ആ ശുഭവാർത്ത ഏത് സമയത്തും പുറത്തുവരും: മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ ബിജെപി നേതാവ്!!
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ ശുഭകരമായ വാർത്ത പുറത്തുവരുത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബിജെപി. ബിജെപി മന്ത്രി സുധീർ മുംഗന്ദിവാറാണ് മുഖ്യമന്ത്രി ബിജെപിയിൽ നിന്നുതന്നെയുള്ള ആളായിരിക്കുമെന്ന് വ്യക്തമാക്കിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പാർട്ടിയിലെ മുതിർന്ന നേതാക്കളുമൊത്തുള്ള യോഗത്തിന് ശേഷം പുറത്തുവന്നപ്പോഴായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
സർക്കാർ രൂപീകരണത്തിൽ ശിവസേനയെ കാത്തിരിക്കുകയാണെങ്കിലും മുഖ്യമന്ത്രി ബിജെപിയിൽ നിന്ന് തന്നെയായിരിക്കുമെന്നും ഇത് സംബന്ധിച്ച് നിർണായക ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ സർക്കാർ രൂപീകരിച്ചെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള ശുഭവാർത്ത ഉടൻ പുറത്തുവരുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചെന്ന സന്തോഷ വാർത്ത ഏത് നിമിഷവും പുറത്തുവരുമെന്നും നേതാവ് വ്യക്തമാക്കി. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലും യോഗത്തിൽ പങ്കെടുത്തു. എന്നാൽ ശിവസേന പ്രമേയം അംഗീകരിക്കുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പദത്തെച്ചൊല്ലി ശിവസേനയും ബിജെപിയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളാണ് സർക്കാർ രൂപീകരണത്തിന് തിരിച്ചടിയായിട്ടുള്ളത്. അധികാരം പങ്കുവെക്കുന്നതിൽ 50:50 ഫോർമുല പിന്തുടരണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ശിവസേനയും ആവശ്യം അംഗീകരിക്കാൻ ബിജെപിയും ഇതുവരെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പദവി രണ്ടര വർഷത്തിന് ശേഷം വച്ചുമാറണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് ശിവസേന തലവൻ ഉദ്ധവ് താക്കറെ. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്കും താക്കറെ കത്തയച്ചിരുന്നു. മുഖ്യമന്ത്രി പദവി സംബന്ധിച്ച് ബിജെപിയിൽ നിന്ന് ഉറപ്പ് എഴുതി ലഭിക്കണമെന്നും താക്കറെ ആവശ്യപ്പെടുന്നു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും സർക്കാർ രൂപീകരണത്തിൽ ഇതുവരെ ധാരണയായിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യത്തിൽ ധാരണയായെങ്കിലും അധികാര വിഭജനത്തിലാണ് ഇരു പാർട്ടികളും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. 288 സീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളിലും എൻസിപി 54 സീറ്റുകളിലും -കോൺഗ്രസ് 44 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാൽ ബിജെപി ഉൾപ്പെടെ ഒരു പാർട്ടികൾക്കും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞിരുന്നില്ല. ശിവസേനക്കൊപ്പം സർക്കാർ രൂപീകരിക്കുമെന്ന നിലപാടിലാണ് ബിജെപി എന്നാൽ ഇരു പാർട്ടികളും വിട്ടുവീഴ്ചക്ക് തയ്യാറാവാത്തതാണ് തിരിച്ചടിയായിട്ടുള്ളത്.












Click it and Unblock the Notifications