കോണ്‍ഗ്രസിന് വന്‍ നേട്ടം; പ്രമുഖ ബിഎസ്പി നേതാവും നൂറിലേറെ അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപ്പാല്‍: മാസങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ വീണ്ടും ഒരു അധികാര മാറ്റം ഉണ്ടാവുമോയെന്നതിലേക്കാണ് രാഷ്ട്രീയ കേന്ദ്രങ്ങളും അണികളും ഉറ്റു നോക്കുന്നത്. 24 നിയമസഭാ സീറ്റിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതായതിനാല്‍ അധികാര മാറ്റം എന്നത് അപ്രസക്തമല്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പിന്‍റെ വീറും വാശിയും ഏറിവരികയാണ്. അധികാരത്തില്‍ തിരിച്ചെത്താനുള്ള സുവര്‍ണ്ണാവസരം എന്ന നിലയില്‍ പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്കരിച്ചാണ് കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഭരണം പോവുന്നത്
ജ്യോതിരാധിത്യ സിന്ധ്യക്കൊപ്പം 22 എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേക്കേറിയതോടെയായിരുന്നു മധ്യപ്രദേശില്‍ കമല്‍ നാഥിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഭരണം താഴെ വീണത്. സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയും ഇതായിരുന്നു.
വലിയ ക്ഷീണം
സിന്ധ്യയുടേയും അനുയായികളുടേയും കൂടുമാറ്റം കോണ്‍ഗ്രസിന് വലിയ ക്ഷീണം തന്നെ സംഭാവിച്ചു. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലായിരുന്നു ഇതിന്‍റെ ആഘാതം കൂടുതല്‍ ദൃശ്യമായത്. സിന്ധ്യയുടെ കുടക്കീഴിലായിരുന്ന ഈ പ്രദേശത്ത് കോണ്‍ഗ്രസിന് പെട്ടെന്നൊരു വലിയ ശൂന്യത അനുഭവപ്പെട്ടത് പോലേയായി. എന്നാല്‍ ഈ തിരിച്ചടികളില്‍ നിന്നെല്ലാം വലിയ അവേശത്തോടെ തിരികെ കയറുന്ന ഒരു കോണ്‍ഗ്രസിനെയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ കാണാന്‍ കഴിയുന്നത്.
Recommended Video
24 മണ്ഡലങ്ങളില്‍
രാജിവെച്ച 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലും വളരെ എളുപ്പത്തില്‍ തന്നെ വിജിയിച്ചു കയറാമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഈ പ്രതീക്ഷകളെ തകിടം മറിക്കുന്ന പ്രവര്‍ത്തനവുമായാണ് കോണ്‍ഗ്രസ് രംഗത്തുള്ളത്. ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ശക്തമായ തിരിച്ച് വരവ് നടത്തുമെന്ന് പലരും പ്രതീക്ഷിക്കുന്നു.
കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇതിന്‍റെ അനുരണങ്ങള്‍ മറ്റ് പാര്‍ട്ടികളില്‍ അസംതൃപ്തരായി നില്‍ക്കുന്ന നേതാക്കളില്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിലേക്ക് ഒഴുകിയെത്തിയ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നിര വ്യക്തമാക്കുന്നത്. ബിജെപി, ബിഎസ്പി എന്നീ കക്ഷികളില്‍ നിന്നുള്ള നിരവധി മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.
ബിഎസ്പി നേതാവ്
ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ബിഎസ്പി നേതാവായിരുന്ന കൃഷ്ണ ഗോപാൽ ചൗരസ്യയുടേയും മുന്‍ മന്ത്രിയായ ഗോവിന്ദ് സിങിന്‍റെയും കൂടുമാറ്റമാണ്. ബിന്ദ്സ് ഗോഹാദില്‍ നിന്നുള്ള പ്രമുഖ നേതാവായ ഗോപാല്‍ ചൗരസ്യയോടൊപ്പം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്‍റെ നൂറ് കണക്കിന് അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കമല്‍നാഥുമായി
മുന്‍ മുഖ്യമന്ത്രി ഗോവിന്ദ് സിങ്ങിന്‍റെ കൂടെ ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ ചൗരസ്യയും അനുയായികളും മുന്‍മുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ കമല്‍നാഥുമായി കൂടിക്കാഴ്ച്ച നടത്തി. 2003 മുതൽ 2013 വരെ ബിന്ദ് ജില്ലയുടെ ബിഎസ്പി ജില്ലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ചൗരസ്യ.
നിയമസഭാ തിരഞ്ഞെടുപ്പില്‍
2015 മുതല്‍ 2017 വരെ ബിജെപിയുടെ സോണ്‍ ഇന്‍ചാര്‍ജ്ജായിരുന്ന അദ്ദേഹം 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ചൗരസ്യയുടേയും അനുയായികളുടേയും കൂടുമാറ്റം ഉപിതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ ഉര്‍ജ്ജം പകരും.
അവകാശം
കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന് രൺവീർ സിംഗ് ജാതവിന്‍റെ മണ്ഡലമാണ് ബിന്ദ് ഗോഹാദ്. ഉപതിരഞ്ഞെടുപ്പില്‍ രണ്‍വീറ്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. എന്തുവിലകൊടുത്തും രണ്‍വീറിനെ പരാജയപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്.
ഗുണം ചെയ്യും
ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ചൗരസ്യയുടേയും അനുയായികളുടേയും കടന്നു വരവ് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ഒരാഴ്ച മുമ്പും ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ നേതാക്കള്‍ ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
നേരത്തെ
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവപുരി ജില്ലയിലെ കരേര നിയമസഭ സീറ്റില്‍ മത്സരിച്ച പ്രഗിലാല്‍ ജാതവ് ഉള്‍പ്പടേയുള്ളവരാണ് മുന്‍ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ കമല്‍നാഥിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 24 സീറ്റുകളിലും ബിഎസ്പി മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷ മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തില്‍ അതൃപ്തിയുള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പിന്തുണ നല്‍കണം
ജെപിയുടെ പരാജയം ഉറപ്പാക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കണമെന്നായിരുന്നു പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്‍റെ ആവശ്യം. ദേശീയ നേതൃത്വത്തെ തങ്ങളുടെ വികാരം അറിയിച്ചിരുന്നെങ്കിലും മത്സരിക്കാനുള്ള തീരുമാനത്തില്‍ അവര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ രണ്ട് ഡസനിലേറെ വരുന്ന നേതാക്കളും പ്രവര്‍ത്തകരും തീരുമാനിച്ചത്.
മധ്യപ്രദേശില്‍ 2 വോട്ടുബാങ്ക്, കോണ്‍ഗ്രസ് ഗെയിം, 13 സീറ്റ് ഉറപ്പിച്ചു, കമല്‍നാഥല്ല മറ്റൊരു നേതാവ്!!