'ഷാരൂഖ് ഖാൻ മകൾക്കൊപ്പം ഇരുന്ന് കാണട്ടെ ഈ സിനിമ', പത്താനെതിരെ മധ്യപ്രദേശ് സ്പീക്കറും രംഗത്ത്
ഭോപ്പാല്‍: ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ജോഡിയുടെ പത്താന്‍ സിനിമയ്ക്ക് എതിരെ മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ ഗിരീഷ് ഗൗതം രംഗത്ത്. സ്വന്തം മകള്‍ക്കൊപ്പം വേണം ഷാരൂഖ് ഖാന്‍ ഈ സിനിമ കാണാന്‍ എന്നാണ് സ്പീക്കറുടെ പ്രതികരണം. ഷാരൂഖ് ഈ സിനിമ അദ്ദേഹത്തിന്റെ മകള്‍ക്കൊപ്പമിരുന്ന് വേണം കാണാന്‍, എന്നിട്ട് അതിന്റെ ഫോട്ടോ അപ്ലോഡ് ചെയ്ത് ലോകത്തോട് പറയണം താന്‍ ഈ സിനിമ കാണുന്നത് തന്റെ മകള്‍ക്കൊപ്പമാണ് എന്ന്. ഇതുപോലൊരു സിനിമ പ്രവാചകനെ കുറിച്ച് എടുക്കാനും പ്രദര്‍ശിപ്പിക്കാനും ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്, സ്പീക്കര്‍ ഗിരീഷ് ഗൗതം പറഞ്ഞു.
പത്താന്‍ സിനിമയിലെ പുറത്ത് വന്ന ബേഷരം രംഗ് എന്ന് തുടങ്ങുന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ച് തീവ്ര ഹൈന്ദവ നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അടക്കമുളളവര്‍ ഷാരൂഖ് ചിത്രത്തെ വിമര്‍ശിച്ചത്. സിനിമ നിരോധിക്കണം എന്ന ആവശ്യവും ഒരു ഗാനം മാത്രം പുറത്ത് വന്നിരിക്കെ ശക്തമാണ്. ഗാനരംഗത്തിലൊരിടത്ത് ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

മധ്യപ്രദേശില്‍ അഞ്ച് ദിവസത്തെ നിയമസഭാ സമ്മേളനത്തിന് തുടക്കമിട്ടിരിക്കുകയാണ്. പത്താന്‍ വിവാദം നിയമസഭയില്‍ ചര്‍ച്ചയായേക്കും. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഷാരൂഖ് ചിത്രത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് ഡോ. ഗോവിന്ദ് സിംഗ്, മുന്‍ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് പച്ചൗരി എന്നിവരാണ് ഷാരൂഖ് ചിത്രത്തിനെതിരെ രംഗത്ത് വന്നത്. നമ്മുടെ മൂല്യങ്ങള്‍ എതിരാണ് പത്താനിലെ ഗാനരംഗം എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
''ഇത് പത്താനെ കുറിച്ചല്ല, പരിധാനെ (വസ്ത്രം) കുറിച്ചാണ്. ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ ഏതൊരു സ്ത്രീയും ഇത്തരത്തിലുളള വസ്ത്രങ്ങള്‍ ധരിച്ച് പൊതുവിടത്തില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നത് ആരും അംഗീകരിക്കില്ല. അത് ഹിന്ദു ആയാലും മുസ്ലീം ആയാലും മറ്റേത് മതത്തില്‍ വിശ്വസിക്കുന്നവര്‍ ആയാലും'', സുരേഷ് പച്ചൗരി പറഞ്ഞു. വിവാദ ഗാനം നീക്കം ചെയ്തിട്ടില്ലെങ്കില്‍ മധ്യപ്രദേശില്‍ പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം ആലോചിക്കേണ്ടി വരും എന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി നരോത്തം മിശ്ര കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ബേഷരം രംഗ് എന്ന ഗാനം വൃത്തികെട്ട മനോനിലയെ പ്രതിഫലിപ്പിക്കുന്നതാണ്. ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അംഗീകരിക്കാനാകില്ല എന്നാണ് ബിജെപി മന്ത്രി പറഞ്ഞത്. ''ഈ ഗാനത്തിലെ വിമര്‍ശനത്തിന് ഇടയായ രംഗങ്ങള്‍ നീക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തയ്യാറാകണം. നേരത്തെ ദീപിക പദുക്കോണ്‍ ജെഎന്‍യുവിലെ ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിനൊപ്പം നിന്ന വ്യക്തിയാണ്. അവരുടെ മനോനില അന്ന് തുറന്ന് കാട്ടപ്പെട്ടതാണ്. ബേഷരം രംഗ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ തന്നെ എതിര്‍പ്പുണ്ടാക്കുന്നതാണ്. കാവിയും പച്ചയും നിറങ്ങള്‍ ഈ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന രീതിയും എതിര്‍ക്കപ്പെടേണ്ടതാണ്. ഗാനത്തില്‍ മാറ്റം വരുത്തണം. അല്ലെങ്കില്‍ ചിത്രം മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടോ എന്നത് ആലോചിക്കേണ്ടി വരും'', നരോത്തം മിശ്ര പറഞ്ഞു.












Click it and Unblock the Notifications