യുവാക്കള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ തൊഴില്‍ എവിടെ? മോദി സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എ
രാജസ്ഥാനില്‍ ബിജെപി നേതാവ് മാനവേന്ദ്ര സിങ്ങ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടത്. താമര തിരഞ്ഞെടുത്ത് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്ന് പ്രഖ്യാപിച്ചായിരുന്നു മാനവേന്ദ്ര സിങ്ങിന്‍റെ നടപടി. മാനവേന്ദ്രന്‍ മാത്രമല്ല, താമര തിരഞ്ഞെടുത്തത് തെറ്റിപോയെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍ പരാജയമാണെന്നും ചൂണ്ടിക്കാട്ടി നിരവധി ബിജെപി നേതാക്കള്‍ പാര്‍ട്ടിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തത്തിയിട്ടുണ്ട്.
നേതാക്കളുടെ വിമത നീക്കങ്ങള്‍ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നതിനിടയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപടിയെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു ബിജെപി എംഎല്‍എ. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആഷിഷ് ദേശ്മുഖ് ആണ് പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിസന്ധി
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥിതിയല്ല ഇപ്പോള്‍ മഹാരാഷ്ടയില്‍ ബിജെപിക്കുന നിലവിലുള്ളത്. രാഷ്ട്രീയ ചിത്രങ്ങള്‍ ഏറെ മാറി മറിഞ്ഞു കഴിഞ്ഞു. സഖ്യകക്ഷിയായ ശിവസേന വരും തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന സന്ദേശം പരസ്യമായി തന്നെ പ്രകടിപ്പിച്ച് കഴിഞ്ഞു.
പുതിയ കൂട്ടുകെട്ടുകള്‍
കോണ്‍ഗ്രസും ശരദ് പവാറിന്‍റെ എന്‍സിപിയും സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. സ്വാഭിമാനി ഷേത്കാരി സംഘടന, പശ്ചിമ മഹാരാഷ്ട്രയിലെ രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള പി.ഡബ്ല്യു.പി., വിവിധ ദളിത് പാർട്ടികൾ എന്നിവയെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് എന്‍സിപി സഖ്യം ആരംഭിച്ച് കഴിഞ്ഞു.
നവനിര്‍മ്മാണ്‍ സേന
ഇതിനിടെ ശരദ് പവാര്‍ രാജ് താക്കറയുടെ മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനയുമായും കൂട്ടകൂടിയിട്ടുണ്ട്. ബിജെപി വിരുദ്ധ ചേരി ശക്തമായി വരുന്നതിനിടയിലാണ് ബിജെപിക്കെതിരെ പ്രതിഷേധവുമായി പാര്‍ട്ടി എംഎല്‍എ തന്നെ രംഗത്തെത്തിയത്
തൊഴിലവസരങ്ങള്‍
ഒരു വര്‍ഷം രണ്ട് കോടി തൊഴിലവസരങ്ഹള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തില്‍ ഏറിയത്. എന്നാല്‍ 2.2 ലക്ഷം തൊഴിലുകള്‍ മാത്രമാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സൃഷ്ടിടിക്കപ്പെട്ടതെന്ന് ബിജെപി എംഎല്‍എയായ ആഷിഷ് ദേശ്മുഖ് പറഞ്ഞു.
നേരത്തേയും
നേരത്തെ വിധര്‍ഭയ്ക്ക് പ്രത്യേക സംസ്ഥാന പദവി പോലുള്ള വിഷയങ്ങളില്‍ ബിജെപിയെ പരസ്യമായി വിമര്‍ശിച്ച് ദേശ്മുഖ് രംഗത്തുവന്നയാളാണ് ആശിഷ്. ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ, എഎപി നേതാവ് സഞ്ജയ് സിങ് എന്നീ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ദേശ്മുഖിന്റെ വിമര്‍ശനം.
ചോദ്യം ചെയ്തു
നാഗ്പൂരിലെ മള്‍ട്ടി മോഡല്‍ ഇന്‍റര്‍നാഷ്ണല്‍ ഹബ് എയര്‍പോട്ടിലും സമീപ പ്രദേശങ്ങളിലും 50,000 യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചുനെന്ന പ്രാദേശിക ബിജെപി നേതൃത്വത്തിന്‍റെ അവകാശവാദത്തേയും ആഷിഷ് ചോദ്യം ചെയ്തു.
കാണാനില്ല
ഈ മേഖലയില്‍ പുതിയ ഫാക്ടറികളോ സര്‍വ്വീസ് ഇന്‍റസ്ട്രികളോ ഇല്ലെന്നിരിക്കെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം വ്യാജ ആരോപണങ്ങളെന്നും ആഷിഷ് ചോദിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ, മാഗ്നറ്റിക് മഹാരാഷ്ട്ര തുടങ്ങിയ പദ്ധതികളെല്ലാം വന്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ്വേ
കേന്ദ്ര സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സൂചിപ്പിക്കുന്ന സര്‍വ്വേ ഫലങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. നാല് വര്‍ഷമായി തൊഴില്‍ വളര്‍ച്ചാ നിരക്ക് താഴോട്ടാണെന്നും സര്‍വ്വേയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
തൊഴിലവസരങ്ങള്‍
പുതിയ സംരംഭങ്ങളെയും നിക്ഷേപങ്ങളെയും 'മെയ്ക് ഇൻ ഇന്ത്യ' തലക്കെട്ടിനു കീഴിൽ കൊണ്ടുവന്നു ആഘോഷിക്കാനായിരുന്നു മോദി സർക്കാരിന്റെ തിടുക്കം.എന്നാൽ ഇവയെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതോടെ വാഗ്‌ദാനം ചെയ്യപ്പെട്ട തൊഴിലവസരങ്ങളുടെ കാര്യവും പാളിയെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
പരാജയപ്പെട്ടു
വാക്കു പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിശ്വസിക്കുന്നവരുടെ എണ്ണവും 29 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്. എട്ട് മാസം മുന്‍പ് ഇത് 22 ശതമാനം മാത്രമായിരുന്നുവെന്നാണ് ഇന്ത്യാ ടുഡേ നേരത്തേ പുറത്ത് വിട്ട മൂഡ് ഓഫ് ജിന നേഷന്‍ സര്‍വ്വേയില്‍ പറയുന്നുണ്ട്.
തലവേദന
പ്രതിവർഷം രണ്ടു കോടി തൊഴിൽ അവസരം സൃഷ്‌ടിക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു മോദി സർക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഇപ്പോൾ പുറത്തുവരുന്ന കണക്കുകളും വർധിച്ചു വരുന്ന തൊഴിലില്ലായ്മക്കാരുടെ എണ്ണവും സര്‍ക്കാരിനെ ഏറെ തലവേദന സൃഷ്ടിക്കും. സര്‍ക്കാര്‍ വീഴ്ച ചൂണ്ടിക്കാട്ടി ഭരണകക്ഷി നേതാക്കള്‍ തന്നെ രംഗത്തെത്തുന്നതും പാര്‍ട്ടിയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.