മഹാരാഷ്ട്രയിൽ പുതിയ സാധ്യതകൾ തേടി ബിജെപി; നീക്കം തടയിടാൻ ശിവസേന, നീക്കം സജീവം
മുംബൈ: സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരണത്തിന് ബിജെപിയെ ക്ഷണിച്ചിരിക്കുകയാണ് ഗവർണർ. ഇതോടെ മഹാരാഷ്ട്രയിൽ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി. മുഖ്യമന്ത്രം പദം പങ്കിടണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ശിവസേനയുടെ നിലപാട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎ ബന്ധം അവസാനിപ്പിക്കുമെന്ന സൂചനയും ശിവസേന നൽകിക്കഴിഞ്ഞു.
ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍, ഫട്നാവിസിന് മുന്നില്‍ 48 മണിക്കൂര്‍
തിങ്കളാഴ്ച രാത്രി എട്ട് മണിക്കുള്ളിൽ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം ഉണ്ടോയെന്ന് തെളിയിക്കണമെന്നാണ് ഗവർണർ ഫട്നാവിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷം പാർട്ടികളുടെ പിന്തുണ ഉറപ്പിച്ച് ബിജെപിയെ വെല്ലുവിളിക്കാനുള്ള നീക്കം ശിവസേനയും നടത്തുന്നുണ്ട്. മഹാരാഷ്ട്രയുടെ ഭാവി എന്തെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും.

കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ
288 അംഗ നിയമസഭയിൽ കേവലം ഭൂരിപക്ഷം മറികടക്കാൻ 145 എംഎഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് നിലവിൽ 105 എംഎൽഎമാരാണുള്ളത്. 17 സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും ബിജെപി അവകാശപ്പെടുന്നുണ്ട്. ശിവസേനയ്ക്ക് 56ഉം, എൻസിപിക്ക് 52ഉം സീറ്റുകൾ വീതം ഉണ്ട്. കോൺഗ്രസിന് 44 സീറ്റാണുള്ളത്. എൻസിപിയും കോൺഗ്രസും പിന്തുണച്ചാൽ ബിജെപിയെ മറികടന്ന് എൻസിപിക്ക് സർക്കാർ രൂപീകരിക്കാനാകും.

സർക്കാർ രൂപീകരണത്തിന് ക്ഷണം
സർക്കാർ രൂപീകണത്തിന് അവകാശവാദം ഉന്നയിക്കാതെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജി സമർപ്പിച്ചത്. എന്നാൽ ഗവർണർ ഭഗത് സിംഗ് കോഷ്യാരി ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ബിജെപിയെ ക്ഷണിക്കുകയായിരുന്നു. തിങ്കളാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് നിർദ്ദേശം. ഒന്നുകിൽ പിന്തുണ അവകാശപ്പെട്ട് ഗവർണറെ കാണാം. ഇല്ലെങ്കിൽ ഭൂരിപക്ഷം തെളിയിക്കാൻ സാവകാശം തേടി ന്യൂനപക്ഷ സർക്കാർ അധികാരമേൽക്കാം.

2014ൽ
2014ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ച ബിജെപിയും ശിവസേനയും കേവല ഭൂരിപക്ഷം കടന്നില്ല. ഇതോടെ 122 എംഎൽഎമാരുടെ പിന്തുണയോടെ അധികാരത്തിൽ എത്തിയ ബിജെപിയെ നിയമസഭയിൽ ശിവസേന പിന്തുണയ്ക്കുകയായിരുന്നു. 62 സീറ്റുകളാണ് ശിവസേന നേടിയത്. നിലവിലെ ,സാഹചര്യത്തിൽ സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോയാൽ ശിവസേന വഴങ്ങിയേക്കുമെന്നുള്ള ആത്മവിശ്വാസം ബിജെപിക്കുണ്ട്. എന്നാൽ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് എൻസിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞിരുന്നു.

കുതിരക്കച്ചവടം
അതേസമയം മഹാരാഷ്ട്രയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തുമോയെന്ന ഭയം പ്രതിപക്ഷം പാർട്ടികൾക്കിടയിലുണ്ട്. കേവല ഭൂരിപക്ഷം മറികടക്കാൻ ബിജെപിക്ക് ഇനി 23 എംഎൽഎമാരുടെ പിന്തുണയാണ് ആവശ്യം. ബിജെപി കുതിരക്കച്ചടവടത്തിന് ശ്രമിക്കുകയാണെന്നും എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്തെന്നും നേരത്തെ കോൺഗ്രസും എൻസിപിയുടെ ആരോപിച്ചിരുന്നു. കുതിരക്കച്ചവടം നടക്കുമോയെന്ന ഭയത്തിൽ കോൺഗ്രസും എൻസിപിയും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

പിന്തുണ ഉറപ്പിക്കാൻ ശിവസേന
കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ശിവസേന. സേനയെ പിന്തുണയ്ക്കണമെന്ന വികാരം എൻസിപിക്കുണ്ടെങ്കിലും സോണിയാ ഗാന്ധിയുടെ നിലപാടാണ് വിലങ്ങുതടിയാകുന്നത്. സേനയെ പിന്തുണച്ചാൽ മതേതര വോട്ടുകൾ നഷ്ടമാകുമോയെന്ന ഭയം കോൺഗ്രസിനുണ്ട്. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടാമത്തെ കക്ഷിയായ ശിവസേനയെ ഗവർണർ ക്ഷണിച്ചേക്കും, സർക്കാർ രൂപീകരണത്തിനുള്ള എല്ലാ വഴികളും അടഞ്ഞാൽ മാത്രമെ ഗവർണർ രാഷട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയുള്ളു.

കോൺഗ്രസ് പിന്തുണയ്ക്കുമോ?
ബിജെപി ബന്ധം ഉപേക്ഷിച്ചാൽ ശിവസേനയെ പുറത്ത് നിന്ന് പിന്തുണയ്ക്കണമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പുതിയ സാധ്യതകൾ ചർച്ച ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇത് കോൺഗ്രസിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നുമാണ് മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് പൃഥ്വിരാജ് ചവാൻ ഈ വിഷയത്തോട് പ്രതികരിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ശരദ് പവാർ വീണ്ടും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ആ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.