കടക്ക് പുറത്ത്; ആ വേല ഇവിടെ വിലപ്പോവില്ല; സിന്ധ്യ അനുകൂലികള്‍ക്ക് കിടിലന്‍ പണിയുമായി കോണ്‍ഗ്രസ്
ഭോപ്പാല്‍: എഐസിസി ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെയാണ് ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നത്. പാര്‍ട്ടിയുടെ ഇത്രയും ഉന്നതമായ പദവിയില്‍ നിന്നും ഒരു നേതാവ് മറുകണ്ടം ചാടുന്നത് ചിലപ്പോള്‍ കോണ്‍ഗ്രസ് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും.
സിന്ധ്യ അനുകൂലികളായ 22 എംഎല്‍എമാര്‍ പദവി രാജിവെച്ചത്തോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം താഴെ വീഴുകയും ചെയ്തു. നിലവില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തില്‍ ബിജെപിയാണ് സംസ്ഥാന ഭരണം നടത്തുന്നതെങ്കിലും ഉപതിരഞ്ഞെടുപ്പ് വിജയം ഏറെ പ്രധാനപ്പെട്ടതാണ്. അതിന് മുന്നോടിയായി പാര്‍ട്ടിയില്‍ തന്നെ വലിയ ശുദ്ധീകരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
ഇരിപ്പുറപ്പിക്കാന്‍
മുഖ്യമന്ത്രി കസേരയില്‍ ശിവരാജ് സിങ് ചൗഹാന് ഇരിപ്പുറപ്പിക്കണമെങ്കില്‍ രാജിവെച്ച 22 പേരുടെ മണ്ഡലം ഉള്‍പ്പടെ 24 മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ വിജയകരമായി നേരിടേണ്ടതുണ്ട്. കേവല ഭൂരിപക്ഷമായി 116 എന്ന മാന്ത്രിക സംഖ്യയില്‍ എത്തണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കിലും ബിജെപിക്ക് വിജയിക്കണം.
ബിജെപി ഭരണം
നിലവില്‍ 107 അംഗങ്ങളുടെ പിന്തുണയിലാണ് ബിജെപി ഭരണം നടത്തുന്നത്. മറുപക്ഷത്ത് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കോണ്‍ഗ്രസിന് മുന്നില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള മാര്‍ഗ്ഗം തെളിയും. 24 ല്‍ 17 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ കേവല ഭൂരിപക്ഷമായ 116 ലെത്താന്‍ സാധിക്കും.
മികച്ച തയ്യാറെടുപ്പ്
അതിനാല്‍ തന്നെ മികച്ച തയ്യാറെടുപ്പുകളോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന 24 ല്‍ 16 സീറ്റും സിന്ധ്യയുടെ ശക്തി കേന്ദ്രമായി ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് സ്ഥിതിച്ചെയുന്നത് എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു തന്ത്രമെന്ന നിലയില്‍ സിന്ധ്യ അനുകൂലികളായ നിരവധിപ്പേര്‍ ഇപ്പോഴും കോണ്‍ഗ്രസിനകത്ത് നില്‍ക്കുന്നുണ്ട്.
സിന്ധ്യ അനുകൂലികള്‍
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവരെയെല്ലാം കണ്ടെത്തി പാര്‍ട്ടിക്ക് പുറത്താക്കുക എന്ന പ്രക്രിയയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സജീവമായി നടത്തുന്നത്. ഇതിന് മുന്നോടിയാണ് സിന്ധ്യ അനുകൂലികള്‍ക്ക് സ്വാധീനം ഉണ്ടെന്ന് വിലയിരുത്തപ്പെടുന്ന ജില്ലകളിലെ എക്സിക്യൂട്ടീവ് കമ്മറ്റികള്‍ കോണ്‍ഗ്രസ് പിരിച്ചു വിട്ടത്.
കമ്മിറ്റി പിരിച്ചുവിട്ടത്
6 ജില്ലകളിലെ എക്സിക്യൂട്ടീവാണ് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടത്.ഗുണ റൂറൽ, ഗുണ സിറ്റി, ഷിയോപൂർ, ശിവപുരി, വിദിഷ, അശോക് നഗർ എന്നിവിടങ്ങളിലാണ് പഴയ കമ്മറ്റി പിരിച്ചു വിട്ട് പുതിയത് രൂപീകരിക്കാന്‍ തീരുമാനിച്ചത്. മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ നിർദ്ദേശപ്രകാരമാണ് അസാധാരണമായ നടപടി സ്വീകരിച്ചത്.
കത്തിലൂടെ
മധ്യപ്രദേശ് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി രാജീവ് സിംഗ് ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട ജില്ലാ പ്രസിഡന്‍റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പുതിയ എക്സിക്യൂട്ടീവ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് അംഗങ്ങൾ, ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി നിർദ്ദിഷ്ട പട്ടിക ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിക്ക് അംഗീകാരത്തിനായി അയയ്ക്കണമെന്നാണ് കത്തിൽ പറയുന്നു.
കമല്‍നാഥിന്‍റെ നിര്‍ദ്ദേശം
രാജാ സിംഗ് (ഗുണ റൂറൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്) മാൻസിംഗ് പർസൗഡ, (ഗുണ സിറ്റി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്) ഹരി വിജയവർഗിയ, (ഷിയോപൂർ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്) അതുൽ ചൗഹാൻ, (ശിവപുരി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), തുടങ്ങിയ നേതാക്കള്‍ക്കാണ് കമല്‍നാഥിന്‍റെ നിര്‍ദ്ദേശപ്രകാരം കത്ത് എഴുതിയത്.
നേരത്തേയും
പാർട്ടിയുടെ നയങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും തുരങ്കം വെച്ച നേതാക്കൾക്കെതിരെ നേരത്തേയും കോണ്‍ഗ്രസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. പാർട്ടി വിരുദ്ധ നടപടികൾ സ്വീകരിച്ച പത്തോളം നേതാക്കളെയാണ് കോൺഗ്രസ് നേരത്തെ പുറത്താക്കിയത്. ദേവാസ് യൂണിറ്റിലെ ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് ഗീതാ തോറി, വൈസ് പ്രസിഡന്റ് ബൽഖാം തോറി, മുൻ എംഎൽഎ ഗണപത് പട്ടേൽ, എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു നടപടി.
താഴെ തട്ടിലും സിന്ധ്യ അനുകൂലികള്‍
മുൻ കോൺഗ്രസ് എംഎൽഎ ആയിരുന്ന മനോജ് ചൗധരിയുടെ പക്ഷത്തുള്ള ചില നേതാക്കളേയും സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്ക് പോയ റെയ്സണിൽ നിന്നുള്ള എംഎൽഎയായിരുന്ന പ്രഭുറാം ചൗധരിയുടെ അനുനായികളായ നേതാക്കള്‍ക്കെതിരേയും കോണ്‍ഗ്രസ് നടപടി സ്വീകരിച്ചിരുന്നു. സിന്ധ്യ അനുകൂലികളായ നിരവധി നേതാക്കൾ ഇപ്പോഴും താഴെ തട്ടിൽ ഉണ്ടെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.
യൂത്ത് കോണ്‍ഗ്രസിലും
ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ മുപ്പത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കോണ്‍ഗ്രസ് നേരത്തെ ഒറ്റയടിക്ക് പുറത്താക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 24 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അതിനോട് ചേര്‍ന്ന ജില്ലകളില്‍ നിന്നും ഉളളവരാണ് ഈ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ പ്രസിഡന്‍റുമാര്‍
ചില നേതാക്കളെ ഒഴിവാക്കിയപ്പോൾ പാർട്ടിയോട് കൂറുപുലർത്തുന്ന പുതിയ നേതാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഒറ്റയടിക്ക് 11 ജില്ലാ പ്രസിഡൻറുമാരേയാണ് പിസിസി പുതുതായി നിയമിച്ചിരിക്കുന്നത്. ഗുണ, ഗ്വാളിയാ, ഷെപോൾ, വിധിഷ, രത്ലാം, ശിവപുരി, ഹോഷംഗബാദ്, ദേവാസ് റൂറൽ എന്നിവിടങ്ങളിലാണ് കോൺഗ്രസ് പുതിയ പ്രസിഡന്റുമാരെ ചുമതലപ്പെടുത്തിയത്. ഇതിന് പിന്നാലെയിരുന്നു 6 ജില്ലാ എക്സിക്യൂട്ടീവുകള്‍ കോണ്‍ഗ്രസ് പിരിച്ചു വിട്ടത്.
സിന്ധ്യയെ പൂട്ടാന്‍ പ്രശാന്ത് കിഷോര്‍; കളം പിടിക്കാന്‍ കോണ്‍ഗ്രസ്, തന്ത്രം കമല്‍നാഥിന്‍റേത്