ബിജെപിക്ക് 'എട്ടിന്റെ പണി' കൊടുത്ത് കമല്‍നാഥ് സര്‍ക്കാര്‍; അട്ടിമറി ആസൂത്രകന്റെ മുനയൊടിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി കളിച്ച നാടകം പാതി വഴിയില്‍ പൊലിഞ്ഞിരിക്കെ, സര്‍ക്കാര്‍ ശക്തമായ തിരിച്ചടിക്ക്. ആറ് ബിജെപി എംഎല്‍എമാര്‍ക്ക് നല്‍കിയിരുന്ന സുരക്ഷയില്‍ മാറ്റങ്ങള്‍ വരുത്തി. മാത്രമല്ല, സര്‍ക്കാരിനെതിരായ നീക്കത്തിന് ചുക്കാന്‍ പിടിച്ചെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവിന്റെ റിസോര്‍ട്ട് പൊളിച്ചുമാറ്റി. ബിജെപി എംഎല്‍എമാരെ കൊല്ലാനാണ് കമല്‍നാഥ് സര്‍ക്കാരിന്റെ നീക്കമെന്ന് അവര്‍ ആരോപണം ഉന്നയിച്ചു.
അതേസമയം, ബിജെപിക്കൊപ്പം ചേര്‍ന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞ സ്വതന്ത്ര എംഎല്‍എ സുരേന്ദ്ര സിങ് ഷേര കമല്‍നാഥ് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി. ഇനി മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബെംഗളൂരുവില്‍ കഴിയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
സര്‍ക്കാര്‍ ചെയ്തത് ഇതാണ്
എട്ട് എംഎല്‍എമാര്‍ക്ക് നല്‍കി വന്നിരുന്ന സുരക്ഷയിലാണ് കമല്‍നാഥ് സര്‍ക്കാര്‍ മാറ്റം വരുത്തിയത്. സുരക്ഷ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. പക്ഷേ, പോലീസുകാരെ മാറ്റി. ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഇപ്പോള്‍ കമല്‍നാഥ് സര്‍ക്കാരിനോട് ചായ്‌വുള്ള പോലീസുകാരെയാണ് ബിജെപി എംഎല്‍എമാരുടെ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത് എന്നാണ് ആരോപണം.
തങ്ങളെ കൊല്ലും
ആറ് ബിജെപി എംഎല്‍എമാരുടയും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ട്. എന്നാല്‍ ബിജെപി എംഎല്‍എമാര്‍ പറയുന്നത്, തങ്ങളെ കൊല്ലാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ്. അതിന്റെ ആദ്യ പടിയായിട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റിയതെന്നും അവര്‍ പറയുന്നു.
അറസ്റ്റ് ചെയ്യാന്‍ ശ്രമം
കമല്‍നാഥ് സര്‍ക്കാര്‍ തങ്ങളെ കൊല്ലുമെന്ന് മുന്‍ മന്ത്രിമാരും എംഎല്‍എമാരുമായ സഞ്ജയ് പഥക്കും വിശ്വാസ് സാരംഗും ആരോപിക്കുന്നു. ഇവരുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിന്‍വലിച്ചുവെന്നാണ് ഇരുവരുടെയും ആരോപണം. പകരക്കാരെ നിയോഗിച്ചിട്ടില്ല. ദില്ലിയില്‍ നിന്ന് ഭോപ്പാലിലെത്തിയ ഉടനെ തന്നെ അറസ്റ്റ് ചെയ്യാനും നീക്കം നടന്നുവെന്ന് സാരംഗ് പറഞ്ഞു.
വധശ്രമമുണ്ടായെന്ന് എംഎല്‍എ
തനിക്കെതിരെ വധശ്രമമുണ്ടായി എന്നാണ് സഞ്ജയ് പഥക്ക് എംഎല്‍എ പറയുന്നത്. വ്യാഴാഴ്ച രാത്രി അഞ്ജാത സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പഥക്ക് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിന് പിന്നാലെയാണിതെല്ലാം സംഭവിച്ചതെന്നു രണ്ട് ബിജെപി നേതാക്കളും പറയുന്നു.
ഇത്ര സുരക്ഷ വേണ്ടെന്ന് സര്‍ക്കാര്‍
വധശ്രമ സംഭവത്തില്‍ സാരംഗ് ഡിജിപിക്ക് പരാതി നല്‍കി. സഞ്ജയ് പഥക്കിനും വിശ്വാസ് സാരംഗിനും പുറമെ, നരോട്ടം മിശ്ര, ഭൂപേന്ദ്ര സിങ് താക്കൂര്‍, അരവിന്ദ് ഭദോരിയ എന്നിവരുടെ സുരക്ഷാ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഇതുവരെ മൂന്ന് പോലീസുകാരുടെ സുരക്ഷ മുഴുവന്‍ സമയവുമുണ്ടായിരുന്നു. ഇനി ഇതിന്റെ ആവശ്യമില്ലെന്ന് കമല്‍നാഥ് സര്‍ക്കാര്‍ പറയുന്നു.
റിസോര്‍ട്ട് പൊളിച്ചുനീക്കി
അതേസമയം, സഞ്ജയ് പഥക്ക് എംഎല്‍എയുടെ റിസോര്‍ട്ട് സര്‍ക്കാര്‍ പൊളിച്ചുനീക്കി. സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ചുവെന്ന് കണ്ടെത്തിയ റിസോര്‍ട്ടാണ് ഉമരിയ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. ഇത് പക പോക്കലാണെനന്് സഞ്ജയ് പഥക്കും ബിജെപിയും ആരോപിച്ചു. കോണ്‍ഗ്രസ്-ബിജെപി വാക്ക് പോരിന് ഇടയാക്കിയിട്ടുണ്ട് ഈ സംഭവം.
കോടതി നിര്‍ദേശം
കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രധാനമായും ആസൂത്രണം നടത്തിയത് സഞ്ജയ് പഥക്ക് ആണെന്നാണ് ആരോപണം. ബന്ധവ്ഗഡിലെ ഇദ്ദേഹത്തിന്റെ റിസോര്‍ട്ടാണ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ച റിസോര്‍ട്ട് പൊളിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
രണ്ട് ഖനികള്‍ പൂട്ടിച്ചു
സഞ്ജയ് പഥകിന്റെ പിതാവ് 20 വര്‍ഷം മുമ്പ് നിര്‍മിച്ചതാണ് റിസോര്‍ട്ട്. സഞ്ജയ് പഥക്കിന്റെ പിതാവ് കോണ്‍ഗ്രസ് നേതാവായിരുന്നു. പഥക്കിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ജബല്‍പൂരിലെ രണ്ട് ഖനികള്‍ കമല്‍നാഥ് സര്‍ക്കാര്‍ പൂട്ടിക്കുകയും ചെയ്തു.
അനാവശ്യ ചെലവ്
കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെയും കുടുംബത്തെയും പ്രതിസന്ധിയിലാക്കുകയാണെന്നാണ് ഭോപ്പാലിലെ ബിജെപി ആസ്ഥാനത്തെത്തിയ സഞ്ജയ് പഥക്ക് ആരോപിച്ചത്. തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്‍വലിച്ചത് കാരണം ജീവന് ഭീഷണിയുണ്ടെന്നും സഞ്ജയ് പഥക്ക് പറഞ്ഞു. എന്നാല്‍ അനാവശ്യ ചെലവ് ഒഴിവാക്കുകയും കോടതി ഉത്തരവ് നടപ്പാക്കുകയുമാണ് ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കമല്‍നാഥ് സര്‍ക്കാരിന് പിന്തുണ
മധ്യപ്രദേശില്‍ ഭരണപക്ഷത്തെ നാല് എംഎല്‍എമാരെയാണ് കാണാതായത്. ഇതില്‍ ഒരാള്‍ ഇന്ന് തിരിച്ച് ഭോപ്പാലിലെത്തി. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് ബുര്‍ഹാന്‍പൂരിലെ സ്വതന്ത്ര എംഎല്‍എ സുരേഷ് സിങ് ഷേര മാധ്യമങ്ങളോട് പറഞ്ഞു. ദില്ലി വഴിയാണ് ഇദ്ദേഹം ഭോപ്പാലിലെത്തിയത്.
ഇനി മൂന്നു പേര്‍
കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് ഷേര എംഎല്‍എ വ്യക്തമാക്കി. ഹര്‍ദീപ് സിങ് ദാങ്, ബിസാഹുലാല്‍ സിങ്, രഘുരാജ് കന്‍സാന എന്നീ എംഎല്‍എമാര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇവര്‍ മൂന്നു പേരും കോണ്‍ഗ്രസ് അംഗങ്ങളാണ്. ബെംഗളൂരുവിലുണ്ടെന്നാണ് വിവരം. ദില്ലിയിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.