കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു, കൊറോണയ്ക്കിടെ ആരോഗ്യമന്ത്രി പോലും ഇല്ലാതെ മധ്യപ്രദേശ്!
ഭോപ്പാല്‍: കൊടുങ്കാറ്റ് പോലെ കൊവിഡ് വൈറസ് പടരുന്നതിനിടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അട്ടിമറിച്ച് ബിജെപി അധികാരത്തിലേറിയത്. മാര്‍ച്ച് 23ന് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അന്ന് മുതലിങ്ങോട്ട് മധ്യപ്രദേശില്‍ സര്‍ക്കാര്‍ എന്നത് ശിവരാജ് സിംഗ് ചൗഹാന്‍ മാത്രമാണ്. കൊവിഡിനെ നേരിടേണ്ട ആരോഗ്യവകുപ്പിന് പോലും മന്ത്രിയില്ല. എന്ന് മാത്രമല്ല ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും കൊവിഡ് ബാധിച്ച് ചികിത്സയിലുമാണ്. ഇതോടെ സര്‍ക്കാര്‍ മധ്യപ്രദേശില്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യം കൊവിഡിനെ നേരിടാൻ തയ്യാറെടുക്കുമ്പോൾ മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു ബിജെപി.
രോഗികളുടെ എണ്ണം ഉയരുന്നു
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം മധ്യപ്രദേശില്‍ 40 പേര്‍ക്കാണ് പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 604 ആയി ഉയര്‍ന്നിരിക്കുന്നു. 43 പേരാണ് മധ്യപ്രദേശില്‍ കൊവിഡ് കാരണം മരണപ്പെട്ടിരിക്കുന്നത്. ഇതുവരെ 44 പേര്‍ രോഗത്തില്‍ നിന്ന് മുക്തരായി.
സർക്കാർ നിശ്ചലം
മറ്റൊരു സംസ്ഥാനവും അഭിമുഖീകരിക്കാത്ത വെല്ലുവിളിയാണ് അധികാരമേറ്റ ഉടനെ മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന് മുന്നിലുളളത്. ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ശിവരാജ് സിംഗ് ചൗഹാന്‍ മാത്രമുളള ഏകാംഗ ക്യാബിനറ്റാണ് ഭരണ ചക്രം ചലിപ്പിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏതാണ്ട് നിശ്ചലാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉന്നതർക്ക് കൊവിഡ്
ആരോഗ്യ വകുപ്പിലേയും പോലീസിലേയും ഉന്നതര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ 32 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. എന്ന് മാത്രമല്ല ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിയന്ത്രങ്ങള്‍ കണക്കിലെടുക്കാതെ ആളുകളുമായി ഇടപഴകിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജെയ്ന്‍ ഗോവില്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ വിജയ കുമാര്‍ എന്നിവരടക്കം കൊവിഡ് പോസിറ്റീവാണ്.
മുഖ്യമന്ത്രിയുടെ യോഗത്തിൽ
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചീഫ് സെക്രട്ടറി ഇഖ്ബാല്‍ സിംഗ് ബെയിന്‍സും അടക്കം പങ്കെടുത്ത നിരവധി യോഗങ്ങളില്‍ ഈ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഹെല്‍ത്ത് കമ്മീഷണര്‍ ഫൈസ് അഹമ്മദ് കിദ്വായി, അഡീ. ചീഫ് സെക്രട്ടറി അനുരാജ് ജെയ്ന്‍ അടക്കമുളള സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.
മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ആരോഗ്യ വകുപ്പ് ഏറെക്കുറെ നിശ്ചലമായ അവസ്ഥയില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ക്വാറന്റൈനില്‍ കഴിയുന്ന ഹെല്‍ത്ത് കമ്മീഷണറും അഡീ. ചീഫ് സെക്രട്ടറിയും ഇവരെ സഹായിക്കുന്നു. വിദേശത്ത് നിന്ന് മടങ്ങി എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥരെ ക്വാറന്റൈന്‍ ചെയ്യാന്‍ വൈകിയതില്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
രാഷ്ട്രീയ അട്ടിമറി
മാര്‍ച്ച് മധ്യത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരുന്നു. എന്നാല്‍ മധ്യപ്രദേശ് രാഷ്ട്രീയ നാടകങ്ങളുടെ നടുവില്‍ ആയിരുന്നു അപ്പോള്‍. ജ്യോതിരാദിത്യ സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ടതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണു. മാര്‍ച്ച് 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.