിർന്ന നേതാക്കൾ എതിർത്തിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളെ പരാജയപ്പെടുത്തിയ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ എത്തുന്നത് നേതാക്കളെ ചില്ലറയൊന്നുമല്ല അസ്വസ്ഥതപ്പെടുത്തിയത്.
ഭിന്നത പുറത്ത്
രാജ്യസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദേശീയ നേതൃത്വം നടത്തിയ നീക്കത്തിൽ തുടക്കത്തിൽ പാർട്ടി നേതാക്കൾ മൗന പുലർത്തിയെങ്കിലും മന്ത്രിസഭ വികസന നടപടിയിലേക്ക് കടന്നതോടെ ഭിന്നത പരസ്യമായി. ഒടുവിൽ അധികാരമേറി ഒന്നരമാസം പിന്നിട്ട ശേഷമായിരുന്നു മുഖ്യമന്ത്രി ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചത്.
മിനി കാബിനറ്റ്
ആദ്യ ഘട്ടത്തിൽ സിന്ധ്യ പക്ഷത്ത് നിന്നുള്ള രണ്ട് പേരേയും ബിജെപിയിൽ നിന്നുള്ള മൂന്ന് പേരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മിനി മന്ത്രിസഭയാണ് ചൗഹാൻ രൂപീകരിച്ചത്. അതേസമയം ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ പാർട്ടിയിൽ ശക്തമായതോടെ രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് മുറവിളി ശക്തമായി.
22 പേരേയും മത്സരിപ്പിക്കും
തിരഞ്ഞെടുപ്പിൽ കൂറുമാറിയെത്തിയ 22 പേരെയും മത്സരിപ്പിക്കും എന്നായതോടെയാണ് ബിജെപി നേതാക്കൾ ചൗഹാന് മേൽ സമ്മർദ്ദം ശക്തമായത്. വിമതർ വിജയിച്ച് എത്തിയാൽ തങ്ങളുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ഭയമാണ് നേതാക്കൾക്ക്. അതേസമയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സിന്ധ്യ പക്ഷം ചരടുവലി നടത്തുന്നത്. മന്ത്രിസ്ഥാനം ലഭിക്കുന്നത് തങ്ങളുടെ വിജയ സാധ്യത വർധിപ്പിക്കുമെന്ന് നേതാക്കൾ കണക്ക് കൂട്ടുന്നുണ്ട്.
പട്ടികയുമായി ചൗഹാൻ
ഇതോടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടികയുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ദില്ലിക്ക് പറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരുമായി ചർച്ച നടത്തി. ഭോപാലിൽ വെച്ച് സിന്ധ്യയുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ഇത്.
Recommended Video
2 ഉപമുഖ്യമന്ത്രിമാർ
എന്നാൽ ചൗഹാന്റെ പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. ജുലൈ ഒന്നിന് രണ്ടാം ഘട്ട മന്ത്രിസഭ വികസനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ചൗഹാൻ ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യമാണ് കല്ലുകടിയായതെന്നാണ് വിവരം. മുതിർന്ന നേതാവായ നരോത്തം മിശ്രയ്ക്കും സിന്ധ്യ അനുകൂലിയും മുൻ ആരോഗ്യ മന്ത്രിയുമായ തുൾസി സിലാവത്തിനും ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന നിലപാടിലാണത്രേ കേന്ദ്ര നേതൃത്വം.
വാഗ്ദാനം നൽകി
സിന്ധ്യയെ പാർട്ടിയിലെത്തിച്ചപ്പോൾ കേന്ദ്ര നേതൃത്വം ഇത് സംബന്ധിച്ച് വാഗ്ദാനം നൽകിയിരുന്നു. മാത്രമല്ല മന്ത്രിസഭയിൽ ഇത്തവണ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ചൗഹാനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ 11 മന്ത്രിസ്ഥാനമാണ് സിന്ധ്യയുടെ ഡിമാന്റ്.
തിരിച്ചടിയായേക്കും
ഉപതിരഞ്ഞെടുപ്പിന് മുൻപ് ഈ ഡിമാന്റ് അംഗീകരിച്ചില്ലേങ്കിൽ അത് തിരിച്ചടിയാകുമെന്ന് കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എന്നാൽ 10 തന്നെ അധികമാണെന്ന നിലപാടിലാണ് ചൗഹാൻ. മാത്രമല്ല തന്റെ വിശ്വസ്തരായ മുതിർന്ന നേതാക്കളെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആഗ്രഹത്തിലാണ് ചൗഹാൻ.
അംഗീകരിക്കാനാകില്ലെന്ന്
അതിനിടെ രണ്ട് ഉപമുഖ്യമന്ത്രിമാർ എന്ന ആവശ്യം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് സംസ്ഥാന ബിജെപി നേതാക്കൾ നൽകുന്ന സൂചന. നിരവധി തവണ എംഎൽഎമാരും മന്ത്രിമാരും ആയവർ പാർട്ടിയിൽ ഉള്ളപ്പോൾ പുറത്ത് നിന്നുള്ളവരെ അംഗീകരിക്കാൻ നേതാക്കൾ തയ്യാറാകില്ലെന്ന് ബിജെപിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
യുവാക്കൾക്ക് പ്രാതിനിധ്യം
ഇതുകൂടാതെ യുവാക്കളെ കൂടുതലായി ഉൾപ്പെടുത്തണമെന്ന ആവശ്യം മുതിർന്ന നേതാക്കളെ തഴയാൻ കാരണമായേക്കും. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 17 ബിജെപി മന്ത്രിമാരായിരുന്നു പരാജയപ്പെട്ടത്. ഇവരെ പരിഗണിക്കാതിരുന്നാൽ അത് തിരിച്ചടിയാവും.
വിട്ടുവീഴ് ചെയ്യാൻ കഴിയില്ല
അതുകൊണ്ട് തന്നെ അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല, പേര് വെളിപ്പെടുത്താത്ത നേതാവ് പറഞ്ഞു. മുൻ ചൗഹാൻ മന്ത്രിസഭയിൽ ഉൾപ്പെട്ടവരെ തന്നെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് കണക്കാക്കപെടുന്നത്.
കൊറോണ പ്രതിസന്ധിക്ക് അന്ത്യമില്ല; 2020ന്റെ രണ്ടാം പാദത്തിൽ 340 ദശലക്ഷം തൊഴിലുകൾ നഷ്ടമാകുമെന്ന് ഐഎൽഒ!
ഒരു മാസത്തിനിടെ മാറ്റിയത് 50 സിമ്മുകള്, സുശാന്തിന്റെ മരണത്തിന് മറ്റൊരു കാരണം; സംശയം ഉന്നയിച്ച് താരം