'പാലൂട്ടിയ കൈക്ക് കൊത്തി'; ജ്യോതിരാദിത്യ സിന്ധ്യക്കെതിരേയുള്ള പ്രചാരണം ശ്രദ്ധേയമാവുന്നു
ദില്ലി: സമീപകാല ചരിത്രത്തില്‍ പാര്‍ട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കിയ നേതാവ് ആര് എന്ന ചോദ്യത്തിന് ഏതൊരു കോണ്‍ഗ്രസുകാരനോടും ഇപ്പോള്‍ ചോദിച്ചാല്‍ ഉത്തരം ജ്യോതിരാധിത്യ സിന്ധ്യ എന്നായിരിക്കും. പാര്‍ട്ടിക്ക് അത്ര വലിയ പ്രഹരം ഏല്‍പ്പിച്ചുകൊണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെ സിന്ധ്യ ബിജെപി പാളയത്തിലേക്ക് ചേക്കേറിയത്.
തനിച്ചായിരുന്നില്ല സിന്ധ്യയുടെ കൂടുമാറ്റം. മധ്യപ്രദേശില്‍ 22 കോണ്‍ഗ്രസ് എംഎഎല്‍എമാരും അദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 15 മാസം മാത്രം പ്രായമുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം താഴെ വീഴുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.
ഉപതിരഞ്ഞെടുപ്പ്
ഭരണം പിടിച്ചെങ്കിലും 25 മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. മറുവശത്ത് കോണ്‍ഗ്രസിനും ഉപതിരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടണാണ്. രാജിവെച്ച് ബിജെപിയിലേക്ക് പോയ 22 കോണ്‍ഗ്രസ് എംഎല്‍എമാരുടേത് ഉള്‍പ്പടെ 25 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പിന്തുണ
25 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ 106 അംഗങ്ങളുടെ പിന്തുണയോടെയാണ് ശിവരാജ് സിങ് ചൗഹാന്‍ ഭരണം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ സഭയുടെ അംഗബലം വീണ്ടും 230 ആവും. അപ്പോള്‍ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ 116 അംഗങ്ങളുടെ പിന്തുണ വേണ്ടി വരും.
ബിജെപിക്ക് വേണ്ടത്
നിലവിലെ അംഗബലത്തില്‍ നിന്നം 116 ലെത്താന്‍ ബിജെപിക്ക് വേണ്ടത് 10 സീറ്റുകളിലെ വിജയമാണ്. അതിന് സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി സംജാതമാവും. ഈ ഒരു സാഹചര്യം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസും കരുക്കള്‍ നീക്കുന്നത്. 17 സീറ്റില്‍ വിജയിച്ചാല്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള വഴികള്‍ കോണ്‍ഗ്രസിന് മുന്നില്‍ തുറക്കും.
ശക്തി കേന്ദ്രം
ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് കൂടുതല്‍ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതാണ് ബിജെപി അനുകൂല ഘടകമായി കാണുന്നത്. 25 ല്‍ 15 സീറ്റും ഇവിടെ വരുന്നു. സിന്ധ്യ പാര്‍ട്ടി വിട്ടതോടെ മേഖലയില്‍ ശക്തനായ ഒരു നേതാവിന്‍റെ അഭാവവും കോണ്‍ഗ്രസിനുണ്ട്.
തന്ത്രം
ഈ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പ്രാദേശിക നേതൃത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ള തന്ത്രമാണ് കോണ്‍ഗ്രസ് അണിയറയില്‍ ഒരുക്കുന്നത്. ഒപ്പം കോണ്‍ഗ്രസ് കേന്ദ്രമായ മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ ചതിച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന സിന്ധ്യയേ നേരിട്ട് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍
കോവിഡ് പ്രതിസന്ധി നേരിടുന്നതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ മാത്രമായിരിക്കും മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ഗാനം
സിന്ധ്യയെ ലക്ഷ്യം വെച്ചുകൊണ്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ ഒരു ഗാനം ഇതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്. സിന്ധ്യയുടെ വിശ്വാസ വഞ്ചനയെ നിശിതമായി വിമര്‍ശിക്കുന്ന ഗാനമാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന 25 മണ്ഡലങ്ങളിലും ഈ ഗാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നു
ഊട്ടിയ കൈക്ക്
ഒറ്റിക്കൊടുക്കുന്നയാളെ "മഹാരാജാ" എന്ന് വിളിക്കാനാവില്ലെന്നും "അവനെ ഊട്ടിയ കൈക്ക് അവന്‍ തിരിഞ്ഞു കൊത്തുന്നു" എന്നുമാണ് ഗാനത്തിന്‍റെ ഉള്ളടക്കം. പാര്‍ട്ടിയില്‍ നിന്നും പോയവർ നമ്മുടെ സുഹൃത്തുക്കളല്ലെന്നും ഗാനത്തില്‍ പറയുന്നുണ്ട്. സിന്ധ്യയുടെ പ്രതിച്ഛായ തകര്‍ക്കുകയെന്ന ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസ് ഇത്തരമൊരു പ്രചാരണത്തിന് തുടക്കം കുറിച്ചത്.
സിറ്റിങ് സീറ്റ്
തിരഞ്ഞെടുപ്പ് നടക്കുന്ന 25 ല്‍ 23 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്. ബിജെപിക്ക് നേരത്തെ ലഭിച്ച വോട്ടുകള്‍ക്ക് പുറമെ സിന്ധ്യയുടെ വരവോടെ ലഭിക്കുന്ന വോട്ടുകള്‍ കൂടി ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടിവരും. ഈ സാഹചര്യം ഇല്ലാതാവണമെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തര്‍ അദ്ദേഹത്തോടൊപ്പം ബിജെപി പാളയത്തിലേക്ക് മാറുന്നതിന് തടയിടാന്‍ കോണ്‍ഗ്രസിന് സാധിക്കണം.
പ്രചാരണം
അതിന് വേണ്ടിയാണ് ജ്യോതിരാദിത്യ സിന്ധ്യയെ നേരിട്ട് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണം കോണ്‍ഗ്രസ് തുടങ്ങിയത്. സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ വലിയ തോതിലുള്ള മുന്നൊരുക്കങ്ങളാണ് ഇരുകക്ഷികളും നടത്തുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ ഉള്‍പ്പടെ പിന്തുണ ഉറപ്പാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസും ബിജെപിയും ഇതിനോടകം തന്നെ അണിയറയില്‍ തുടക്കം കുറിച്ചിട്ടുണ്ട്.
അമ്പരപ്പിക്കുകയാണ് തരൂർ; തിരഞ്ഞെടുപ്പിൽ ഈ വിശ്വപൗരനെ തോൽപ്പിച്ചിരുന്നെങ്കിലോ? - വൈറല്‍ കുറിപ്പ്