മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷം; സമവായമായില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക്?
മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും സർക്കാർ രൂപീകരണത്തിൽ ധാരണയാകാതെ ബിജെപി-ശിവസേന സഖ്യം. ശനിയാഴ്ച വൈകിട്ട് നാല് മണിവരെയാണ് നിലവിലെ സഭയുടെ കാലാവധി. ശിവസേന-ബിജെപി സമവായ ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോയേക്കാം. പുതിയ സർക്കാർ അധികാരമേൽക്കും വരെ ദേവേന്ദ്ര ഫട്നാവിസ് കാവൽ മുഖ്യമന്ത്രിയായി തുടരുകയും ചെയ്യും.
യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം, വിചാരണ ഉടൻ!!
മുഖ്യമന്ത്രി പദവും രണ്ടര വർഷം വീതം പങ്കിടണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് ശിവസേനയുടെ നിലപാട്. ശിവസേനയ്ക്ക് വഴങ്ങില്ലെന്ന നിലപാടിൽ ബിജെപിയും ഉറച്ച് നിന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. റാഞ്ചൽ ഭീഷണി മറികടക്കാൻ എംഎൽഎമാരെ റിസോർട്ടിൽ ഒളിപ്പിച്ച് കടുത്ത സമ്മർദ്ദമാണ് ശിവസേന ഉയർത്തുന്നത്.
ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ശിവസേന എംഎൽഎമാരുടെ യോഗം വെള്ളിയാഴ്ച ചേരുന്നുണ്ട്. എംഎൽഎമാരോട് മുംബൈയിൽ എത്താൻ ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ബിജെപി നേതാക്കൾ ഗവർണറെ കണ്ടെങ്കിലും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ബിജെപി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് സാധ്യത.
ബിജെപി എംഎൽഎമാരെ റാഞ്ചാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസും എൻസിപിയും രംഗത്ത് എത്തിയിട്ടുണ്ട്. ശിവസേന- ബിജെപി സംഖ്യത്തിന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ധാർമിക അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്നും കോൺഗ്രസ് പറഞ്ഞു. അതേ സമയം ആർഎസ്എസിന്റെ നേതൃത്വത്തിലും ശിവസേനയെ അനുനയിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്.