ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു! മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാതെ ബിജെപി
മുംബൈ: സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ മഹാരാഷ്ട്രമുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫട്‌നാവിസ് രാജി വെച്ചു. കാവല്‍ സര്‍ക്കാരിന്റെ കാലാവധി ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ അവസാനിക്കാനിരിക്കെയാണ് ഫട്‌നാവിസിന്റെ രാജി. രാജ്ഭവനിലെത്തി ഗവര്‍ണര്‍ കോഷിയാരിക്കാണ് ഫട്‌നാവിസ് രാജി സമര്‍പ്പിച്ചത്. ബിജെപി മന്ത്രിമാരും ഫട്‌നാവിസിനൊപ്പം രാജ്ഭവനിലെത്തി.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയായി സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. 105 സീറ്റുകള്‍ മാത്രമുളള ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന ചേരാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണം. മുഖ്യമന്ത്രി സ്ഥാനം പങ്ക് വെയ്ക്കാനില്ലെങ്കില്‍ സര്‍ക്കാരിലുമില്ല എന്നതാണ് ശിവസേനയുടെ നിലപാട്.

ശിവസേന-ബിജെപി തര്‍ക്കം പരിഹരിക്കാന്‍ ആര്‍എസ്എസ് അടക്കം ഇടപെടല്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി നല്‍കിയ വാക്ക് പാലിക്കണം എന്നാണ് ശിവസേന ആവര്‍ത്തിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടാം എന്ന ധാരണ ശിവസേനയുമായി ഇല്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. രാജി വെച്ചതിന് ശേഷം ഫട്‌നാവിസും ഈ വാദം ആവര്‍ത്തിച്ചു. ഉദ്ധവ് താക്കറെ തന്റെ ഫോണ്‍ കോള്‍ സ്വീകരിക്കുന്നില്ലെന്നും ഫട്‌നാവിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനം നൽകുന്നത് ഒഴികെയുളള മറ്റ് അനുനയ ശ്രമങ്ങള്‍ക്ക് ഉദ്ധവ് താക്കറെയും കൂട്ടരും വഴങ്ങാത്ത സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമത്തില്‍ നിന്നും ബിജെപി പിന്നോട്ട് പോകുന്നത്. അതിനിടെ മറുവശത്ത് സര്‍ക്കാരുണ്ടാക്കാനുളള ശ്രമങ്ങള്‍ ശിവസേന സജീവമാക്കിയിരിക്കുകയാണ്. എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് ശിവസേനയുടെ ശ്രമം. ചര്‍ച്ചകള്‍ക്കായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടിലെത്തി.












Click it and Unblock the Notifications