നാണംകെട്ട് കോണ്‍ഗ്രസ്! സിന്ധ്യ രാജിവച്ചതല്ല, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് പുറത്താക്കിയതെന്ന്!
ദില്ലി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. സിന്ധ്യ ബിജെപിയില്‍ ചേരുമെന്നും കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകും എന്നും ആണ് പുറത്ത് വരുന്ന വിവരങ്ങള്‍. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴും എന്ന് ഏതാണ്ട് ഉറപ്പാവുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ മുഖം രക്ഷിക്കാനുള്ള നടപടിയുമായി കോണ്‍ഗ്രസ്സും രംഗത്തെത്ത. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതല്ല, തങ്ങള്‍ പുറത്താക്കിയതാണ് എന്നാണ് കോണ്‍ഗ്രസിന്റെ വാദം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിന്ധ്യയെ പുറത്താക്കി എന്നാണ് ഔദ്യോഗിക വിശദീകരണം. സോണിയ ഗാന്ധിയ്ക്ക് അയച്ച രാജിക്കത്ത് സിന്ധ്യ പുറത്ത് വിട്ടതിന് തൊട്ടുപിറകേയാണ് കോൺഗ്രസിന്റെ പ്രതികരണം.

ഈ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഇനി ഒന്നും ചെയ്യാനാകില്ലെന്നാണ് സിന്ധ്യ സോണിയ ഗാന്ധിയ്ക്ക് നല്‍കിയ രാജിക്കത്തില്‍ പറയുന്നത്. തന്റെ കൂടെ നില്‍ക്കുന്നവര്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി ഒരു പുതിയ തുടക്കത്തിന് സമയമായെന്നും സിന്ധ്യ കത്തില്‍ കുറിച്ചിരുന്നു. രാജ്യത്തെ സേവിക്കാന്‍ തനിക്ക് അവസരമൊരുക്കിത്തന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സിന്ധ്യയുടെ കത്ത് അവസാനിക്കുന്നത്. മാര്‍ച്ച് 9 എന്ന തിയ്യതിയാണ് കത്തില്‍ കുറിച്ചിട്ടുള്ളത്.
ജ്യോതിരാദിത്യ സിന്ധ്യയെ പുറത്താക്കാനുള്ള തീരുമാനത്തിന് സോണിയ ഗാന്ധി അനുമതി നല്‍കിയെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഉടനടി സിന്ധ്യയെ പുറത്താക്കി എന്നും ആണ് എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ വ്യക്തമാക്കുന്നത്.
ഏറെനാളായി മധ്യപ്രദേശ് കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയില്‍ ആയിരുന്നു. മുഖ്യമന്ത്രി കമല്‍ നാഥും സിന്ധ്യയും തമ്മിലുള്ള അധികാര തര്‍ക്കം തന്നെ ആയിരുന്നു ഇതിന് കാരണം. പാര്‍ട്ടിയും അധികാരസ്ഥാനങ്ങളും കൈപ്പിടിയില്‍ ആക്കിയ കമല്‍ നാഥ് സിന്ധ്യയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല.
ഒടുവില്‍ സിന്ധ്യയെ അനുകൂലിക്കുന്ന 19 എംഎല്‍എമാര്‍ ഒരുമിച്ച് ബെംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറിയപ്പോള്‍ ആണ് കമല്‍ നാഥ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി മുന്നോട്ട് വന്നത്. സര്‍ക്കാര്‍ വീഴുമെന്ന സാഹചര്യം വന്നപ്പോള്‍ മന്ത്രിസഭയിലെ 20 മന്ത്രിമാരെ രാജിവപ്പിക്കുകയും സിന്ധ്യയ്‌ക്കൊപ്പമുള്ളവര്‍ക്ക് ആ സ്ഥാനം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. മധ്യപ്രദേശില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് സിന്ധ്യയ്ക്ക് നല്‍കാമെന്നും ഒടുവില്‍ കമല്‍ നാഥ് സമ്മതിച്ചു. പക്ഷേ, അപ്പോഴേക്കും സിന്ധ്യ അന്തിമ തീരുമാനം എടുത്തുകഴിഞ്ഞിരുന്നു.












Click it and Unblock the Notifications