ആരാണ് ഉത്തരവാദി? ബിജെപിയെ പൊരിച്ച് 11 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്, മറുപടി പറയണം
ഭോപ്പാല്‍: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണെങ്കില്‍ മരണ നിരക്കില്‍ രണ്ടാമതാണ് മധ്യപ്രദേശ്. 1407 കോവിഡ് കോസുകള്‍ ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 70 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 223 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്ര മാത്രമാണ് മധ്യപ്രദേശിന് മുന്നിലുള്ളത്.
Recommended Video
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് സാഹചര്യം ഇത്തരം വഷളാക്കിയതെന്നാണ് പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംസ്ഥാനത്ത് ഒരു ആരോഗ്യ മന്ത്രി പോലും ഇല്ലാത്ത കാര്യവും കോണ്‍ഗ്രസ് നിരന്തരം ആവര്‍ത്തിക്കുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയോടും സംസ്ഥാന ബിജെപി അധ്യക്ഷനോടും 11 ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുയാണ് കോണ്‍ഗ്രസ്.

ബിജെപി വിമര്‍ശനം
മാര്‍ച്ച് 20 വരെ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താതിരുന്നത് മൂലമാണ് സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി വര്‍ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രോഗം പടരാതിരിക്കാന്‍ മുന്‍ സര്‍ക്കാര്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞത്.

കോൺഗ്രസ് സർക്കാർ
ഈ വിഷയത്തില്‍ കൂടുതല്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും മുൻ (കോൺഗ്രസ്) സർക്കാർ കോവിഡ് -19ന്‍റെ സാഹചര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നായിരുന്നു ശിവരാജ് സിങ് ചൗഹാന്‍ അടുത്തിടെ ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് മറുപടിയായിട്ടാണ് ശിവരാജ് സിങ് ചൗഹാനോടും ബിജെപി അധ്യക്ഷനോടുമുള്ള കോണ്‍ഗ്രസിന്‍റെ 11 ചോദ്യങ്ങള്‍.

സര്‍ക്കാറിനെ അട്ടിമറിക്കുന്ന തിരക്കില്‍
രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മധ്യപ്രദേശില്‍ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കുന്ന തിരക്കിലായിരുന്നില്ലെ നിങ്ങളെന്ന് ചൗഹാനോടും സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയോടും കോണ്‍ഗ്രസ് ചോദിക്കുന്നു. കോൺഗ്രസ് മേധാവി കമൽ നാഥിന്റെ മീഡിയ കോർഡിനേറ്റർ നരേന്ദ്ര സലൂജയാണ് ചോദ്യങ്ങള്‍ പുറത്തിറക്കിയത്.

വൈറസ് പടരുമ്പോള്‍
കമല്‍നാഥ് സര്‍ക്കാര്‍ വൈറസിന്‍റെ വ്യാപനം തടയുന്നതിനുള്ള നടപടികളും തീരുമാനങ്ങളുമായി മുന്നോട്ട് പോവുമ്പോള്‍ ആരാണ് ദരോണ എന്നി വിശേഷിപ്പിച്ചത്. വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലും മാര്‍ച്ച് 23 ന് നിയമസഭാ പാര്‍ട്ടി മീറ്റ് സംഘടിപ്പിച്ച് പരസ്പരം അഭിവാദ്യം ചെയ്ത് ആരാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

സത്യപ്രതിജ്ഞ
മാര്‍ച്ച് 23 ന് നടന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനേയും കോണ്‍ഗ്രസ് നിശിതമായി വിമര്‍ശിക്കുന്നു. ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങും സഭയില്‍ ഭൂരിപക്ഷം തെളിയിക്കലും.

ബിജെപിയുടെ ഭാഗത്ത്
ഇത്തരത്തില്‍ പല പ്രവര്‍ത്തികളും ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഇനി പറയൂ ആരാണ് കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഉത്തരവാദികള്‍-കോണ്‍ഗ്രസ് ചോദിക്കുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപനം വൈകിപ്പിച്ചത് തന്നെ ശിവരാജ് സിങ് ചൗഹാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് വേണ്ടിയായിരുന്നു എന്ന ആരോപണവും കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നു.

പ്രധാന ആരോപണം
സംസ്ഥാനത്ത് മന്ത്രിസഭ രൂപീകരിക്കാത്തതിനേയും കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നു. ആരോഗ്യം, ആഭ്യന്തരം ഉള്‍പ്പടെ സംസ്ഥാനത്ത് ഒരു വകുപ്പിലും മന്ത്രിമാരില്ല. എല്ലാം കൈകാര്യം ചെയ്യുന്നത് ഒരൊറ്റ വ്യക്തിയാണ്. ബിജെപിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലമാണ് മന്ത്രിസഭാ രൂപീകരണം വൈകുന്നതെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം.

മറുപടി പറയണം
പിപിഇ കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസറുകൾ, മറ്റ് അവശ്യ വസ്തുക്കളുടെ അഭാവം, വൈറസിന്‍റെ വ്യാപനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പോലും മരണം. വേണ്ടത്ര ലാബ് പരിശോധന നടത്തത്ത്. ആവശ്യമായ ചികിത്സ കിട്ടാത്തത് മൂലം മറ്റ് രോഗികള്‍ മരിക്കുന്നത് ഇവയെല്ലാം കോണ്‍ഗ്രസിന്‍റെ ചോദ്യത്തില്‍ ഉള്‍പ്പെടുന്നു. ഇതിനെല്ലാം മറുപടി പറയാന്‍ സര്‍ക്കാരും ബിജെപിയും ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

പ്രതിരോധ ഉപകരണങ്ങൾ നൽകണം
അതിനിടെ, കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നവര്‍ക്ക് പിപിഇ കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസർ എന്നിവയുൾപ്പെടെ മതിയായ പ്രതിരോധ ഉപകരണങ്ങൾ നൽകണമെന്ന് മുൻ മുഖ്യമന്ത്രി കമൽ നാഥ് ആവശ്യപ്പെട്ടു. ഡോക്ടർമാർ, ഫീൽഡ് ഹെൽത്ത് വർക്കർമാർ, പോലീസ് ഉദ്യോഗസ്ഥർ, ശുചിത്വ പ്രവർത്തകർ തുടങ്ങിയവർ രോഗബാധിതരാണെന്നും അവർക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങൾ എത്രയും പെട്ടെന്ന് എത്തിക്കണമെന്നും കമല്‍നാഥ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഇന്‍ഷൂറന്‍സ് വേണം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് 50 ലക്ഷ രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണം. രോഗം പടരാത്ത ജില്ലയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ ഹോട്ട്സ്പോട്ട് സോണുകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കമല്‍നാഥ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications