എന്‍ആര്‍സിക്ക് വേണ്ടി മഹാരാഷ്ട്രയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ അനുവദിക്കില്ലെന്ന് ഉദ്ദവ് താക്കറെ
മുംബൈ: ദേശീയ പൌരത്വ രജിസ്റ്റർ പ്രകാരം സംസ്ഥാനത്ത് തടങ്കല്‍പ്പാളയങ്ങള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന ഉറപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ദേശീയ പൌരത്വ രജിസ്റ്റർ, പൌരത്വ ഭേദഗതി നിയമം എന്നിവയില്‍ ആശങ്കകള്‍ ഉന്നയിക്കാന്‍ സന്ദര്‍ശിച്ച മുസ്ലീം സംഘടനാ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം തടങ്കല്‍ ക്യാമ്പുകളെ കുറിച്ച് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ട്. നാടുകടത്തല്‍ നടപടിക്രമങ്ങള്‍ പാലിക്കാനായി ശിക്ഷക്ക് വിധേയരായ വിദേശ പൗരന്മാര്‍ക്ക് മാത്രമാണ് തടങ്കല്‍ ക്യാമ്പുകള്‍. അതിനാല്‍ സംസ്ഥാനത്ത് ഇത്തരത്തിലുള്ള തടങ്കല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. എന്‍ആര്‍സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുസ്ലീം സമുദായങ്ങളോട് ഒരു അനീതിയും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മറ്റു സംസ്ഥാനങ്ങളെ പോലെ മഹാരാഷ്ട്രയിലും എന്‍ആര്‍സി നടപ്പാക്കില്ലെന്ന് താക്കറെ പറഞ്ഞില്ല. അദ്ദേഹത്തിന്റെ സഖ്യകക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയും എതിര്‍പ്പുമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. സിഎഎ-എന്‍ആര്‍സി എന്നിവയെ വെല്ലുവിളിക്കുന്ന ഒരു കൂട്ടം നിവേദനങ്ങളില്‍ സുപ്രീംകോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുമെന്ന് താക്കറെ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ രണ്ടു വിഷയങ്ങളെ കുറിച്ച് സമൂഹത്തില്‍ വലിയ ആശങ്കകളുണ്ട്. നിലവില്‍ ഭയത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷമുണ്ടെങ്കിലും ജനങ്ങളുടെ വികാരം കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുന്നതായി താക്കറെ പറഞ്ഞു.
മുസ്ലീം സമുദായത്തിന് ഒരു അനീതിയും സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം വിഭാവനം ചെയ്ത പോലെ ഇന്ത്യയെ ഒരു മഹാശക്തിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സമുദായത്തിലെ യുവാക്കള്‍ക്ക് ഉപജീവനമാര്‍ഗ്ഗം നല്‍കുകയെന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജ്വാദി പാര്‍ട്ടി മേധാവി അബു അസ്മി താക്കറെയുടെ ഉറപ്പില്‍ സംതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ബിജെപി ഭരണത്തില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ സര്‍ക്കാര്‍ മുസ്ലീങ്ങളുടെ വികാരത്തെ കൂടി പരിഗണിക്കുന്നത് ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications